കൊണ്ടോട്ടിയില്‍ ബ്രൗണ്‍ഷുഗറുമായി രണ്ടു പേര്‍ പിടിയില്‍

കൊണ്ടോട്ടിയില്‍ ബ്രൗണ്‍ഷുഗറുമായി രണ്ടു പേര്‍ പിടിയില്‍

കൊണ്ടോട്ടി: വിദ്യാര്‍ഥികള്‍ക്കു വില്‍പ്പനക്കായി കൊണ്ടുവന്ന ബ്രൗണ്‍ ഷുഗറുമായി തേഞ്ഞിപ്പലം സ്വദേശികളായ രണ്ടു പേരെ കൊണ്ടോട്ടി തുറക്കല്‍ വച്ച് കൊണ്ടോട്ടി പോലീസും ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും ചേര്‍ന്നു പിടികൂടി. തേഞ്ഞിപ്പലം ദേവദിയാല്‍ കോളനി കൊയപ്പക്കളത്തില്‍ ഫിറോസ് (38), തേഞ്ഞിപ്പലം നീരോല്‍പാലം തലപ്പത്തൂര്‍ നാസില്‍(38) എന്നിവരെയാണ് വാഹനം സഹിതം പിടികൂടിയത്. ചില്ലറ മാര്‍ക്കറ്റില്‍ ഒരു ലക്ഷം രൂപയോളം വിലവരുന്ന 50 ഓളം ബ്രൗണ്‍ഷുഗര്‍ പാക്കറ്റുകളാണ് ഇവരില്‍ നിന്നു കണ്ടെത്തിയത്. പിടിയിലായ ഫിറോസിനെ രണ്ടു വര്‍ഷം മുമ്പു തേഞ്ഞിപ്പലം സ്റ്റേഷനില്‍ കഞ്ചാവുമായി പിടികൂടിയിരുന്നു. കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ്്, കാലിക്കട്ട് യൂണിവേഴ്‌സിറ്റി കാമ്പസുകളും കേന്ദ്രീകരിച്ച് വന്‍ തോതില്‍ മയക്കുമരുന്നു വിപണനം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ ഒരു മാസത്തോളമായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ കൊണ്ടോട്ടി, തേഞ്ഞിപ്പലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും പോലീസ് നിരീക്ഷിച്ചു വരികയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീമിനു ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പി. ഷംസ്, മലപ്പുറം ഡിവൈഎസ്പി ഹരിദാസന്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ.എം ബിജു, എസ്‌ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, മോഹന്‍ദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Sharing is caring!