എം.പി.സ്ഥാനം രാജിവെച്ച് വീണ്ടും കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക്

എം.പി.സ്ഥാനം രാജിവെച്ച് വീണ്ടും കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക്

മലപ്പുറം: എം.പി.സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി വീണ്ടും നിയസഭയിലേക്കു മത്സരിക്കും. മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മലപ്പുറത്ത് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് അറിയിച്ചത്.
ലോക്‌സഭാംഗത്വം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിയുണ്ടാവുമെന്നുമാണ് ലഭിക്കുന്ന ലീഗ് നേതൃത്വം വ്യക്തമാക്കിയത്.
സംസ്ഥാന രാഷ്ട്രീയത്തില്‍ യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. എന്നാല്‍ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന എം.കെ മുനീറിനും, യുവ നേതാക്കളായ കെ.എം.ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്കും കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവില്‍ അതൃപ്തിയുണ്ട്. മുസ്ലിംലീഗ്‌നേതാവ് ഇ. അഹമ്മദിന്റെ മരണശേഷം പകരക്കാരനായാണ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്കുപോയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സജീവ ഇടപെടലുകള്‍ യു.ഡി.എഫിന് കരുതുപകരുമെന്ന ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ പാണക്കാട് തങ്ങളെ അറിയിച്ചിരുന്നു. ഇടതുപക്ഷത്തിനു പിന്തുണ നല്‍കിയിരുന്ന ലീഗ് വിരുദ്ധ നിലപാടുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയെ യു.ഡി.എഫ് അനുകൂലമാക്കിയതും മുസ്ലിംസാമുദായിക സംഘടനകളുടെ കൂട്ടായ്മ ഒരുക്കുന്നതിലും നേതൃത്വപരമായ പങ്കാണ് കുഞ്ഞാലിക്കുട്ടി വഹിച്ചത്. കോണ്‍ഗ്രസിലെ ചേരിപ്പോരിലും കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് തര്‍ക്കത്തിലുമെല്ലാം ക്രൈസിസ് മാനേജരുടെ റോളിലാണ് കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നത്.
മുസ്ലിംസാമുദായിക സംഘടനകളില്‍ സി.പി.എം അനുകൂല നിലപാടുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുമായിപ്പോലും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. ഈ നീക്കം തടയുന്നതിന് പ്രായോഗിക രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം യു.ഡി.എഫിന് വിലപ്പെട്ടതാണെന്നാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍പോലും യു.ഡി.എഫ് സംസ്ഥാന രാഷ്ട്രീയത്തിലെ സുപ്രധാന തീരുമാനങ്ങളെല്ലാം തന്നെ പ്രതിപക്ഷ നേതാവും കെ.പി.സി.സി. പ്രസിഡന്റും കുഞ്ഞാലിക്കുട്ടിയുമായിതന്നെയാണ് ചര്‍ച്ചചെയ്യാറുള്ളത്. പാണക്കാട് കുടുംബത്തിനപ്പുറം കോണ്‍ഗ്രസും ഘടകകക്ഷികളും മുസ്ലിംലീഗിന്റെ മുഖമായി കാണുന്നതും കുഞ്ഞാലിക്കുട്ടിയെ തന്നെയാണ്.
ലോകസഭയിലേക്ക് മത്സരിച്ചപ്പോള്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കേന്ദ്ര മന്ത്രിസ്ഥാനം ലഭ്യമാകുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും നരേന്ദ്രമോഡി പ്രധാനമന്ത്രി പദത്തില്‍ രണ്ടാമൂഴം നേടിയതോടെ ആ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഇടപെടലുകള്‍ നടത്താന്‍ ഇ.ടി മുഹമ്മദ് ബഷീറും സജീവമായുള്ളതിനാല്‍ തന്നെ കുഞ്ഞാലിക്കുട്ടിയെ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ആവശ്യം സംസ്ഥാന രാഷ്ട്രീയത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍പോലും വിലയിരുത്തുന്നത്.
മലപ്പുറത്ത് പത്തോളം പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും ചേരിതിരിഞ്ഞാണ് മത്സരിച്ചിരുന്നത്. പൗരത്വബില്ലിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയുമുള്ള പ്രക്ഷോഭത്തില്‍ പഴയ എതിരാളികളായ സാമ്പാര്‍ മുന്നണിക്കാരും ലീഗും കൈകോര്‍ത്താണ് പ്രവര്‍ത്തിച്ചിരുന്നത്.
എന്നാല്‍ കെഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് ചുമലതല കുഞ്ഞാലിക്കുട്ടിലെ ഏല്‍പിച്ചതിനാല്‍ ലീഗിന് കോട്ടംസംഭവിക്കാതിരുന്നതായും നേതൃത്വം വിലയിരുത്തി.
തവണ സംസ്ഥാന മന്ത്രിയായ കുഞ്ഞാലിക്കുട്ടിക്ക് 2006ല്‍ കുറ്റിപ്പുറത്ത് കെ.ടി ജലീലിനോട് മാത്രമാണ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. ആ തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ ജനകീയനായാണ് കുഞ്ഞാലിക്കുട്ടി ലീഗ് രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലേക്ക് തിരിച്ചെത്തിയത്. ഭരണം പിടിക്കുക എന്ന ഒറ്റ ലക്ഷ്യം ഉയര്‍ത്തികാട്ടിയാണ് കുഞ്ഞാലിക്കുട്ടിയുടെ നിയസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്.

 

 

Sharing is caring!