കൈവരിയുടെ പ്രവൃത്തി കൂടി പൂര്‍ത്തിയായാല്‍ പാലത്തിങ്ങല്‍ പാലം ഉദ്ഘാടനം ചെയ്യും

കൈവരിയുടെ പ്രവൃത്തി കൂടി പൂര്‍ത്തിയായാല്‍ പാലത്തിങ്ങല്‍ പാലം ഉദ്ഘാടനം ചെയ്യും

മലപ്പുറം: ഇടുങ്ങിയതും കാലപ്പഴക്കം ചെന്നതുമായ പാലത്തിങ്ങലിലെ പഴയ പാലത്തിലൂടെ കടലുണ്ടി പുഴ മുറിച്ചുകടക്കേണ്ട യാത്രക്കാരുടെ ആശങ്കയ്ക്ക് അറുതിയാകുന്നു. പരപ്പനങ്ങാടി – തിരൂരങ്ങാടി റൂട്ടിലുള്ള 14.5 കോടിയുടെ പുതിയ പാലത്തിങ്ങല്‍ പാലം ഉദ്ഘാടനം ചെയ്യുന്നതോടെ ബസും ലോറിയും ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കും പാലത്തിങ്ങലിലൂടെ സുഗമമായി കടന്നുപോകാനാകും. കൈവരിയുടെ പ്രവൃത്തി കൂടി പൂര്‍ത്തിയായാല്‍ പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കും. അടുത്ത മാസത്തോടെ പാലം ഉദ്ഘാടനത്തിനൊരുങ്ങും. ഡിസ്ട്രിക്റ്റ് ഫ്‌ളാഗ് ഷിപ്പ് ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി നാടുകാണി – പരപ്പനങ്ങാടി റോഡ് നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 450 കോടി രൂപയില്‍ നിന്ന് 14.5 കോടി രൂപ വിനിയോഗിച്ചാണ് പാലത്തിങ്ങലില്‍ പുതിയ പാലം പണിത് യാത്രക്കാരുടെയും നാട്ടുകാരുടെയും വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റിയത്. 2018 ഏപ്രില്‍ നാലിന് പാലം നിര്‍മ്മാണ പ്രവൃത്തി തുടങ്ങിയെങ്കിലും രണ്ട് തവണയായി ഉണ്ടായ പ്രളയം പ്രവൃത്തിയെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ ഇപ്പോള്‍ പദ്ധതി പ്രവൃത്തി വളരെ വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം തിരൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ മൊയ്തീന്‍ കുട്ടി പറഞ്ഞു.
നാല്‍പ്പതോളം തൊഴിലാളികള്‍ ഇവിടെ രാവും പകലും ജോലിയിലുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് പദ്ധതി നിര്‍വഹണ ചുമതല. 2017 നവംബര്‍ 26 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 450 കോടിയുടെ ഡിസ്ട്രിക്റ്റ് ഫ്‌ളാഗ് ഷിപ്പ് ഇന്‍ഫ്രാസ് ട്രെക്ച്ചര്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി നാടുകാണി മുതല്‍ പരപ്പനങ്ങാടി വരെയുള്ള മേഖലകളില്‍ റോഡ് നവീകരണം, ഡ്രൈനേജുകളുടെ നിര്‍മ്മാണം, നവീകരണം, സൗന്ദര്യവല്‍ക്കരണം എന്നീ പ്രവൃത്തികളാണ് നടത്തുന്നത്.

 

Sharing is caring!