മുസ്ലിംലീഗിന്റെ വിജയം അഭിമാനകരമാണെന്ന് ഹൈദരലി തങ്ങള്‍

മുസ്ലിംലീഗിന്റെ വിജയം അഭിമാനകരമാണെന്ന് ഹൈദരലി തങ്ങള്‍

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലും മുസ്ലിംലീഗ് അതിന്റെ കോട്ടകള്‍ ഭദ്രമായി നിലനിര്‍ത്തിയത് അഭിമാനകരമാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമതി യോഗത്തിന് ശേഷം വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മുസ്ലിംലീഗിന്റെ പാര്‍ലിമെന്ററി പാര്‍ട്ടി ഭാരവാഹികളെയും തങ്ങള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ വലിയ പരാജയമാണ് യു.ഡി.എഫിനുണ്ടായത്. പരാജയത്തെ മുസ്ലിംലീഗ് ഗൗരവകരമായി കാണുന്നതിനൊപ്പം ഇതു സംബന്ധിച്ച് ഉള്ളു തുറന്ന് ആത്മ പരിശോധന നടത്തും. പരാജയ കാരണങ്ങളെ സൂക്ഷമമായി വിശകലനം ചെയ്ത് യു.ഡി.എഫ് സംവിധാനം കൂടുതല്‍ ഭദ്രമാക്കും. തിരുത്തല്‍ വേണ്ടിടത്ത് തിരുത്തി മുന്നണിയെ കൂടുതല്‍ ഊര്‍ജ്ജിതമായി മുന്നോട്ട് കൊണ്ടു പോകും. മുസ്ലിംലീഗ് പരാജയപ്പെട്ട മണ്ഡലങ്ങളിലെ സാഹചര്യ വിലയിരുത്താന്‍ വിദഗ്ദ അന്വേഷണ സമിതിയെ നിയോഗിക്കുമെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു.
തെരഞ്ഞെടുപ്പു ഫലത്തിന്റെ പാശ്ചാതലത്തില്‍ മുസ്ലിംലീഗിനെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ചില ഭാഗത്തു നിന്നും നടക്കുന്നതായി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വസ്തുതകള്‍ കൃത്മമായി കാണാതെയാണ് സമൂഹ മാധ്യമങ്ങളിലും മറ്റും അതിശയോക്തിപരമായ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധിയിലും ഉലയാതെ പിടിച്ചു നില്‍ക്കാനായി എന്നതാണ് സത്യം. മലപ്പുറം ജില്ലയില്‍ ഏഴ് മണ്ഡലങ്ങളിലും കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും, കാസര്‍ഗോഡ് ജില്ലയിലെ കാര്‍സര്‍ഗോഡ്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ പാര്‍ട്ടിക്കായി. പരാജയപ്പെട്ട മണ്ഡലങ്ങളുടെ കണക്കെടുത്താല്‍ നേരിയ വോട്ടിനാണ് മണ്ഡലങ്ങള്‍ നഷ്ടമായത്. സ്ഥിതി ഇങ്ങനെയാണെന്നിരിക്കെ ചില നേതാക്കളെയും പാര്‍ട്ടിയെയും ഒറ്റയിട്ട് അക്രമിക്കുന്നത് ശരിയല്ല. ഒരു ജനാധിയപത്യ പ്രസ്ഥാനമെന്ന നിലയില്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യറാണ്. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ കാര്യങ്ങളെ കൃത്യമായി വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബി.ജെ.പി ഒരു എക്കൗണ്ടുപോലും തുറക്കാന്‍ അനുവാദിക്കാതെ കേരളത്തില്‍ നിന്നും തുരത്തിയതില്‍ വിലപ്പെട്ട സംഭാവന നല്‍കാന്‍ പാര്‍ട്ടിക്കായി. മഞ്ചേശ്വരത്തും പാലക്കാടുമാണ് ഏറ്റവും വലിയ പോരാട്ടം നടന്നത്. മഞ്ചേശ്വരത്ത് ബി.ജെ.പി വിജയം ഉറപ്പിച്ചതാണ്. അവിടെയാണ് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി വിജയകൊടി നാട്ടിയത്. ബി.ജെ.പിയുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ക്ക് പഞ്ചായത്ത് തലത്തില്‍ ചുമതല നല്‍കിയാണ് ഇവിടെ തെരഞ്ഞെടുപ്പിനെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ അവര്‍ക്കു ജയിച്ചു കയറാനായില്ല എന്നു മാത്രമല്ല 2016 തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് ഇവിടെ വിജയിച്ചു. ഈ വലിയ വിജയത്തിനിടയിലും സി.പി.എമ്മിന് പല മണ്ഡലങ്ങളിലും ശക്തമായ തിരിച്ചടിയുണ്ടായി. മലപ്പുറത്തെ നാല് മണ്ഡലങ്ങള്‍ ഇതിനുദാഹരണമാണ്. സംസ്ഥാന തലത്തില്‍ ബി.ജെ.പിയുടെ വോട്ടുകളില്‍ നല്ലൊരു ശതമാനം സി.പി.എമ്മിനു പോയി. എന്നാല്‍ ഇതിനെ മറച്ചു പിടിക്കാനുള്ള ശ്രമങ്ങളാണ് സി.പി.എം കാമ്പുകളില്‍ നടക്കുന്നതെന്നും ഇ.ടി കൂട്ടേചേര്‍ത്തു. ഇടതു മുന്നേറ്റത്തിനിടയിലും മുസ്ലിംലീഗിനേയും യു.ഡി.എഫിനെ ചേര്‍ത്തു പിടിച്ച മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും പാര്‍ട്ടി പ്രവര്‍ത്തകരേയും നേതാക്കള്‍ അനുമോദിച്ചു. ഉന്നതാധികാരി സമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ. മജീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി. അബ്ദുസ്സമദ് സമദാനി, ഡോ. എം.കെ. മുനീര്‍, വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ മലപ്പുറം ലീഗ് ഓഫീസിലും ഓണ്‍ലൈനിലുമായി പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് അഡ്വ. പി.എം.എ. സലാം സ്വാഗതം പറഞ്ഞു.

 

Sharing is caring!