മുസ്ലിംലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിച്ചിട്ടില്ല: രമേശ് ചെന്നിത്തല
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് മുന്നണിയില്‍ സീറ്റു വിഭജനത്തില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കണം എന്നത് നിര്‍ദ്ദേശം മാത്രമാണെന്നും അക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല, ഹൈക്കാമാന്റിന്റേതാണ് അന്തിമ തീരുമാനമെന്നുന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആരംഭിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കായി കാസര്‍കോട് എത്തിയതായിരുന്നു രമേശ് ചെന്നിത്തല.
കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണം എന്ന കാര്യം പാര്‍ട്ടി ഹൈക്കമാന്‍ഡ് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. നേമത്ത് ഇത്തവണ മികച്ച സ്ഥാനാര്‍ത്ഥിയെയായിരിക്കും യുഡിഎഫ് നിര്‍ത്തുക. ആരായിരിക്കും എന്ന കാര്യം പിന്നീട് തീരുമാനിക്കും. കൂടുതല്‍ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. എല്ലാ വിഷയങ്ങളും യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
ചെന്നിത്തലയുടെ വാക്കുകള്‍ ഇങ്ങനെ: താന്‍ എല്ലാ യാത്ര തുടങ്ങുമ്പോഴും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോകാറുണ്ട്. ഇത് തന്റെ ഏഴാമത്തെ യാത്രയാണ്. കെഎസ്യു പ്രസിഡണ്ട് ആയിരിക്കുമ്പോഴാണ് ആദ്യത്തെ യാത്ര. രണ്ടാമത്തേത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ആയിരിക്കുമ്പോള്‍. പിന്നീട് കെപിസിസി പ്രസിഡണ്ട് ആയപ്പോള്‍ മൂന്ന് യാത്ര. ഇത് പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോഴുള്ള രണ്ടാമത്തെ യാത്ര.
കേരളത്തിലെ ജനങ്ങളെ സമ്മതിച്ചിടത്തോളം പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ്. അഞ്ച് വര്‍ഷത്തെ ഇടത് മുന്നണിയുടെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ സമയമായി എന്ന അറിയിപ്പാണ് ഐശ്വര്യ കേരള യാത്രയിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ഐശ്വര്യമുള്ള കേരളമാണ് ലക്ഷ്യം. ദുരന്തങ്ങളും വെടിവെപ്പുമില്ലാത്ത രാഷ്ട്രീയ കൊലപാതകങ്ങളില്ലാത്ത, ചെറുപ്പക്കാരായ തൊഴില്‍ രഹിതരുടെ പിഎസ്സി റാങ്കിങ് നോക്കുകുത്തിയാക്കി ലക്ഷകണക്കിനാളുകളെ പിന്‍വാതിലിലൂടെ നിയമിക്കുന്ന കാലമില്ലാത്ത, ഏകാതിപത്യത്തിലൂടെ എല്ലാവരേയും അടിച്ചമര്‍ത്തുന്ന ഒരുകാലമില്ലാത്ത ഐശ്വര്യപൂര്‍ണമായ സുധാര്യമായ സര്‍ക്കാര്‍ ഉണ്ടാവണം. അതിന് വേണ്ടിയാണ് ജനങ്ങളെ സമീപിക്കുന്നത്.
ഒരുകാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യാത്ത മുഖ്യമന്തി തന്നെ നേരിട്ട് വര്‍ഗീയത പറയുക. ക്രിസ്ത്യാനികളേയും മുസ്ലിംങ്ങളേയും തമ്മിലടിപ്പിച്ച് ക്രിസ്ത്യന്‍ വോട്ടുകള്‍ കിട്ടുമോയെന്ന് നോക്കുക, ഇതൊക്കെ സമൂഹത്തിന് ഏല്‍പ്പിക്കുന്ന മാരക പരിക്കാണ്. ഇവിടെ എല്ലാവരും ഒരുമിച്ച് ജീവിക്കുന്ന സമൂഹമാണ്. എന്നാല്‍ ഇവിടെ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് മുസ്ലിം സഹോദരന്മാരെ ഒറ്റപ്പെടുത്താനുള്ള നേരിട്ടുള്ള നീക്കങ്ങള്‍ നടക്കുക. 67 ല്‍ നമ്പൂതിരിപ്പാട് സര്‍ക്കാരില്‍ ലീഗിന്റെ നന്ത്രിയുണ്ടായിട്ടില്ലേ.
ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കണമെന്നത് നിര്‍ദ്ദേശം മാത്രമാണ്. എവിടെ ആര് മത്സരിക്കണം എന്ന് തീരുമാനിച്ചിട്ടില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ ഉണ്ടായിരിക്കും. പുതുമുഖങ്ങള്‍ ഉണ്ടാവും. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കും. സ്ഥാനാര്‍ത്ഥി തീരുമാനം ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കേണ്ടത്.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




