മലപ്പുറം ജില്ലയില്‍ കോവിഡ് വാക്സിനെത്തി; ജനുവരി 16ന് നല്‍കി തുടങ്ങും

മലപ്പുറം ജില്ലയില്‍ കോവിഡ് വാക്സിനെത്തി; ജനുവരി 16ന് നല്‍കി തുടങ്ങും

മലപ്പുറം: കോവിഡ് വാക്സിനേഷനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. വാക്സിന്‍ നല്‍കുന്നതിന് ആവശ്യമായ 28880 ഡോസ് വാക്സിനാണ് ജില്ലയില്‍ എത്തിയത്. കോഴിക്കോട് റീജിനല്‍ വാക്സിന്‍ സ്റ്റോറില്‍ നിന്ന് ജില്ലാ വാക്സിന്‍ സ്റ്റോറില്‍ എത്തിച്ച വാക്സിന്‍ എ.ഡി.എം എന്‍.എം.മെഹറലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന, ഡി.പി.എം ഡോ.എ. ഷിബുലാല്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. രാജേഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ ഏറ്റുവാങ്ങി.

ജില്ലയില്‍ 23880 ആരോഗ്യപ്രവര്‍ത്തകരാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് 13000 പേര്‍ക്ക് രണ്ട് ഡോസ് വീതം നല്‍കാനുള്ള വാക്സിനാണ് എത്തിയിട്ടുള്ളത്. ജില്ലയില്‍ ഒന്‍പതു സ്ഥലങ്ങളിലായി ജനുവരി 16 ന് വാക്സിനേഷന്‍ നല്‍കി തുടങ്ങും. മഞ്ചേരി മെഡിക്കല്‍ കോളജ്, മലപ്പുറം താലൂക്ക് ആശുപത്രി, കൊണ്ടോട്ടി താലൂക്ക് ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം, വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി, പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രി എന്നിവിടങ്ങളിലാണ് വാക്സിന്‍ നല്‍കുന്നത്.

വാക്സിന്‍ നല്‍കുന്നതിന് ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം പൂര്‍ത്തീകരിച്ചതായി ഡി.എം.ഒ അറിയിച്ചു. വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഒരു വാക്സിനേറ്ററും നാല് വാക്സിനേഷന്‍ ഓഫീസര്‍മാരുമടക്കം അഞ്ച് ജീവനക്കാരായിരിക്കും ഉണ്ടായിരിക്കുക. വാക്സിന്‍ നല്‍കുന്നതിന് ആവശ്യമായ 50400 0.5ാ ഹ എ ഡി സിറിഞ്ചുകളും വാക്സിനോടൊപ്പം എത്തിച്ചിട്ടുണ്ട്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് നല്‍കുക. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എസ്.എം.എസ് മുഖേന എവിടെ ഏത് സമയത്ത് എത്തി വാക്സിന്‍ സീകരിക്കണം എന്ന അറിയിപ്പ് ലഭിക്കും. അതനുസരിച്ച് എത്തി വാക്സിന്‍ എടുക്കാം. രജിസ്റ്റര്‍ ചെയ്ത ബാക്കി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാനുള്ള വാക്സിന്‍ അടുത്ത ദിവസം തന്നെ ജില്ലയില്‍ എത്തും.

Sharing is caring!