മലപ്പുറത്തുകാരന് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് പുരസ്‌കാരം

മലപ്പുറത്തുകാരന് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് പുരസ്‌കാരം

മലപ്പുറം: മലപ്പുറം മേലാറ്റൂര്‍കാരന് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് പുരസ്‌കാരം. ഭൗതികശാസ്ത്രജ്ഞനായ ഡോ. അജിത്ത് പരമേശ്വരനാണ് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് പുരസ്‌കാരം ലഭിച്ചത്. ഇറ്റലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ്, വികസ്വര രാജ്യങ്ങളിലെ സമര്‍ഥരായ യുവ ശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിനാണ് അജിത്ത് അര്‍ഹനായത്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിനു കീഴില്‍ ബെംഗളൂരുവിലെ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സില്‍ (ഐസിടിഎസ്ടിഐഎഫ്ആര്‍) ശാസ്ത്രജ്ഞനാണ് ഡോ. അജിത്ത് പരമേശ്വരന്‍. തമോഗര്‍ത്തങ്ങള്‍ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ഗുരുത്വ തരംഗങ്ങളെ പ്രവചിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഗവേഷകനാണ് ഇദ്ദേഹം. ഗുരുത്വ തരംഗങ്ങളെക്കുറിച്ചുള്ള ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ പ്രവചനത്തിന് തെളിവ് കണ്ടെത്തിയ ലിഗോ ഗവേഷക സംഘത്തില്‍ 2004 മുതല്‍ അംഗമാണ് അജിത്ത്. മുന്‍ ഐഎഎസ് ഓഫിസര്‍മാര്‍ കോട്ടയം എംജി സര്‍വകലാശാലയില്‍ നിന്നു എംഎസ് സി ബിരുദം നേടിയ അജിത്ത് പരമേശ്വരന്‍ ജര്‍മനിയിലെ മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാവിറ്റേഷന്‍ ഫിസിക്സില്‍നിന്നാണ് പിഎച്ച്ഡി നേടിയത്. കാലഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ അസോഷ്യേറ്റ്ഷിപ്പ്, രാമാനുജന്‍ ഫെലോഷിപ്, സിഫാര്‍അസ്രയേലി ഗ്ലോബല്‍ സ്‌കോളര്‍ ഫെലോഷിപ്പ് തുടങ്ങിയവയും ഡോ. അജിത്തിന് ലഭിച്ചിരുന്നു.

Sharing is caring!