തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വീടില്ലാത്ത നാല് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി മലപ്പുറത്തെ സ്ഥാനാര്‍ഥി സാജിത

തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വീടില്ലാത്ത നാല് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി മലപ്പുറത്തെ സ്ഥാനാര്‍ഥി സാജിത

മലപ്പുറം: തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വീടില്ലാത്ത നാല് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി മലപ്പുറം പെരുവള്ളൂരിലെ സ്ഥാനാര്‍ഥി സാജിത. വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാര്‍ത്ഥിക്കു മുന്നില്‍ വോട്ടര്‍മാര്‍ ഇല്ലായ്മയുടെ കഥകള്‍ വിവരിക്കുന്നത് സാധാരണമാണ്. സ്ഥാനാര്‍ത്ഥികള്‍ വാരിക്കോരി വാഗ്ദാനങ്ങളും നല്‍കും. മലപ്പുറം പെരുവള്ളൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ നിന്നും മത്സരിച്ച എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിസി സാജിദയും ഇത്തരത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സാജിദ തോറ്റു, പക്ഷേ വാഗ്ദാനങ്ങളൊന്നും സാജിദ മറന്നില്ല. ഭവന രഹിതരമായ നാല് കുടുംബങ്ങള്‍ക്കാണ് വീടുവെക്കാന്‍ സാജിദയും കുടുംബവും തങ്ങളുടെ ഭൂമിയിലൊരു പങ്ക് വീതിച്ചു നല്‍കിയിരിക്കുന്നത്.
വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ചെന്നപ്പോഴാണ് വീടുവെക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരെ സാജിദ അടുത്തറിഞ്ഞത്. തന്നെക്കൊണ്ട് കഴിയും വിധത്തില്‍ സഹായിക്കുമെന്ന് സാജിദ വാക്കും കൊടുത്തു. 42 വോട്ടിനാണ് സാജിദ തോറ്റത്. തോറ്റെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് താന്‍ നല്‍കിയ വാക്ക് പാലിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
പറച്ചെനപ്പുറായയിലുള്ള 12 സെന്റ് സ്ഥലമാണ് നാല് കുടുംബങ്ങള്‍ക്കായി സാജിദ വീതിച്ചു നല്‍കിയത്. രണ്ട് കുടുംബങ്ങള്‍ക്കുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തി നല്‍കി. മറ്റ് രണ്ട് കുടുംബങ്ങള്‍ക്കുള്ള ഭൂമികൂടി ഉടന്‍ രജിസ്റ്റര്‍ ചെയ്തു നല്‍കും. വീടുകള്‍ക്കുള്ള പണിയും ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്തു.

 

Sharing is caring!