ലീഗ് സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും.. സാധ്യതാ ലിസ്റ്റ് കാണാം..
മലപ്പുറം: യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച നാളെ പൂര്‍ത്തിയായേക്കും. ലീഗിന് മൂന്ന് സീറ്റ് നല്‍കിയെന്ന വാര്‍ത്ത ശരിയല്ലെന്ന് ലീഗ് വൃത്തങ്ങള്‍ അറിയിച്ചു .അഞ്ചു സീറ്റ് ചോദിച്ചെങ്കിലും മൂന്ന് സീറ്റാണ് ലീഗ് പ്രതീക്ഷിക്കുന്നത് . പുറത്തുവന്ന അധിക സീറ്റില്‍ കൂത്തുപറമ്പ് മാത്രമാണ് ലീഗിന്റെ
പരിഗണയില്‍ ഉള്ളത്. കൂത്തുപറമ്പില്‍ പ്രമുഖ പ്രവാസി വ്യവസായിയും മണ്ഡലം പ്രസിഡന്റുമായ പി.കെ അബ്ദുല്ലയെ ലീഗ് തീരുമാനിച്ചുകഴിഞ്ഞു. ബേപ്പൂരും ചേലക്കരയും ഇതുവരെ ലീഗ് ഏറ്റടുത്തിട്ടില്ല. പുനലൂരും
ചടയമംഗലവും വെച്ചുമാറുന്ന നീക്കവും ഉപേക്ഷിക്കും. ചേലക്കരയിലും ചടയമംഗലത്തും
കോണ്‍ഗ്രസ്സിന്റെ ഭാഗത്ത് നിന്ന് എതിര്‍പ്പ് കൂടുതലാണ്. പി.കെ.ഫിറോസിനെ താനൂരിലാണ് പരിഗണിക്കുന്നത്. തിരുവമ്പാടി സീറ്റ് ലീഗ് വിട്ടുകൊടുക്കുമെന്ന വാര്‍ത്ത ശരിയല്ലെന്ന് ഇന്നലെ ലീഗ് നേതൃത്വം അറിയിച്ചിരുന്നു. നാല്പത്തിരണ്ട് ശതമാനം മുസ്ലിം ന്യൂനപക്ഷം ഉള്ള തിരുവമ്പാടി മണ്ഡലത്തില്‍
ക്രിസ്ത്യന്‍ സഭക്ക് ശക്തമായ ആവശ്യമൊന്നും നിലവിലില്ല.തിരുവമ്പാടിയില്‍ പറഞ്ഞു കേള്‍ക്കുന്ന സി.പി ജോണ്‍ പെന്തകോസ്ത് വിഭാഗത്തില്‍ പെട്ട ആളാണെന്നതും വിശ്വാസി അല്ലാത്തതും സഭക്ക് അദ്ദേഹത്തില്‍ താല്പര്യം ഇല്ല. ലീഗ് എപ്പോഴും തുടരുന്ന അനവസരത്തിലുള്ള വിട്ടുവീഴ്ചയില്‍ പാര്‍ട്ടി അണികള്‍ക്ക് നീരസമുണ്ട്. മുമ്പ് അഴീക്കോട് എം.വി രാഘവന് നല്‍കിയതും കൊടുവള്ളി കെ.മുരളീധരന് നല്‍കിയതും
രാജ്യസഭ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയതും വിമര്‍ശകര്‍ എടുത്തപറയുന്നു.
ലീഗിന്റെ അകൗണ്ടില്‍ ഉണ്ടായിരുന്ന കാസര്‍കോട് ലോകസഭാ സീറ്റ് ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കൈവശമാണ്. ബുധനാഴ്ച നടക്കുന്ന യു.ഡി.എഫ് ചര്‍ച്ചക്ക് ശേഷം മടങ്ങിയെത്തുന്ന ലീഗ്
നേതാക്കള്‍ വ്യാഴായ്ച പാണക്കാട് പാര്‍ലിമെന്ററി ബോര്‍ഡ് ചേര്‍ന്ന് സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമ രൂപം നല്‍കും. കുഞ്ഞാലിക്കുട്ടി വേങ്ങരയിലും പി. വി. അബ്ദുല്‍ വഹാബ് മഞ്ചേരിയിലോ ഏറനാട്ടിലോ മത്സരിച്ചേക്കും. കെ.എം ഷാജി കാസര്കോട്ടേക്കും എം.കെ മുനീര്‍ കൊടുവള്ളിയിലേക്കും മാറിയേക്കും. കെ.പി എ മജീദിനെ മലപ്പുറത്ത് തീരുമാനിച്ചെങ്കിലും എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ മജീദ് രാജ്യസഭയിലേക്ക് പോകും. മലപ്പുറത്ത് പുതുമുഖം വരും. മതേതര പ്രതിച്ഛായയുള്ള കെ.എന്‍.എ കാദര്‍ ഗുരുവായൂരും ഐ.എന്‍. എല്ലില്‍ നിന്ന് വന്ന പി.എം.എ സലാം തിരൂരങ്ങാടിയിലും മത്സരിക്കും. തിരുവമ്പാടിയില്‍ സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദും കൊണ്ടോട്ടിയില്‍ ടി. വി. ഇബ്രാഹിമും കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ള യും വീണ്ടും മത്സരിക്കും.
അതേ സമയം വരുന്ന നയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് വനിതാസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന സൂചനകളുയര്‍ന്നെങ്കില്‍ ഇതുസംബന്ധിച്ചു യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് നേതൃത്വം. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദാണ് ഇക്കാര്യം വ്യക്തമാക്കിയത്. മത്സര രംഗത്തിറങ്ങാന്‍ ഇത്തവണ കൂടുതല്‍ വനിതാസ്ഥാനാര്‍ഥി രംഗത്തും ഇറങ്ങിയതിന് പിന്നാലെയാണ് സംസ്ഥാന ജനറല്‍സെക്രട്ടറിയുടെ പ്രസ്താവന പുറത്തുവന്നത്. എന്നാല്‍ വരുന്ന നിയമസഭയിലേക്ക് രണ്ട് വനിതാ സ്ഥാനാര്‍ഥികളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വനിതാലീഗും രംഗത്തുവന്നിരുന്നു. ലീഗ് വനിതാനേതാക്കളെ മത്സരിപ്പിക്കുന്നതിനെതിരെ സമസ്തയും രംഗത്തുവന്നിരുന്നു. അതേസമയം വനിതകള്‍ക്ക് രണ്ട് സീറ്റ് നല്‍കിയാല്‍ ഒന്നില്‍ വിദ്യാര്‍ഥി നേതാവിനെ പരിഗണിക്കണമെന്ന് വനിതാവിദ്യാര്‍ഥി സംഘടന ഹരിതയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വനിതകളെ പരിഗണിക്കുന്നതില്‍ ചര്‍ച്ചയെ നടന്നിട്ടില്ലെന്നാണിപ്പോള്‍ സംസ്ഥാന ജനറല്‍സെക്രട്ടറി തന്നെ വ്യക്തമാക്കിയത്. സീറ്റ് ആഗ്രഹവുമായി വനിതാനേതാക്കള്‍ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണിത്. രണ്ട് സീറ്റ് ആവശ്യപ്പെട്ട് വനിതാലീഗ് നേതൃത്വത്തിന് ഔദ്യോഗികമായാണ് കത്തുനല്‍കിയത്. ഇടതുപക്ഷത്തെ സ്ത്രീപ്രാതിനിധ്യവും, പുതിയകാലത്ത് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കാതിരിക്കുന്നത് പാര്‍ടിക്ക് ദോഷംചെയ്യുമെന്നും ഇവര്‍ കത്തില്‍ എടുത്തുപറഞ്ഞു. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, സംസ്ഥാന സെക്രട്ടറി പി കുല്‍സു എന്നിവരാണ് മത്സരിക്കണമെന്ന മോഹവുമായി രംഗത്തുള്ളത്. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയും താല്‍പര്യം വ്യക്തമാക്കി.
എന്നാല്‍ സ്ത്രീകളെ മത്സരിപ്പിക്കുന്ന കീഴ് വഴക്കമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് ലീഗിന്റെ നീക്കം. 1996ല്‍ ഖമറുന്നീസ അന്‍വര്‍ മാത്രമാണ് നേരത്തെ മുസ്ലിംലീഗില്‍നിന്നും നിയമസഭാ സ്ഥാനാര്‍ഥിയായ ഏക വനിത്. ഫാത്തിമ തഹ്ലിയ സ്വയം സ്ഥാനാര്‍ഥികളായി രംഗത്തെത്തിയതായും പാര്‍ട്ടിക്കുള്ളില്‍തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതും നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി മോഹവുമായി സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരം സുന്ദരമുഖമുള്ളവര്‍ നിരാശപ്പെടേണ്ടിവരുമെന്നും കെ പി എ മജീദ് കണ്ണൂരില്‍ വനിതാ ലീഗ് ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ തുറന്നടിച്ചു. അതേസമയം സ്ത്രീപ്രാതിനിധ്യം ചര്‍ച്ചയാകുന്നത് പാര്‍ടിക്ക് ക്ഷീണംചെയ്യുമെന്ന പേടിയും ലീഗിനുണ്ട്. ഇതുകൊണ്ടുതന്നെ അവസാന ഘട്ടത്തില്‍ ഒരുസീറ്റ് ഇത്തവണ വനിതകള്‍ക്കു നല്‍കുമെന്ന പ്രതീക്ഷിയില്‍തന്നെയാണ് വനിതാ നേതാക്കള്‍.
RECENT NEWS
ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി- ജില്ലാ കളക്ടര്‍
16 നിയമസഭാ മണ്ഡലങ്ങളിലായി 33,93,884 വോട്ടര്‍മാരാണ് ജില്ലയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 16,96,709 പേര് പുരുഷന്മാരും 16,97,132 പേര് സ്ത്രീകളും 43 പേര് ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.