മന്ത്രവാദത്തിന്റെ മറവില്‍ സ്വര്‍ണ്ണത്തട്ടിപ്പ്: പരപ്പനങ്ങാടിയില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

മന്ത്രവാദത്തിന്റെ മറവില്‍ സ്വര്‍ണ്ണത്തട്ടിപ്പ്: പരപ്പനങ്ങാടിയില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

പരപ്പനങ്ങാടി : മന്ത്രവാദത്തിന്റെ മറവില്‍ സ്വര്‍ണ്ണത്തട്ടിപ്പ് നടത്തി വന്നവ്യാജ സിദ്ധന്‍ അറസ്റ്റിലായി. തിരൂര്‍ പുറത്തൂര്‍ പുതുപ്പള്ളിയില്‍ പാലക്ക വളപ്പില്‍ വീട്ടില്‍ എന്തീന്‍ മകന്‍ ഷിഹാബുദ്ദീന്‍ (37) നെ പോലീസ് അറസ്റ്റ് ചെയ്തത്. തകിടുപയോഗിച്ച് മാന്ത്രികവിദ്യകള്‍ കാണിച്ച ശേഷം കുടുംബത്തിന്റെ സാമ്പത്തികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ വീട്ടിലെ സ്വര്‍ണ്ണാഭരണങ്ങള്‍ പൊതിഞ്ഞ് അലമാരയില്‍ സൂക്ഷിക്കണം എന്ന് വിശ്വസിപ്പിച്ച ശേഷം വീട്ടിലെ തന്നെ മറ്റാരെയെങ്കിലും കൊണ്ട് ആഭരണങ്ങള്‍ പുറത്തെടുക്കുകയും അത് കൈക്കലാക്കി കടന്നു കളയും ചെയ്യുകയാണ് ഇയാളുടെ രീതി. കൊടക്കാട് സ്വദേശിനിയായ റാബിയ എന്ന സ്ത്രീയുടെ പരാതിപ്രകാരം 25 പവന്‍ സ്വര്‍ണം തട്ടിയയെടുത്തതിന് പരപ്പനങ്ങാടി പോലീസ് ഷിഹാബുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരില്‍ നിരവധി സമാനമായ കേസുകള്‍ മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിലവിലുണ്ട്. ഇപ്രകാരം അലമാരയില്‍ വെച്ച് സൂക്ഷിക്കുന്ന സ്വര്‍ണത്തെക്കുറിച്ച് കുടുംബാംഗങ്ങളോട് പരസ്പരം സംസാരിക്കരുത് എന്ന് നിര്‍ദേശിച്ച ശേഷമാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ കുടുംബാംഗങ്ങളെ വിശ്വസിപ്പിക്കുന്നതിനാല്‍ തട്ടിപ്പ് നടന്ന കാര്യം സാവധാനം മാത്രമേ പുറത്തറിയു എന്നതിനാലാണ് ഇത്തരം മാര്‍ഗം ഉപയോഗിക്കുന്നത് എന്നാണ് ഇയാള്‍ പോലിസിന് മൊഴി നല്‍കിയത്. വാട്‌സ് ആപ്പ് / ഫേസ് ബുക്ക് ചാറ്റിലൂടെയും ഫോണ്‍ വിളികളില്‍ കൂടിയുമാണ് പ്രതി സ്ത്രീകളെ ചതിയില്‍പെടുത്തുന്നത്. ഇത്തരത്തില്‍ കൈക്കലാക്കുന്ന സ്വര്‍ണം മലപ്പുറം ജില്ലയിലെ വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വയ്ക്കുകയും അങ്ങനെ കിട്ടുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് ഇയാള്‍ ഉപയോഗിക്കുന്നത്. പരപ്പനങ്ങാടി അഡി.എസ്.ഐ രാധാകൃഷ്ണന്‍ , പോലീസുകാരായ ജിതിന്‍, വിവേക്, രാജ്യമണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കയ്യില്‍ നിന്നും മതിയായ രേഖകള്‍ ഇല്ലാതെ സ്ഥിരമായി സ്വര്‍ണം പണയത്തിനായി വാങ്ങുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചതായി പരപ്പനങ്ങാടി സി.ഐ ഹണി കെ.ദാസ് പറഞ്ഞു.

 

 

Sharing is caring!