സി.പി.എം ശ്രമിക്കുന്നത് സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് ഭരിക്കാന്‍: കുഞ്ഞാലിക്കുട്ടി

സി.പി.എം ശ്രമിക്കുന്നത് സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് ഭരിക്കാന്‍: കുഞ്ഞാലിക്കുട്ടി

മലപ്പുറം: സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബി.ജെ.പിയുടെ തന്ത്രമാണ് കേരളത്തില്‍ സി.പി.എം നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് വളരെ നല്ല നിലയാണ് പോകുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതിനിധികളുമായി ആരോഗ്യകരമായ ചര്‍ച്ചയാണ് നടന്നത്. യു.ഡി.എഫ് യോഗത്തിനു മുമ്പ് കൂടിയിരുന്ന് സി.പി.എം പയറ്റുന്ന ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യും. പണ്ട് ബ്രിട്ടീഷുകാര്‍ ചെയ്തതാണ് ഭിന്നിപ്പിച്ചു ഭരിക്കല്‍. സി.പി.എമ്മിന്റെ ഈ നയം യു.ഡി.എഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബി.ജെ.പിയും സി.പി.എമ്മും ഇക്കാര്യത്തില്‍ ഒന്നാണ്. സമുദായങ്ങളെ ഭിന്നിപ്പിച്ചാല്‍ നേട്ടം കൊയ്യാമെന്നാണ് ഇവര്‍ കരുതുന്നത്. -അദ്ദേഹം പറഞ്ഞു.

മുസ്ലിംലീഗ് ഒരിക്കലും ഭിന്നിപ്പിനെ പ്രോത്സാഹിപ്പിക്കില്ലെന്നും സമന്വയമാണ് മുസ്ലിംലീഗിന്റെ നയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിട്ടുവീഴ്ചാ മനോഭാവത്തോടെയാണ് മുസ്ലിംലീഗ് രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടുള്ളത്. സുസ്ഥിരമായ ഒരു മുന്നണി സംവിധാനം കേരളത്തിലുണ്ടാക്കിയത് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളാണ്. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ പാരമ്പര്യത്തിലൂന്നിയാണ് കേരളത്തില്‍ സാമുദായിക സൗഹാര്‍ദ്ദം ഉണ്ടായത്. ഏറ്റവും കലുഷിതമായ അന്തരീക്ഷത്തില്‍ തീവ്രവാദത്തിലേക്ക് പോകാതെ സമുദായത്തിന് നേതൃത്വം നല്‍കിയത് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ്. ഈ ചരിത്രവും പാരമ്പര്യവും മുസ്ലിംലീഗ് കൈവിടില്ല. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സമന്വയത്തിന്റെ രാഷ്ട്രീയവുമായി മുസ്ലിംലീഗുണ്ടാകും.- കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിംലീഗും യു.ഡി.എഫും തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Sharing is caring!