ആറ് യു.പി പോലീസുകാരുടെ കാവലില്‍ ഉമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന്‍ വീട്ടിലെത്തി

ആറ് യു.പി പോലീസുകാരുടെ കാവലില്‍ ഉമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന്‍ വീട്ടിലെത്തി

വേങ്ങര : ഹാഥ്‌റസ് കേസില്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ആറു യു.പി. പോലീസുകാരുടെ കാവലില്‍ വേങ്ങരയിലെ വീട്ടിലെത്തി. ഇന്ന് രാവിലെ 10 :30 മണിയോടെ കനത്ത പോലീസ് സുരക്ഷയിലാണ് വേങ്ങരയിലെ വീട്ടിലെത്തിയത്. മാതാവിനെ കാണാന്‍ സുപ്രീം കോടതി അഞ്ചുദിവസത്തെ ജാമ്യമാണ് അനുവദിച്ചിരുന്നത്. കര്‍ശന ഉപാധികളോടെ ആണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

90 വയസ്സായ കിടപ്പിലായ മാതാവിന്റെ ആരോഗ്യം പരിഗണിച്ച് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കെ.യു.ഡബ്ല്യൂ.ജെ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. സിദ്ദീഖ് കാപ്പന്റെ മാതാവ് കദീജക്കുട്ടിയുടെ ആരോഗ്യം ദിനം പ്രതി ക്ഷയിച്ചു വരികയാണെന്നും ബോധം വീണ്ടെടുക്കുന്ന സമയമെല്ലാം മകന്‍ സിദ്ദീഖ് കാപ്പനെ അന്വേഷിക്കുമെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മാതാവിനെയും അടുത്ത ബന്ധുക്കളെയും മാത്രമേ കാണാവൂ എന്നും മാധ്യമങ്ങളെ കാണരുതെന്നും കോടതിയുടെ നിര്‍ദേശമുണ്ട്. അതെ സമയം ബന്ധുക്കളെയും ഉമ്മയുടെ അസുഖത്തിന്‌ േഡോക്റ്റരെയും കാണാന്‍ അനുവാദമുണ്ട്.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജിയില്‍ പറയുന്നതുപോലുള്ള ആരോഗ്യ പ്രശ്‌നം സിദ്ദിഖ് കാപ്പന്റെ അമ്മയ്ക്ക് ഇല്ലെന്നായിരുന്നു യുപി പൊലീസിന്റെ വാദം. ആവശ്യമെങ്കില്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെ ചിത്രങ്ങള്‍ ഹാജരാക്കാമെന്ന് പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി കപില്‍ സിബല്‍ മറുപടി നല്‍കി. അഞ്ച് ദിവസത്തേക്ക് സിദ്ദിഖ് കാപ്പന്‍ കേരളത്തിലേക്ക് പോയതുകൊണ്ട് യുപി പൊലീസിന്റെ കേസിന് ഒന്നും സംഭവിക്കില്ലെന്നായിരുന്നു കോടതി പറഞ്ഞത്.

സമാന സാഹചര്യത്തില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തില്‍ പോകാന്‍ അനുമതി നല്‍കിയതും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ ചൂണ്ടിക്കാട്ടിയിരുന്നു. ഹാഥ്‌റസില്‍ ബലാല്‍സംഗ കൊലപാത കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെ ഒക്ടോബര്‍ 5 നാണ് യു പി പൊലീസ് അറസ്റ്റ് ചെയ്തത്.

 

Sharing is caring!