മലപ്പുറത്ത് മുസ്ലിംലീഗിന് ഒറ്റ അംഗവുമില്ലാതെ നഗരസഭയായി നിലമ്പൂര്‍

മലപ്പുറത്ത് മുസ്ലിംലീഗിന് ഒറ്റ അംഗവുമില്ലാതെ നഗരസഭയായി നിലമ്പൂര്‍

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ മത്സരിച്ച ഒറ്റ സീറ്റിലും വിജയിക്കാതെ മുസ്ലിം ലീഗിന് സമ്പൂര്‍ണ്ണ പരാജയം. കഴിഞ്ഞ തവണ മത്സരിച്ച 9 സീറ്റുകളിലും വിജയിച്ച് നിലമ്പൂരില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത് ലീഗായിരുന്നു. ഇത്തവണയും 9 സീറ്റിലായിരുന്നു ലീഗ് മത്സരിച്ചിരുന്നത്.
മുസ്ലിം ലീഗ് ദേശീയ ട്രഷററും നിലമ്പൂരുകാരനുമായ പി.വി അബ്ദുല്‍വഹാബ് എം.പിയായിരുന്നു തെരഞ്ഞെടുപ്പില്‍ ലീഗ് പ്രചരണങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നത്. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം ഒന്നിലും വഹാബ് ഇടപെട്ടിരുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുടെ സമയത്ത് വഹാബ് ഗള്‍ഫിലും പിന്നെ കോവിഡ് ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലുമായിരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ പേരിനായി മാത്രമാണ് അദ്ദേഹം പ്രചരണത്തിനിറങ്ങിയത്.
രണ്ടു തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന നിബന്ധന പറഞ്ഞ് കഴിഞ്ഞ തവണത്തെ വൈസ് ചെയര്‍മാനടക്കമുള്ളവര്‍ക്ക് ഇത്തവണ ലീഗ് നേതൃത്വം സീറ്റ് നിഷേധിച്ചിരുന്നു. സീറ്റ് ലഭിക്കാത്ത വൈസ് ചെയര്‍മാനും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവര്‍ പ്രചരണരംഗത്തും ഇറങ്ങിയിരുന്നില്ല.
ചാരംകുളം ഡിവിഷനില്‍ ലീഗിന്റെ സിറ്റിങ് കൗണ്‍സിലര്‍ സമീറ അസീസ് എസ്.ഡി.പി.ഐക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ്. 154 വോട്ടുകള്‍ മാത്രമാണ് സമീറക്ക് ലഭിച്ചത്. 33 അംഗ കൗണ്‍സിലില്‍ 22 വാര്‍ഡുകള്‍ വിജയിച്ചാണ് ഇടതുമുന്നണി ഭരണംപിടിച്ചത്. യു.ഡി.എഫിന് ലഭിച്ച 9 സീറ്റുകളും കോണ്‍ഗ്രസിനാണ്. ഒരു സീറ്റ് ബി.ജെ.പിക്കും ഒരു സീറ്റില്‍ സി.പി.എം വിമതനും വിജയിച്ചു.

 

 

Sharing is caring!