സ്വന്തം വള്ളമായി; താനൂരില്‍ 7കുടുംബങ്ങള്‍ ജീവിതാഭിലാഷം പൂവണിഞ്ഞ നിര്‍വൃതിയില്‍

സ്വന്തം വള്ളമായി; താനൂരില്‍ 7കുടുംബങ്ങള്‍ ജീവിതാഭിലാഷം പൂവണിഞ്ഞ നിര്‍വൃതിയില്‍

താനൂര്‍: വറുതിയുടെ നാളുകളില്‍ താനൂരിലെ കടല്‍ത്തൊഴിലാളികളായ ഹംസക്കോയയുടെയും അശ്രഫിന്റെയും മോഹമായിരുന്നു സ്വന്തമായൊരു മല്‍സ്യബന്ധന വെള്ളമെന്നത്. വര്‍ഷങ്ങള്‍ നീണ്ടെങ്കിലും ആ മോഹം സ്വപ്നമായി കിടക്കുകയായിരുന്നു. വലിയ വള്ളങ്ങളില്‍ തൊഴിലാളികളായി പോവുകയായിരുന്നു ഇരുവരും. അതിനിടയിലാണ് പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്ക് മര്‍കസ് വള്ളങ്ങള്‍ നല്‍കുന്നുവെന്ന വിവരം ഇവരറിഞ്ഞത്. എസ്.വൈ.എസ് സാന്ത്വനം മുഖേന അപേക്ഷയും കൈമാറി.

ഇന്നലെ മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി വള്ളങ്ങള്‍ കൈമാറിയതോടെ നിറഞ്ഞ സന്തോഷമായിരുന്നു ഇരുവരുടെയും മുഖത്ത്. ചാപ്പപ്പടി കടപ്പുറത്ത് നടന്ന ചടങ്ങില്‍ പരപ്പനങ്ങാടി ഭാഗത്തുള്ള 5 കുടുംബങ്ങള്‍ക്ക് കൂടി വള്ളങ്ങള്‍ കൈമാറി.

സ്വയംപര്യാപത സമൂഹം എന്ന മര്‍കസിന്റെ പദ്ധതിയുടെ ഭാഗമായാണ് അഞ്ചു ലക്ഷം രൂപ വരുന്ന വള്ളങ്ങള്‍ കൈമാറിയത്. തീരപ്രദേശങ്ങളില്‍ ജീവിക്കുന്ന കടല്‍ത്തൊഴിലാളികളില്‍ അധികവും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരാണെന്നും, അത്തരം അടിസ്ഥാന ജനവിഭാഗങ്ങളെ സ്വയം പര്യാപ്തരാക്കി മാറ്റുകയെന്നത് മര്‍കസ് ലക്ഷ്യമാണെന്നും ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.

എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ജലാലുദ്ധീന്‍ ജീലാനി അധ്യക്ഷത വഹിച്ചു. താനൂര്‍ സി ഐ പി പ്രമോദ് , റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ മാനേജര്‍ റഷീദ് പുന്നശ്ശേരി, മര്‍കസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അഡ്വ. മുഹമ്മദ് ശരീഫ്, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി, എസ് വൈ എസ് താനൂര്‍ സോണ്‍ പ്രസിഡന്റ് കുഞ്ഞു മോന്‍ അഹ്സനി, എസ് വൈ എസ് താനൂര്‍ വര്‍ക്കിങ് സെക്രട്ടറി അബ്ദുറഹ്മാന്‍ സഖാഫി മീനടത്തൂര്‍ പ്രസംഗിച്ചു.

Sharing is caring!