ആരോപണങ്ങളില്‍ മനംമടുത്ത് താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍

ആരോപണങ്ങളില്‍ മനംമടുത്ത് താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍

പാലക്കാട്: ആരോപണങ്ങളില്‍ മനംമടുത്ത് താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ വീണ്ടും പ്രഖ്യാപിച്ചു. തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നേരത്തെ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്ന ഫിറോസ് കുന്നുംപറമ്പില്‍ വീണ്ടും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടക്കാലത്ത് സോഷ്യല്‍ മീഡിയ വഴിയുള്ള ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ച ഫിറോസ് പിന്നീട് കഴിഞ്ഞ വര്‍ഷം റമദാന്‍ കാലത്താണ് ചാരിറ്റി പ്രവര്‍ത്തനം വീണ്ടും തുടങ്ങിയത്. എന്നാല്‍, ഈ മാസമാദ്യം രോഗിയായ കുഞ്ഞിന്റെ ചികിത്സയ്ക്കായി പിരിച്ച പണം തട്ടിയെടുത്തെന്ന ദമ്പതികളുടെ പരാതിയില്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയും ആരതിയുമാണ് ഫിറോസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ജന്മനാ കുടല്‍സംബന്ധമായ തകരാറുള്ള കുഞ്ഞിന് ചികിത്സയ്ക്കുള്ള പണമെത്തിക്കാമെന്ന് പറഞ്ഞ് ഫിറോസ് തങ്ങളെ വഞ്ചിച്ചതായി സഞ്ജയ്- ആരതി ദമ്പതികള്‍ പറയുന്നു. കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം സമാഹരിക്കുന്നതിനായി ഫിറോസ് സമൂഹമാധ്യമങ്ങള്‍ വഴി വ്യാപക പ്രചരണങ്ങള്‍ നടത്തി. കുഞ്ഞിനായി ആളുകള്‍ എത്തിച്ച പണമെല്ലാം ഫിറോസിന്റേയും ഫിറേസ് നിര്‍ദ്ദേശിച്ച മറ്റൊരാളുടേയും അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് ദമ്പതികള്‍ പറയുന്നു. ഒടുവില്‍ കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള പണംപോലും എത്തിക്കാതെ ഫിറോസ് എല്ലാതുകയും തന്റേതാക്കിയെന്നാണ് ഇവരുടെ പരാതി. തങ്ങളെക്കൊണ്ട് ഫിറോസ് നിര്‍ബന്ധിച്ച് ചെക്ക് ഒപ്പിട്ടുവാങ്ങിയതായും ദമ്പതികള്‍ ആരോപിക്കുന്നു. കേസില്‍ മാനന്തവാടി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

ആരോപണങ്ങളില്‍ മനംമടുത്ത് താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി ഉയര്‍ന്ന ആരോപണങ്ങളില്‍ മനം മടുത്താണ് ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു.
പണം വാങ്ങിയ ശേഷം തന്നെ കള്ളനാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത്രയുമധികം തെറിവിളികള്‍ കേട്ട് തനിക്ക് ചാരിറ്റി നടത്തേണ്ട കാര്യമില്ലെന്നും ഫിറോസ് പറഞ്ഞു. തനിക്ക് കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ചിലര്‍ ആരോപണങ്ങളുമായി രംഗത്ത് വന്നത്. കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹമെന്നും ഫിറോസ് വ്യക്തമാക്കി. അതുകൊണ്ട് തത്കാലം സഹായങ്ങള്‍ നിര്‍ത്തുകയാണ്. പ്രശ്‌നങ്ങളും വിവാദങ്ങളും തീരട്ടെ. മാനസികമായി താന്‍ തളര്‍ന്നിരിക്കുകയാണെന്നും ഫിറോസ് പറഞ്ഞു. താന്‍ ബാങ്ക് രേഖകള്‍ സൂക്ഷിക്കാറില്ല. കണക്കുകളില്‍ ചിലതൊന്നും എഴുതാറില്ല. അത് എനിക്കും പടച്ചവനും മാത്രമേ അറിയൂ. രണ്ടു വര്‍ഷം മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് തന്നോട് ഒന്നും ചോദിക്കേണ്ട. ഒന്നും ഓര്‍മയില്ല, എല്ലാ കാര്യങ്ങളും ഓര്‍ത്തിരിക്കാന്‍ താന്‍ കമ്പ്യൂട്ടറല്ലെന്നും ഫിറോസ് പറഞ്ഞു.

തന്റെ വിശ്വാസ്യത തകര്‍ക്കാനും വ്യക്തിഹത്യ ചെയ്യാനുമുള്ള രണ്ട് പേരുടെ ശ്രമങ്ങളുടെ ഭാഗമാണ് തനിക്കെതിരെ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന കേസെന്ന് ഫിറോസ് പറയുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പണം ഫിറോസ് കുന്നുംപറമ്പില്‍ തട്ടിയെടുത്തെന്ന വയനാട് സ്വദേശികളുടെ പരാതിയെത്തുടര്‍ന്നാണ് ഫിറോസിനെതിരെ മാനന്തവാടി പൊലീസ് കേസെടുത്തത്. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പണം കൈമാറിയതിന്റെ സ്റ്റേറ്റ്‌മെന്റ് തന്റെ കൈയിലുണ്ടെന്നും സാമ്പത്തിക കുറ്റാരോപണം ആയതുകൊണ്ട് പ്രാഥമികാന്വേഷണം നടത്താതെ പ്രതിയാക്കില്ലെന്നും ഫിറോസ് പറഞ്ഞു.

ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെ: മാനന്തവാടി പൊലീസ് എന്റെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയേ ചെയ്തിട്ടില്ല.സാമ്പത്തിക കുറ്റാരോപണം ആയതുകൊണ്ട് പ്രാഥമികാന്വേഷണം നടത്താതെ പ്രതിയാക്കില്ല. എനിക്കെതിരെ കേസെടുക്കാന്‍ ഒരു തെളിവുപോലുമില്ല. പണം നല്‍കിയതിന്റേയും മറ്റൊരു രോഗിക്ക് കൈമാറിയതിന്റേയും കൃത്യമായ സ്റ്റേറ്റ്‌മെന്റുകള്‍ കൈയിലുണ്ട്. അത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം നടക്കുന്നു. രണ്ടു പേര്‍ ഒന്നര വര്‍ഷമായി തുടര്‍ച്ചയായി വ്യക്തിഹത്യയ്ക്ക് ശ്രമിക്കുന്നു. ഈ കേസും അതിന്റെ ഭാഗമാണ്. ചികിത്സാ സഹായം സ്വീകരിക്കുന്ന രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് അവരെ എനിക്കെതിരെ ഉപയോഗിക്കുന്നു.

സ്വന്തം ചികിത്സയ്ക്ക് പണം ലഭിച്ച ശേഷം അധികമായി കിട്ടുന്ന തുക ദുരിതമനുഭവിക്കുന്ന മറ്റൊരാള്‍ക്ക് കൈമാറാന്‍ പലരും മടി കാണിക്കുന്നത് വേദനാജനകമാണ്. ധനസഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ കാര്യം നടന്നുകഴിയുമ്പോള്‍ സമാന സാഹചര്യത്തിലുള്ളവരോട് അനുകമ്പ കാണിക്കാത്തത് ഞെട്ടലുണ്ടാക്കുന്നു. രോഗികളുടെ കുടുംബങ്ങള്‍ ഇങ്ങനെ പെരുമാറിയാല്‍ ജീവകാരുണ്യപ്രവര്‍ത്തനം മുന്നോട്ടുപോകില്ല. തുക അക്കൗണ്ടിലെത്തുമ്പോള്‍ മുഴുവനും വേണം, മറ്റ് രോഗികള്‍ക്ക് കൊടുക്കില്ലായെന്ന് വാശി പിടിക്കുന്നതാണ് പ്രശ്‌നം.

നന്മയുള്ളവര്‍ എന്നിലര്‍പ്പിക്കുന്ന വിശ്വാസമാണ് പണമായി മാറുന്നത്. വീഡിയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് പലരും വരുന്നത് എന്റെ വിശ്വാസ്യത കൊണ്ടാണ്. ഞാനില്ലെങ്കിലും ചാരിറ്റി നടക്കും. വേറെ ആളുകള്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തും. പക്ഷെ, ഞാന്‍ വഴി സഹായം ലഭ്യമായേക്കുന്ന ആളുകളുണ്ട്. അവര്‍ക്ക് വേണ്ടിയാണിത് തുടരുന്നത്.

രോഗികളും കുടുംബങ്ങളും ആവശ്യപ്പെടുന്നതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത്. സ്വന്തം ഫേസ്ബുക്കില്‍ സ്വയം വീഡിയോ ചെയ്താല്‍ ചികിത്സയ്ക്ക് വേണ്ട ഭീമമായ തുക കിട്ടിയേക്കില്ല. എന്നെ വിശ്വസിച്ച് നല്ല മനുഷ്യര്‍ പണം തരുമെന്നതുകൊണ്ടാണ് എന്റെ ആവശ്യകതയുണ്ടാകുന്നതും, എന്നെ വിളിക്കുന്നതും. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒടുവില്‍ കുറ്റപ്പെടുത്തലും വിമര്‍ശനവുമാണ് തങ്ങള്‍ക്ക് തിരിച്ചുകിട്ടുക എന്ന് ബോധ്യമുള്ളവരാണ്. അത് സ്വാഭാവികമാണ്.

വയനാട് സംഭവത്തിലെ വിശദീകരണം

സഹായം കിട്ടി കഴിഞ്ഞാല്‍ സഹായിച്ചവര്‍ കള്ളമ്മാരാവുന്ന അവസ്ഥ. 26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ് രോഗികള്‍ക്ക് നല്‍കാം എന്നുള്ളതാണ് വാക്ക് അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ സ്റ്റേറ്റ്‌മെന്റ് പുറത്ത് വിട്ടാല്‍ കാണാം ആര്‍ക്കൊക്കെ എത്രയാണ് കൊടുത്തത് എന്നും അവര്‍ക്ക് നല്‍കിയ പണം അവര്‍ എന്ത് ചെയ്തു എന്നും. സഞ്ജയ് ഒപ്പിടാതെ ഒരു രൂപ പോലും മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയില്ല. എന്തിന് അക്കൗണ്ടില്‍ എത്ര രൂപ വന്നു എന്നറിയുന്നതുപോലും സഞ്ജുവിന്റെ നമ്പരിലാണ്. ചികിത്സയ്ക്ക് 7 ലക്ഷം വേണം എന്നാണ് പറഞ്ഞത്.
10 ലക്ഷം നല്‍കിയിട്ടും ചികിത്സക്ക് മുന്‍പ് 10 ലക്ഷം തീര്‍ന്നു എന്നും പറഞ്ഞ് വന്നു.

Sharing is caring!