കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി 10കിലോ കഞ്ചാവുമായി പിടിയില്‍

കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി 10കിലോ കഞ്ചാവുമായി പിടിയില്‍

മലപ്പുറം: മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണത്തിനായി കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി പാലക്കാട് കൈപ്പുറം സ്വദേശി ബാബു എന്ന പുളിക്കല്‍ ഫിറോസ് (38) നെ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡും മലഞ്ചരി പോലീസും ചേര്‍ന്ന് പിടികൂടി. മഞ്ചേരി മുട്ടിപ്പാലത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മഞ്ചേരി സ്വദേശികളായ ആറുപേരെയാണ് കൊണ്ടോട്ടിയിലും മേലാറ്റൂരില്‍ നിന്നുമായി ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടിയത്. ഇവരില്‍ നിന്നാണ് പാലക്കാട് സ്വദേശിയായ ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ രണ്ടാഴ്ചയോളമായി രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.ഇയാളെ ചോദ്യം ചെയ്തതില്‍ ചെറുതും വലുതുമായ നിരവധി ലഹരി കടത്തു സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. 2010 ലെ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസില്‍ പിടിക്കപ്പെട്ട് ഒരുവര്‍ഷത്തോളം ജയിലില്‍ കിടന്ന പ്രതി ജാമ്യത്തിലിറങ്ങി വിജാരണ നടപടികള്‍ നേരിടുകയാണ്. ഇതോടെ 70 കിലോയോളം കഞ്ചാവാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് ഒന്നര മാസത്തിനിടയില്‍ ജില്ലയില്‍ നിന്നും പിടിച്ചെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി: പി. ഷംസിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി ഇന്‍സ്പക്ടര്‍ കെ.പി അഭിലാഷ്, എസ്.ഐ ഉമ്മര്‍ മേമന എന്നിവരുടെ നേതൃത്വത്തില്‍ ‘ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണി കൃഷ്ണന്‍ മാരാത്ത്, പി.സഞ്ജീവ് എന്നിവര്‍ക്ക് പുറമെ മഞ്ചേരി സ്റ്റേഷനിലെ ഷഹബിന്‍, ഹരിലാല്‍, സലീം എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തുന്നത്.

 

 

Sharing is caring!