മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടമായി മന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടമായി മന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസിന് പുതുതായി നിര്‍മിച്ച ഹൈടെക് കെട്ടിടം രജിസ്ട്രേഷന്‍-പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ രാവിലെ 10ന് നാടിന് സമര്‍പ്പിക്കും. മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹിമാന്‍ തുടങ്ങി വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും.

കിഫ്ബിയില്‍ നിന്ന് രണ്ടുകോടി ചെലവഴിച്ചാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2019 ജൂലൈ 19നാണ് നിര്‍മാണം തുടങ്ങിയത്. മൂന്ന് നിലകളിലായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ പൊതുജനങ്ങള്‍ക്ക് വിശാലമായ പാര്‍ക്കിങ് സൗകര്യവും കാത്തിരിപ്പുമുറി, ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ആദ്യത്തെ നിലയില്‍ ഓഫീസും രണ്ടാം നിലയില്‍ രേഖകള്‍ സൂക്ഷിക്കാനുള്ള സൗകര്യവും മൂന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാളുമാണുള്ളത്. കോഴിക്കോട് -പാലക്കാട് ദേശീയ പാതയില്‍ മലപ്പുറം കോട്ടപ്പടി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.

രജിസ്ട്രേഷന്‍ വകുപ്പിന്റെ ‘പുതിയ കാലം പുതിയ സേവനം’ എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 51 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കാണ് പുതിയ കെട്ടിടം നിര്‍മിച്ചു വരുന്നത്. അതില്‍ ആറെണ്ണം മലപ്പുറം ജില്ലയിലാണ്. മേല്‍മുറി, പാണക്കാട്, ഒതുക്കുങ്ങല്‍, മലപ്പുറം, പൊന്‍മള, കോഡൂര്‍ വില്ലേജുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്നതാണ് മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ്. 1883 ജനുവരി ഒന്നിന് തുടങ്ങിയ ഓഫീസിന്റെ കെട്ടിടം കാലപ്പഴക്കത്തെ തുടര്‍ന്നാണ് പുതുക്കി പണിയാന്‍ തീരുമാനിച്ചത്.

 

Sharing is caring!