കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നടിയെ അക്രമിച്ചത് പെരിന്തല്‍മണ്ണയിലെ യുവാക്കള്‍

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നടിയെ അക്രമിച്ചത് പെരിന്തല്‍മണ്ണയിലെ യുവാക്കള്‍

മലപ്പുറം: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ പെരിന്തല്‍മണ്ണയിലെ രണ്ട് യുവാക്കള്‍. പ്രതികളെക്കുറിച്ച് പോലീസിനു വ്യക്തമായ സൂചനകള്‍ ലഭിച്ചതിനു പിന്നാലെയാണ് മാധ്യമങ്ങളിലൂടെ പ്രതികള്‍ സ്വയം രംഗത്തെത്തിയത്. നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതികള്‍ വാര്‍ത്താ ചാനലുകളോടു പറഞ്ഞത്.നടിയുടെ ശരീരത്തി. മനഃപൂര്‍വം സ്പര്‍ശിക്കുകയോ പിന്തുടരുകയോ ചെയ്തിട്ടില്ലെന്ന് യുവാക്കള്‍ പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളിലൂടെ തങ്ങളുടെ ചിത്രങ്ങള്‍ കണ്ട് ഞെട്ടുകയായിരുന്നുവെന്നും യുവാക്കള്‍ പറഞ്ഞു. നടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്നും ചെറുപ്പക്കാര്‍ പറഞ്ഞു.
ഐജി വിജയ് സാഖറെയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടിയുടെ അമ്മയുടെ പരാതി എഴുതി വാങ്ങിയ കളമശ്ശേരി പോലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും ഇരുവരും മാസ്‌ക് ധരിച്ചിരുന്നതിനാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇവര്‍ അന്യജില്ലക്കാരാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് മെട്രോ സ്റ്റേഷനില്‍ നിന്ന് ലഭിച്ച ഇരുവരുടെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിടുകയായിരുന്നു.
ഇരുവരും സന്ദര്‍ശക രജിസ്റ്ററില്‍ പേരെഴുതാതെ സെക്യൂരിറ്റിയെ കബളിപ്പിച്ചാണ് മാളിനുള്ളില്‍ പ്രവേശിച്ചതെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ കാരണം യുവാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. തങ്ങള്‍ നടിയോടു മാപ്പ് പറയാന്‍ തയ്യാറാണെന്നും നിയമോപദേശം ലഭിച്ചതു കൊണ്ടാണ് ഒളിവില്‍ പോയതെന്നുമാണ് പ്രതികള്‍ പറയുന്നത്.കൊച്ചി ലുലു മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചായിരുന്നു നടി അപമാനിക്കപ്പെട്ടത്. രണ്ട് യുവാക്കള്‍ തന്നെ മോശമായി സ്പര്‍ശിച്ചെന്നും പിന്തുടര്‍ന്നു സംസാരിക്കാന്‍ ശ്രമിച്ചെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ തുറന്നെഴുതിയതോടെയാണ് സംഭവം വാര്‍ത്തയായത്. തുടര്‍ന്ന് നടിയുടെ അമ്മയുടെ പരാതിയിയില്‍ പോലീസ്അന്വേഷണം തുടരുകയായിരുന്നു.
ഷോപ്പിങ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് നടിയെ കണ്ടതെന്ന് മാധ്യമങ്ങള്‍ പുറത്തു വിട്ട യുവാക്കളുടെ വീടിയോയില്‍ പറയുന്നു. എന്നാല്‍ നടിയൊണെന്ന് ഉറപ്പുണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റൊരു കുടുംബം ഫോട്ടോ എടുക്കുന്നതു കണ്ടപ്പോഴാണ് നടിയാണെന്ന് മനസ്സിലായത്. തുടര്‍ന്ന് അവരുടെ അടുത്തെത്തി ഏതൊക്കെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. എന്നാല്‍ സഹോദരിയായിരുന്നു മറുപടി നല്‍കിയത്. നടിയ്ക്ക് ‘ജാഡയാണെന്നാണ്’ കരുതിയതെന്നും പ്രതികള്‍ പറഞ്ഞു. മറുപടി കേട്ട് ഉടന്‍ തന്നെ തിരിച്ചു പോന്നതായും പ്രതികള്‍ പറഞ്ഞു.

 

Sharing is caring!