കോവിഡ്: വിശ്വാസികളോട് ജാഗ്രതപാലിക്കാന്‍ ആഹ്വാനംചെയ്ത് സമസ്ത നേതാക്കള്‍

കോവിഡ്: വിശ്വാസികളോട് ജാഗ്രതപാലിക്കാന്‍ ആഹ്വാനംചെയ്ത് സമസ്ത നേതാക്കള്‍

മലപ്പുറം: കൊ വിഡ് മഹാമാരിയുടെ വ്യാപനതോത് അനുദിനമെന്നോണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കുടുതല്‍ ജാഗ്രത പാലിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. പതിനായിരങ്ങളാണ് ഓരോ ദിവസവും കൊവിഡ് രോഗികളായി മാറുന്നത്. അത്യന്തം ഭീതികരമായ സാഹചര്യമാണിത്. രോഗ ചികില്‍സയുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും അപര്യാപ്തമാകുന്ന തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഓരോ ദിവസവും മരണങ്ങളുടെ നിരക്കില്‍ വര്‍ദ്ധനവാണ് കാണിക്കുന്നത്.

രോഗം വന്നാല്‍ മതിയായ ചികില്‍സ തേടുന്നതോടൊപ്പം രോഗവ്യാപനത്തിനുള്ള സാധ്യതകളെല്ലാം അടക്കണം. സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ദ്ദേശിക്കുന്ന മുന്‍ കരുതലുകളെല്ലാം ഓരോരുത്തരും പാലിച്ചേ പറ്റൂ. സാമൂഹ അകലം പാലിക്കലും ശരീരം ശുദ്ധിയായി പരിപാലിക്കലുമെല്ലാം പ്രധാനമാണ്.ജനങ്ങള്‍ നിയന്ത്രണമില്ലാതെ ഒരുമിച്ചുകൂടാന്‍ ഇടവരരുത്. ആരാധനാലങ്ങളിലും മതിയായ ജാഗ്രത പാലിക്കണം. കല്യാണമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ പരമാവധി എണ്ണം കുറയ്ക്കുകയും ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം. മറ്റിടങ്ങളിലും ജനക്കൂട്ടങ്ങള്‍ ഒഴിവാക്കണം. മാസ്‌കില്ലാതെ പുറത്തിറങ്ങരുത്. നമ്മുടെ അശ്രദ്ധ കൊണ്ടും ഉദാസീനത കൊണ്ടും ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കരുത്. വിഷയം അതീവ ഗുരുതരമാണെന്നും കാര്യങ്ങള്‍ ആശങ്കരപരമാണെന്നും ഓരോരുത്തരും മനസ്സിലാക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

 

Sharing is caring!