കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി ഡോ. എം. അബ്ദുസലാം ബി.ജെ.പി സ്ഥാനാര്‍ഥിയാകും

കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി ഡോ. എം. അബ്ദുസലാം ബി.ജെ.പി സ്ഥാനാര്‍ഥിയാകും

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസലാം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. മത്സരിക്കുന്നതു സംബന്ധിച്ചു ബി.ജെ.പി സംസ്ഥാന നേതൃത്വമായി സലാം ചര്‍ച്ച നടത്തി. മുസ്ലിം ലീഗിന്റെ നോമിനിയായാണ് അബ്ദുസലാം കാലിക്കറ്റ് സര്‍വകലാശാലയുടെ വി.സിയായത്. പിന്നീട് യു.ഡി.എഫ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിയന്ത്രണങ്ങളില്‍ നിന്ന് വ്യതിചലിച്ചതോടെ സര്‍വകലാശാലയില്‍ സി.പി.എം, കോണ്‍ഗ്രസ്, ലീഗ് സര്‍വിസ് സംഘടനകള്‍ ഒന്നിച്ചു സമരത്തിനിറങ്ങിയിരുന്നു.

അബ്ദുസലാം രണ്ടുവര്‍ഷം മുമ്പാണ് ബി.ജെ.പി അനുകൂലനായി മാറിയത്. 2011-2015 കാലത്താണ് സലാം കാലിക്കറ്റ് വൈസ് ചാന്‍സലറായി പ്രവര്‍ത്തിച്ചത്. ഈകാലഘട്ടത്തില്‍ നിരവധി സംഘര്‍ഷ സമരങ്ങള്‍ യൂണിവേഴ്സിറ്റിയില്‍ അരങ്ങേറിയിരുന്നു. വിദ്യാര്‍ഥി-സര്‍വ്വീസ് സംഘടനകള്‍ക്ക് അതീതമായി ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതിനായിരുന്നു ഈസമരങ്ങളെന്നായിരുന്നു അബ്ദുസലാമിന്റെ നിലപാട്.

നിയമന വിവാദവും ഭൂമി വിവാദവും ഉള്‍പ്പെടെ നിരവധി വിവാദങ്ങളും ഇക്കാലയളവിലുണ്ടായി. അക്കാലത്ത് അബ്ദുസലാമിന്റെ പേരിലുണ്ടായ വിജിലന്‍സ് കേസുകളില്‍ അന്വേഷണം നീണ്ടുപോയി. സലാം വി.സിയായിരിക്കെ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടി യൂണിവേഴ്സിറ്റി സെമിനാര്‍ കാംപ്ലക്സില്‍ നടത്തിയതും വിവാദമായിരുന്നു.കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സംഘര്‍ഷ സമരങ്ങളും വിവാദങ്ങളും അരങ്ങേറിയത് ഈ നാല് വര്‍ഷത്തിനിടെയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

 

Sharing is caring!