മലപ്പുറം ജില്ലയിലെ 80 പോളിങ് സ്‌റ്റേഷനുകള്‍ വനിതകള്‍ നിയന്ത്രിക്കും

മലപ്പുറം ജില്ലയിലെ 80 പോളിങ് സ്‌റ്റേഷനുകള്‍ വനിതകള്‍ നിയന്ത്രിക്കും

നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ 16 മണ്ഡലങ്ങളിലെ 80 പോളിങ് സ്‌റ്റേഷനുകള്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കും. ഓരോ മണ്ഡലത്തിലും അഞ്ച് വീതം പോളിങ് സ്‌റ്റേഷനുകളാണ് വനിതാ പോളിങ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുക. ഇതില്‍ മൂന്നെണ്ണം മാതൃകാ പോളിങ് സ്‌റ്റേഷനുകളാണെന്ന പ്രത്യേകതയുമുണ്ട്.

നിലമ്പൂര്‍ മണ്ഡലത്തിലെ 110-ാം നമ്പര്‍ പോളിങ് സ്‌റ്റേഷനായ മാര്‍ത്തോമാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചുങ്കത്തറ(ഈസ്‌റ്റേണ്‍ സൈഡ്), തവനൂര്‍ മണ്ഡലത്തിലെ 75-ാം നമ്പര്‍ പോളിങ് സ്‌റ്റേഷനായ ജി.എച്ച്.എസ്.എസ് കാടഞ്ചേരി, പൊന്നാനി മണ്ഡലത്തിലെ 73-ാം നമ്പര്‍ പോളിങ് സ്‌റ്റേഷനായ ജി.എച്ച്.എസ്.എസ് മാറഞ്ചേരി എന്നിവയാണ് ഒരേ സമയം വനിതാ-മാതൃകാ പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്നവ. വനിത പോളിങ് സ്‌റ്റേഷനുകളില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, പോളിങ് ഓഫീസര്‍മാര്‍, പൊലീസ് എന്നിവരുള്‍പ്പടെ പൂര്‍ണമായി വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുക.

അതേ സമയം ഓരോ മണ്ഡലങ്ങളിലും അഞ്ചെണ്ണം വീതം 80 മാതൃക പോളിങ് സ്‌റ്റേഷനുകളും ജില്ലയിലുണ്ടാകും. വോട്ടു ചെയ്യാനെത്തുന്നവര്‍ക്കായി അവശ്യം വേണ്ട സൗകര്യങ്ങളെല്ലാം മാതൃകാ പോളിങ് സ്റ്റേഷനുകളില്‍ ഉണ്ടാകും. കുടിവെള്ളം, വെളിച്ചം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചിമുറി സൗകര്യം, വോട്ടര്‍ സഹായ കേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ് സംവിധാനം, വീല്‍ചെയര്‍ എന്നിവക്കു പുറമെ, വോട്ടര്‍മാര്‍ക്കുള്ള വിശ്രമകേന്ദ്രം, തണലിടം, ദിശാസൂചകങ്ങള്‍, വളണ്ടിയര്‍ സേവനം തുടങ്ങിയവയാണ് മാതൃകാ പോളിങ് സ്റ്റേഷനുകളിലുണ്ടാവുക.

വോട്ട് ബോധവത്കരണ വീഡിയോ വൈറലാകുന്നു

മലപ്പുറം ഇന്‍ഫര്‍മേര്‍ഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസ് തയ്യാറാക്കിയ വോട്ട് ബോധവത്കരണ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വോട്ടവകാശം വിനിയോഗപ്പെടുത്താന്‍ പൊതു ജനത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വയോധികര്‍ പോലും വോട്ടവകാശം വിനിയോഗിക്കുമ്പോള്‍ ഇതിലൊന്നും കാര്യമില്ലെന്ന മട്ടിലിരിക്കുന്ന യുവാക്കളെ ബോധവത്കരിക്കുന്ന രീതിയിലാണ് ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. നമ്മളെ ഭരിക്കുന്നവരെ തെരഞ്ഞെടുക്കുക എന്നത് ഒരു അവകാശം മാത്രമല്ല അധികാരം കൂടിയാണ് എന്ന സന്ദേശമാണ് വീഡിയോയിലൂടെ നല്‍കുന്നത്.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബുവിന്റെ ആശയമാണ് വീഡിയോയ്ക്ക് പിന്നില്‍.

കര്‍ഷകരായ കേളപ്പേട്ടനിലൂടെയും കുഞ്ഞോലമ്മയിലൂടെയുമാണ് വീഡിയോ ആരംഭിക്കുന്നതും അവസാനിക്കുന്നതും. പാഴാക്കരുത് ഒരു വോട്ടും. വോട്ടവകാശം വിനിയോഗിക്കൂ, ജനാധിപത്യം വിജയിക്കട്ടെ. കരുത്തുറ്റ ജനാധിപത്യത്തിന് വിലയേറിയ ഓരോ വോട്ടും രേഖപ്പെടുത്തുക. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കോവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കുക. ജനാധിപത്യം പണാധിപത്യത്തിന് വഴി മാറാതിരിക്കാന്‍ കാവലാളാകേണ്ടത് നമ്മളാണ്, നമുക്ക് വോട്ട് ചെയ്യാം, നല്ലൊരു നാളേക്കായി, നമ്മുടെ നാടിന് വേണ്ടി എന്നീ സന്ദേശങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബനാനാ സ്റ്റോറീസ് ടീമാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന് വേണ്ടി വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Sharing is caring!