ജനാധിപത്യ ചേരിയെ തിരിച്ചു കൊണ്ടുവരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ജനാധിപത്യ ചേരിയെ തിരിച്ചു കൊണ്ടുവരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങളെക്കുറിച്ച് മനസ് തുറന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ജയിക്കുമ്പോള്‍ പൂച്ചെണ്ട്, തോല്‍ക്കുമ്പോള്‍ സന്ദര്‍ഭം മുതലാക്കി കുളം തോണ്ടല്‍, കല്ലേറ്.. ഇതൊക്കെ സ്വാഭാവികമാണ്. 2006 ലൊക്കെ ഇത് നന്നായി അറിഞ്ഞതാണ്. അന്നാണ് താന്‍ ഊര്‍ജ്ജസ്വലതയോടുകൂടി പ്രവര്‍ത്തിച്ചത്. അന്നത്തെ കല്ലേറ് മുഴുവന്‍ കൊണ്ട്, അടുത്ത തിരഞ്ഞടുപ്പില്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെ മുന്നണി തിരിച്ചു വന്നതും അദ്ദേഹം സൂചിപ്പിച്ചു.

എന്നും താന്‍ ഉണ്ടായിക്കൊള്ളണമെന്നില്ല, പക്ഷേ ജനാധിപത്യ ചേരിയെ തിരിച്ചു കൊണ്ടുവന്നിട്ടേ ഇത് അവസാനിപ്പിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം ലീഗില്‍ ശൈലിമാറ്റം വേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കാലത്തിനനുസരിച്ചുള്ള ശൈലീ മാറ്റം വേണമെന്ന പുതുതലമുറയുടെ ആവശ്യം മുസ്ലിം ലീഗിലും വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതാത് കാലത്ത് ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ തലമുറയുടെ പങ്ക് ഉറപ്പുവരുത്തണം. തലമുറമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്. സംഘടനാ തലത്തിലും ഇത്തരത്തിലുള്ള മാറ്റം നല്ലതാണ്. സമയബന്ധിതമായി പുതിയ നേതൃനിരയെ കൊണ്ടുവരാന്‍ ലീഗ് ഒരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Sharing is caring!