സ്ത്രീകളെ വെട്ടാനൊരുങ്ങി മുസ്ലിംലീഗ്

സ്ത്രീകളെ വെട്ടാനൊരുങ്ങി മുസ്ലിംലീഗ്

മലപ്പുറം: വരുന്ന നയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് വനിതാസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന സൂചനകളുയര്‍ന്നെങ്കില്‍ ഇതുസംബന്ധിച്ചു യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് നേതൃത്വം. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദാണ് ഇക്കാര്യം വ്യക്തമാക്കിയത്. മത്സര രംഗത്തിറങ്ങാന്‍ ഇത്തവണ കൂടുതല്‍ വനിതാസ്ഥാനാര്‍ഥി രംഗത്തും ഇറങ്ങിയതിന് പിന്നാലെയാണ് സംസ്ഥാന ജനറല്‍സെക്രട്ടറിയുടെ പ്രസ്താവന പുറത്തുവന്നത്. എന്നാല്‍ വരുന്ന നിയമസഭയിലേക്ക് രണ്ട് വനിതാ സ്ഥാനാര്‍ഥികളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വനിതാലീഗും രംഗത്തുവന്നിരുന്നു. അതേസമയം വനിതകള്‍ക്ക് രണ്ട് സീറ്റ് നല്‍കിയാല്‍ ഒന്നില്‍ വിദ്യാര്‍ഥി നേതാവിനെ പരിഗണിക്കണമെന്ന് വനിതാവിദ്യാര്‍ഥി സംഘടന ഹരിതയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വനിതകളെ പരിഗണിക്കുന്നതില്‍ ചര്‍ച്ചയെ നടന്നിട്ടില്ലെന്നാണിപ്പോള്‍ സംസ്ഥാന ജനറല്‍സെക്രട്ടറി തന്നെ വ്യക്തമാക്കിയത്. സീറ്റ് ആഗ്രഹവുമായി വനിതാനേതാക്കള്‍ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണിത്. രണ്ട് സീറ്റ് ആവശ്യപ്പെട്ട് വനിതാലീഗ് നേതൃത്വത്തിന് ഔദ്യോഗികമായാണ് കത്തുനല്‍കിയത്. ഇടതുപക്ഷത്തെ സ്ത്രീപ്രാതിനിധ്യവും, പുതിയകാലത്ത് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കാതിരിക്കുന്നത് പാര്‍ടിക്ക് ദോഷംചെയ്യുമെന്നും ഇവര്‍ കത്തില്‍ എടുത്തുപറഞ്ഞു. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, സംസ്ഥാന സെക്രട്ടറി പി കുല്‍സു എന്നിവരാണ് മത്സരിക്കണമെന്ന മോഹവുമായി രംഗത്തുള്ളത്. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയും താല്‍പര്യം വ്യക്തമാക്കി.
എന്നാല്‍ സ്ത്രീകളെ മത്സരിപ്പിക്കുന്ന കീഴ്വഴക്കമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് ലീഗിന്റെ നീക്കം. 1996ല്‍ ഖമറുന്നീസ അന്‍വര്‍ മാത്രമാണ് നേരത്തെ മുസ്ലിംലീഗില്‍നിന്നും നിയമസഭാ സ്ഥാനാര്‍ഥിയായ ഏക വനിത്. ഫാത്തിമ തഹ്ലിയ സ്വയം സ്ഥാനാര്‍ഥികളായി രംഗത്തെത്തിയതായും പാര്‍ട്ടിക്കുള്ളില്‍തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതും നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി മോഹവുമായി സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരം സുന്ദരമുഖമുള്ളവര്‍ നിരാശപ്പെടേണ്ടിവരുമെന്നും കെ പി എ മജീദ് കണ്ണൂരില്‍ വനിതാ ലീഗ് ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ തുറന്നടിച്ചു. അതേസമയം സ്ത്രീപ്രാതിനിധ്യം ചര്‍ച്ചയാകുന്നത് പാര്‍ടിക്ക് ക്ഷീണംചെയ്യുമെന്ന പേടിയും ലീഗിനുണ്ട്. ഇതുകൊണ്ടുതന്നെ അവസാന ഘട്ടത്തില്‍ ഒരുസീറ്റ് ഇത്തവണ വനിതകള്‍ക്കു നല്‍കുമെന്ന പ്രതീക്ഷിയില്‍തന്നെയാണ് വനിതാ നേതാക്കള്‍.
അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് ആറ് സീറ്റ് അധികം ആവശ്യപ്പെട്ടിട്ടുണ്ട്.ഇതുസംബന്ധിച്ചു രാഹുല്‍ഗാന്ധി എംപിയുടെ സാന്നിധ്യത്തില്‍ നടന്ന ഉഭയ ചര്‍ച്ചയും ഫലം കണ്ടില്ല. ഇതോടെ യുഡിഎഫിലെ സീറ്റ് വിഭജനചര്‍ച്ചകളും പ്രതിസന്ധിയിലായിട്ടുണ്ട്. അനുനയശ്രമവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പാണക്കാട്ടെത്തിയിരുന്നു. കഴിഞ്ഞതവണ 24 സീറ്റിലാണ് ലീഗ് മത്സരിച്ചത്.
എല്‍ജെഡി, കേരള കോണ്‍ഗ്രസ് (എം) പാര്‍ടികള്‍ യുഡിഎഫ് വിട്ട സാഹചര്യത്തില്‍ 30 സീറ്റ് വേണമെന്നാണ് ലീഗിന്റെ വാദം. തുടര്‍ന്ന് ഇന്നലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ബുധനാഴ്ച രാവിലെ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലുള്ള ചര്‍ച്ചയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു. ലീഗിന് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ അര്‍ഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

 

Sharing is caring!