മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് വ്യാഴാഴ്ച (മെയ് 06) രേഖപ്പെടുത്തി. 4,405 പേരാണ് വ്യാഴ്യാഴ്ച മാത്രം വൈറസ് ബാധിതരായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 35.43 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,181 പേര്‍ക്കാണ് രോഗബാധ. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ്ബാധ കണ്ടെത്തി. 204 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
65,138 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,207 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,093 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 209 പേരും 267 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 12 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു.
രോഗബാധിതര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള അക്ഷീണ ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. വ്യാഴാഴ്ച 3,205 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗവിമുക്തരായവരുടെ എണ്ണം 1,45,514 ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 706 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍
കോവിഡ് 19 വൈറസിന്റെ അതിതീവ്ര വ്യാപനം കടുത്ത ആരോഗ്യ വെല്ലുവിളി സൃഷ്ടിക്കുമ്പോള്‍ രോഗ പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്കി. രോഗവ്യാപനം തടയാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ഇതര സര്‍ക്കാര്‍ വകുപ്പുകളും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും രാപ്പകലില്ലാതെ പ്രപവര്‍ത്തിക്കുകയാണ്. ഇത് പൂര്‍ണ്ണതയിലെത്താന്‍ പൊതുജന സഹകരണം കൂടിയേ തീരൂ. രോഗവ്യാപനത്തിന്റെ അപകടാവസ്ഥ തിരിച്ചറിയാതിരുന്നാല്‍ വലിയ വിപത്താകും നാട് നേരിടേണ്ടിവരിക. ഒരാളില്‍ നിന്നുണ്ടാകുന്ന വീഴ്ച അനുഭവിക്കേണ്ടിവരുന്നത് നിരവധി പേരാകും. ആരോഗ്യ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമെ ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാനാകൂ എന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.
പുറത്തിറങ്ങുന്നത് അത്യാവശ്യങ്ങള്‍ക്ക് മാത്രമാകണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ജില്ലയില്‍ കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വൈറസ് വ്യാപനം കഴിഞ്ഞ കുറച്ച് ദിവസമായി വന്‍തോതില്‍ ഉയരുകയാണ്. ആരില്‍ നിന്നും വൈറസ് ബാധയുണ്ടാകാമെന്ന സാഹചര്യം പൊതുസമൂഹം മനസ്സിലാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. രോഗികളുമായി അടുത്തിടപഴകുന്നതിലൂടെ വൈറസ് ബാധിതരാകുന്നവരാണ് കൂടുതല്‍ പേരും. പ്രകടമായ ലക്ഷണങ്ങളില്ലാത്ത രോഗികള്‍ പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതും വെല്ലുവിളിയാണ്.
നിലവിലെ സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് അത്യാവശ്യത്തിനു മാത്രമെ പുറത്തിറങ്ങാവൂ. ഇങ്ങനെ പുറത്തുപോകുന്നവര്‍ കൃത്യമായ സാമൂഹ്യ അകലം പാലിക്കുകയും രണ്ട് മാസ്കുകള്‍ ഉപയോഗിക്കുകയും വേണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കഴുകണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]