നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങി പി.വി അബ്ദുല്‍ വഹാബ്

നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങി പി.വി അബ്ദുല്‍ വഹാബ്

മലപ്പുറം: നിലവിലെ രാജ്യസഭാ എം.പിയും മുസ്ലിംലീഗ് ദേശീയ ട്രഷററുമായ പി.വി അബ്ദുല്‍ വഹാബ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം. അനായാസ വിജയം നേടുന്ന ലീഗിന്റെ കുത്തക സീറ്റുകളില്‍ മത്സരിക്കാനാണ് വഹാബ് ലക്ഷ്യംവെക്കുന്നത്. രാജ്യസഭയുടെ കാലാവധി ഏപ്രീല്‍ മാസത്തോടെ തീരുമെന്നതിനാല്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രി സ്ഥാനവും ലക്ഷ്യംവെച്ചാണ് വഹാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതാണ്. രണ്ടു തവണ രാജ്യസഭാ എം പിയായിരുന്നെങ്കിലും ഇതുവരെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത വ്യക്തികൂടിയാണ് വഹാബ്.

വ്യവസായിയും സമ്പന്നനുമായ വഹാബിന് മുമ്പ് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെയും പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വ്യാപക പരാതികളുയര്‍ന്നിരുന്നു. ഇത്തവണ മഞ്ചേരിയില്‍നിന്നും അഡ്വ. എം.ഉമ്മര്‍ എംഎല്‍എ മാറുകയാണെങ്കില്‍ ലീഗിന്റെ ഉറച്ച കോട്ടയായ ഇവിടെ മത്സരിക്കാനാണ് വഹാബ് ലക്ഷ്യം വെക്കുന്നത്. മഞ്ചേരി, ഏറനാട്, കൊണ്ടോട്ടി മണ്ഡലങ്ങളിലാണ് വഹാബ് മത്സരിക്കാന്‍ സാധ്യത. ഇതിനാല്‍ ഏറനാട്ടെ സിറ്റിംഗ് എംഎല്‍എ പികെ ബഷീര്‍ കൊണ്ടോട്ടിയിലേക്ക് മാറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അങ്ങിനെയെങ്കില്‍ ഏറനാട് മത്സരിക്കും. കൊണ്ടോട്ടി എംഎല്‍എ ഇബ്രാഹീമും മണ്ഡലം മാറാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഈ മൂന്നു മണ്ഡലങ്ങളിലൊന്നിലാകും വഹാബ് മത്സരിക്കുകയെന്നാണ് പാര്‍ട്ടിക്കുള്ളില്‍നിന്നും ലഭിക്കുന്ന വിവരം.

എംഎസ്എഫിലൂടെ പൊതുരംഗത്തെത്തിയ അബ്ദുല്‍വഹാബ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി, ചന്ദ്രിക പത്രത്തിന്റെ ഡറക്ടര്‍, യുഎഇ കെഎംസിസി ഉപദേശകസമിതി ചെയര്‍മാന്‍ തുടങ്ങി
നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌ക്കാരിക രംഗത്തെ മികച്ച സംഘാടകനും വിവിധ സംരംഭങ്ങളുടെ സാരഥിയുമാണ്. 2006ലെ രാജ്യസഭാ സീറ്റ് വഹാബിന് നല്‍കാനുള്ള തീരുമാനം ലീഗിനകത്തും പുറത്തും നിരവധി വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇന്ത്യയിലെ പ്രഗല്‍ഭരായ പാര്‍ലമെന്റെറിയറില്‍ ഒരാളും ലീഗിന്റെ സമുന്നത നേതാവുമായിരുന്ന ജിഎം ബനാത്ത്വാലക്ക് സീറ്റ് നിഷേധിച്ച് ലീഗില്‍ യാതൊരു പ്രവര്‍ത്തന ചരിത്രവുമില്ലാത്ത വ്യവസായിയായ വഹാബിന് നല്‍കിയത് ലീഗിന്റെ പണാധിപത്യത്തിന്റെ ഉദാഹരണമാണെന്നും ആരോപണമുണ്ടായി.

പാര്‍ട്ടിക്കകത്തും ഇതേ ചൊല്ലി കടുത്ത ഭിന്നഭിപ്രായങ്ങളുണ്ടായി. തന്റെ പിതാവും അന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആ തെറ്റായ തീരുമാനമെടുത്തതില്‍ ഏറെ വേദനിച്ചിരുന്നുവെന്ന് പിന്നീട് നിലവിലെ യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷന്‍കൂടിയായ മകന്‍ മുനവ്വറലി വെളിപ്പെടുത്തിയിരുന്നു. 2015ലെ രാജ്യസഭാ സീറ്റ് തീരുമാനത്തിലും സമാനമായ വിവാദങ്ങള്‍ ഉടലെടുത്തു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ. മജീദിനെ തഴഞ്ഞ് വീണ്ടും വഹാബിന് നല്‍കുന്നതിനെതിരെ ലീഗില്‍ തന്നെ ഒരു വിഭാഗം ശബ്ദമുയത്തി. പഴയ തെറ്റ് ആവര്‍ത്തിക്കരുതെന്നു ശിഹാബ് തങ്ങളുടെ മകന്‍ അടക്കം പ്രസ്താവിച്ചു. എന്നാല്‍ വീണ്ടും വഹാബിനെ തന്നെ സ്ഥാനാര്‍ഥിയാക്കി ലീഗ് തീരുമാനമെടുക്കുകയായിരുന്നു.

1950 ജൂലൈ ഒന്നിന് പുളിക്കല്‍ വീട്ടില്‍ പി.വി. അലവിക്കുട്ടിയുടെയും വരിക്കോടന്‍ ഫാത്തിമയുടെയും മകനായി മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ജനിച്ച വഹാബ്. നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹൈസ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് മമ്പാട് എംഇഎസ് കോളജിലും ഉപരിപഠനം നടത്തി.

 

Sharing is caring!