നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് മൂന്ന് സീറ്റ് അധികം നല്‍കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് മൂന്ന് സീറ്റ് അധികം നല്‍കും

മലപ്പുറം: മുസ്ലിംലീഗിന് മൂന്ന് സീറ്റ് അധികം നല്‍കാന്‍ യു.ഡി.എഫില്‍ ധാരണ. രണ്ടു സീറ്റുകള്‍ വച്ചുമാറാനും സാദ്ധ്യത. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, കണ്ണൂരിലെ കൂത്തുപറമ്പ്, തൃശൂരിലെ ചേലക്കര എന്നിവ ലീഗിന് നല്‍കിയേക്കും. ബാലുശ്ശേരി, കുന്നമംഗലം സീറ്റുകളും പുനലൂര്‍, ചടയമംഗലം സീറ്റുകളും പരസ്പരം വച്ചുമാറിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അന്തിമതീരുമാനം യു.ഡി.എഫിന്റെ സീറ്റുവിഭജന ചര്‍ച്ച പൂര്‍ത്തിയാക്കുന്നതിനൊപ്പം പ്രഖ്യാപിക്കും. നിലവില്‍ 24 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. ആറു സീറ്റുകള്‍ കൂടി ആവശ്യപ്പെടാനാണ് ലീഗ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് യു.ഡി.എഫില്‍ ലീഗിന്റെ സര്‍വ്വാധിപത്യമാണെന്ന ആക്ഷേപങ്ങള്‍ വ്യാപകമായതോടെ കടുംപിടുത്തം വേണ്ടെന്ന നിലപാടിലേക്ക് ലീഗ് മാറുകയായിരുന്നു. തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ നിന്നും ലീഗ് പിന്മാറി. പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കര. നിലവില്‍ കോണ്‍ഗ്രസാണ് മത്സരിച്ചുവരുന്നത്. ഇവിടെ വനിതാ ലീഗ് ദേശീയ സെക്രട്ടറിയും ദളിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന അദ്ധ്യക്ഷയുമായ ജയന്തി രാജനെ മത്സരിപ്പിക്കാനാണ് ലീഗ് ആലോചിക്കുന്നത്. ഇത്തവണ സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് ലീഗിനുള്ളില്‍ വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. വനിതാലീഗും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍ സമസ്തയുടെ എതിര്‍പ്പുണ്ടാവുമോയെന്ന ആശങ്ക ലീഗ് നേതൃത്വത്തെ അലട്ടി. ജയന്തി രാജനെ മത്സരിപ്പിക്കുന്നതോടെ രണ്ട് അഭിപ്രായക്കാരെയും പിണക്കാതെ പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ലീഗ് കരുതുന്നു. ദളിത്മുസ്ലിം ഇതര പ്രാതിനിധ്യവും ഉറപ്പിക്കാനാവും. ബേപ്പൂര്‍ , കൂത്തുപറമ്പ് മണ്ഡലങ്ങള്‍ നിലവില്‍ സി.പി.എമ്മിന്റെ കൈയിലാണ്.

 

Sharing is caring!