മൊബൈല്‍ ആപ്പുകളിലൂടെ വായ്പയെടുത്ത യുവാക്കളെ ഭീഷണിപ്പെടുത്തുകയും വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അപമാനിക്കുകയും ചെയ്‌തെന്ന് പരാതി

മൊബൈല്‍ ആപ്പുകളിലൂടെ വായ്പയെടുത്ത യുവാക്കളെ ഭീഷണിപ്പെടുത്തുകയും വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അപമാനിക്കുകയും ചെയ്‌തെന്ന് പരാതി

പെരിന്തല്‍മണ്ണ: മൊബൈല്‍ ആപ്പുകളിലൂടെ വായ്പയെടുത്ത യുവാക്കളെ ഭീഷണിപ്പെടുത്തുകയും വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അപമാനിക്കുകയും ചെയ്‌തെന്ന് പരാതി. ആലിപ്പറമ്പ് മണലായ സ്വദേശിയും പള്ളിമുക്ക് സ്വദേശിയുമാണ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയത്.
ജൂലായില്‍ മൊബൈലില്‍ റിസര്‍വ് ബാങ്ക് അംഗീകൃത ആപ്പാണെന്ന് കാണിച്ച് ലഭിച്ച ലിങ്ക് വഴിയാണ് 24-കാരായ യുവാക്കള്‍ 5000 രൂപ വായ്പയെടുത്തത്. തിരിച്ചടവ് കാലാവധി 90 ദിവസമാണെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഏഴ് ദിവസമായി ചുരുക്കി. നാലുദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് വിളി വന്നു. ഉടന്‍ അടച്ചില്ലെങ്കില്‍ ഫോട്ടോയെടുത്ത് മറ്റ് ഗ്രൂപ്പുകളിലേക്ക് അയക്കുമെന്നും കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് മുഴുവന്‍ ഫ്രോഡാണെന്ന് പറഞ്ഞ് മെസേജ് അയക്കുമെന്നും ഭീഷണിപ്പെടുത്തി. പണമടയ്ക്കാന്‍ നിവൃത്തിയില്ലെന്ന് പറഞ്ഞപ്പോള്‍ അവരുടെ തന്നെ രണ്ട് ആപ്പുകളില്‍ നിന്നും വായ്പയെടുത്ത് നിലവിലത്തേത് ക്ലോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ 5000 രൂപ വായ്പയെടുത്തപ്പോള്‍ അക്കൗണ്ടില്‍ 3700 രൂപ വീതമാണ് കിട്ടിയത്. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ 10,200 രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിളിവന്നു. വേറെ ആപ്പില്‍ നിന്നും ലോണെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഭീഷണിപ്പെടുത്തി. നാല് ആപ്പുകളില്‍ നിന്നായി 20,000 രൂപ വായ്പയെടുത്തു. ഇത്തരത്തില്‍ 30 ആപ്പുകളില്‍ നിന്നായി രണ്ടു ലക്ഷം രൂപയോളം വായ്പയെടുത്ത യുവാക്കള്‍ക്ക്
ചതി മനസിലായി. ഒടുവില്‍ ഗ്രാമീണ ബാങ്കില്‍ നിന്നും ലോണെടുത്ത് ഇത് തിരിച്ചടച്ചു. അടയ്ക്കാന്‍ വൈകിയെന്നതിനാല്‍ ഫോട്ടോകള്‍ ഗാലറിയില്‍ നിന്നും മറ്റുമെടുത്ത് മോശമായി ചിത്രീകരിച്ച് കോണ്‍ടാക്ട് ലിസ്റ്റ് ഹാക്ക് ചെയ്ത് എല്ലാവര്‍ക്കും അയച്ചുകൊടുത്തു. ഇതോടെയാണ് യുവാക്കള്‍ പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Sharing is caring!