മകനെ ബൈക്കില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ വിട്ട മാതാവിനെതിരെ കേസ്

മകനെ ബൈക്കില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ വിട്ട മാതാവിനെതിരെ കേസ്

തിരൂരങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത മകനെ അയല്‍വാസിയുടെ ഇരുചക്ര വാഹനവുമായി വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ വിട്ട മാതാവിനെതിരെ പോലീസ് കേസെടുത്തു. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ചെമ്മാട് -പരപ്പനങ്ങാടി റോഡില്‍ തൃക്കുളം ക്ഷേത്രത്തിനു സമീപം തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെ തിരൂരങ്ങാടി എസ്.ഐ. പി.എം. രതീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയാണ് അതിവേഗതയില്‍ ഓടിച്ചു വന്ന ഇരുചക്രവാഹനം തടഞ്ഞു നിര്‍ത്തിയത്. ഹെല്‍മറ്റ് ധരിച്ചിട്ടില്ല. പ്രായപൂര്‍ത്തിയായിട്ടില്ല. അന്വേഷിച്ചപ്പോള്‍ 16 വയസുള്ളൂ.വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ മാതാവ് പറഞ്ഞു വിട്ടതാണെന്നും വാഹനം അയല്‍വാസിയുടേതുമാണെന്നും പോലീസിനോട് പറഞ്ഞു. ട്രിപ്പിള്‍ ലോക്ക്ഡൗണമായി ബന്ധപ്പെട്ട് കടകള്‍ രണ്ട് മണിക്ക് അടച്ചതറിയാതെ പയ്യന്‍ കടയന്വേഷിച്ച് പലയിടത്തും പാഞ്ഞു നടക്കുകയാണെന്നു മനസിലായി. തുടര്‍ന്ന് പയ്യനുമായി വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍ മാതാവിന് നിസംഗഭാവം. ‘അവന്‍ ദൂരെയൊന്നും അല്ലല്ലോ പോയതെന്നും അവന്‍ മുന്‍പും പോയിട്ടുണ്ടെന്നും കുഴപ്പമൊന്നുമുണ്ടായിട്ടില്ലെന്നും മാതാവിന്റെ മറുപടി’ പയ്യന്റെ പിതാവ് വിദേശത്താണ്. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെമ്മാട് സ്വദേശിനിയായ മാതാവിനെതിരെ മോട്ടോര്‍ വാഹന വകുപ്പിലെ പുതിയ ഭേദഗതി പ്രകാരമുള്ള വകുപ്പു പ്രകാരം കേസെടുത്തു. 3 വര്‍ഷം തടവും 25000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ സമയത്ത് മാതാപിതാക്കള്‍ ഇത്തരത്തില്‍ അലംഭാവം കാട്ടുന്നത് നിരാശാജനകമാണ് തിരൂരങ്ങാടി എസ്.ഐ. പി.എം രതീഷ് പറഞ്ഞു. ട്രിബിള്‍ ലോക്‌ഡോണ്‍ നിലനില്‍ക്കുന്നതിനാല്‍ മീന്‍ പിടിക്കാന്‍ വേണ്ടി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കുട്ടികള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

Sharing is caring!