20വര്‍ഷത്തെ ആര്യാടന്റെ കോട്ടതകര്‍ത്തു, നിലമ്പൂര്‍ നഗരസഭ ഇനി എല്‍.ഡി.എഫിന്

20വര്‍ഷത്തെ ആര്യാടന്റെ കോട്ടതകര്‍ത്തു, നിലമ്പൂര്‍ നഗരസഭ ഇനി എല്‍.ഡി.എഫിന്

മലപ്പുറം : 20വര്‍ഷത്തെ ആര്യാടന്റെ കോട്ടതകര്‍ത്ത് നിലമ്പൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. 2010ല്‍ നിലമ്പൂര്‍ നഗരസഭ രൂപീകരിച്ചതു മുതലും ഇതിന് മുമ്പു 10വര്‍ഷവും യുഡിഎഫ് കുത്തകയായിരുന്നു നിലമ്പൂര്‍ നഗരസഭയിലാണ് ഇടതുമുന്നണി ഇത്തവണ അട്ടിമറി വിജയം നേടിയത്. നിലമ്പൂര്‍ നഗരസഭയിലെ ആകെ 33 സീറ്റില്‍ 21 ഇടങ്ങളിലും ഇടതുമുന്നണി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു.9 സീറ്റുകളാണ് ഇവിടെ യുഡിഎഫിന് ലഭിച്ചത്. നിലമ്പൂര്‍ നഗരസഭയില്‍ ന്യൂനപക്ഷ വോട്ടുകള്‍ പിടിച്ചടക്കി ആദ്യമായി ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം ഡിവിഷനില്‍ മത്സരിച്ച വിജയ നാരായണനിലൂടെയാണ് ബിജെപി നഗരസഭയില്‍ അക്കൗണ്ട് തുറന്നിരിക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 2010ല്‍ നിലമ്പൂര്‍ നഗരസഭ രൂപംകൊണ്ടതുമുതല്‍ യുഡിഎഫിനായിരുന്നു ഇവിടെ ഭരണം. ഈ കുത്തകയാണ് എല്‍ഡിഎഫ് ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്.ആര്യാടന്മാരുടെ തട്ടകം ഇനി ഇടതുമുന്നണിക്കൊപ്പമാണെന്ന് പിവി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു. കഴിഞ്ഞ തവണ 9 ഡിവിഷനുകളില്‍ വിജയിച്ച മുസ്ലീം ലീഗിന് ഇത്തവണ ഒറ്റ സീറ്റ് പോലും ലഭിച്ചിട്ടില്ല.
അതേ സമയം നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഏഴു പഞ്ചായത്തുകളില്‍ നാലു പഞ്ചായത്തും നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫിന് നിലമ്പൂര്‍ നഗരസഭയും രണ്ടു പഞ്ചായത്തുകളും എല്‍.ഡി.എഫിന് ചുങ്കത്തറ പഞ്ചായത്തില്‍ 10വീതം സീറ്റുകളുമായി ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ആകെയുള്ള 7 ഗ്രാമപഞ്ചായത്തുകളില്‍ നാലു പഞ്ചായത്തുകളില്‍ യു.ഡി.എഫ് ഭരണം യു.ഡി.എഫ്, എല്‍.ഡി.എഫ് ആകെ സീറ്റ് യഥാക്രമം. വഴിക്കടവ് (13-10, 23), എടക്കര (9-7-16), മൂത്തേടം (13-2, 15), കരുളായി (8-7, 15). നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് (7-6, 13 ). എല്‍.ഡി.എഫിന് നിലമ്പൂര്‍ നഗരസഭ (22-9- ബി.ജെ.പി-1, 33), (പോത്തുകല്‍ 9-7, സി.പി.എം വിമതന്‍ 1- 17), അമരമ്പലം (12-7, 19)പഞ്ചായത്തുകളും ലഭിച്ചു. ചുങ്കത്തറ പഞ്ചായത്തില്‍ 10 സീറ്റുകളുമായി ഇരുമുന്നണികളും തുല്യനിലയിലാണ്. ഇവിടെ ഒറ്റ വോട്ടിന് കോണ്‍ഗ്രസ് തോറ്റ മണലി വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച രണ്ട് പോസ്റ്റല്‍ വോട്ടുകളില്‍ വോട്ടര്‍മാരുടെ ഒപ്പില്ലെന്ന് പറഞ്ഞ് എണ്ണിയിട്ടില്ല.
വഴിക്കടവ്, കരുളായി, മൂത്തേടം പഞ്ചായത്തുകള്‍ എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് തിരിച്ചുപിടിച്ചപ്പോള്‍ നഗരസഭ യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു.
10 വര്‍ഷത്തിനു ശേഷമാണ് നിലമ്പൂര്‍ നഗരസഭ ഭരണം എല്‍.ഡി.എഫ് പിടിക്കുന്നത്. പഞ്ചായത്തായിരിക്കെ 10 വര്‍ഷവും നഗരസഭയായിരിക്കെ 10വര്‍ഷവുമടക്കം തുടര്‍ച്ചായായി 20 വര്‍ഷം നിലമ്പൂരില്‍ യു.ഡി.എഫ് ഭരണമായിരുന്നു. നഗരസഭയില്‍ 22 ഡിവിഷനുകളില്‍ ഇടതുപക്ഷ വികസനമുന്നണി വിജയിച്ചപ്പോള്‍ 9 സീറ്റുകള്‍ യു.ഡി.എഫിനും ഒരു സീറ്റ് ബി.ജെ.പിക്കുമാണ്. വരടേംപാടം വാര്‍ഡില്‍ ഇരു മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യവോട്ടു ലഭിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് എല്‍.ഡി.എഫ് വിജയിച്ചത്. യു.ഡി.എഫില്‍ വിജയിച്ച ഒമ്പത് പേരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ്. 9 സീറ്റുകളില്‍ മത്സരിച്ച മുസ്ലിം ലീഗിന് ഒറ്റ സീറ്റിലും വിജയിക്കാനായില്ല. കഴിഞ്ഞ തവണ മത്സരിച്ച 9 സീറ്റിലും ലീഗ് വിജയിച്ചിരുന്നു. നഗരസഭയുടെ ചരിത്രത്തിലാദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നു. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ കോലോത്തുംമുറി ഡിവിഷനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മേലേക്കളം നാരായണന്‍ അട്ടിമറി വിജയം നേടി.
നിലമ്പൂരില്‍ മുന്‍ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ എ. ഗോപിനാഥ് പരാജയപ്പെട്ടപ്പോള്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ കരീം വിജയിച്ചു. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വാര്‍ഡായ മണലോടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജലക്ഷ്മി വിജയിച്ചു. കഴിഞ്ഞ തവണ ഇവിടെ സി.പി.എം വിമതനായിരുന്നു വിജയിച്ചത്. പി.വി അന്‍വര്‍ മതം പറഞ്ഞ് വോട്ടുപിടിച്ചെന്ന് പരാതിഉയര്‍ന്ന ചന്തക്കുന്ന് ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രീജ വെട്ടത്തേഴത്ത് അട്ടിമറി വിജയം നേടി. കഴിഞ്ഞ തവണ ഇവിടെ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.
രാഹുല്‍ഗാന്ധിയുടെ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച വിവാദത്തെ തുടര്‍ന്ന് മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം രാജിവെച്ച പാലോളി മെഹബൂബ് വിജയിച്ചു. കഴിഞ്ഞ തവണ നിലമ്പൂര്‍ നഗരസഭയില്‍ 25 സീറ്റില്‍ യു.ഡി.എഫും അഞ്ചിടത്ത് സി.പി.എമ്മും ഒരു സീറ്റില്‍ സി.പി.ഐയും രണ്ട് സ്വതന്ത്രരുമായിരുന്നു കക്ഷി നില. നിയോജകമണ്ഡലത്തില്‍ നാലു പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും നേടി യു.ഡി.എഫ് മേല്‍ക്കൈ നേടിയെങ്കിലും കൈവശമുണ്ടായിരുന്നു നിലമ്പൂര്‍ നഗരസഭ നഷ്ടമായത് തിരിച്ചടിയായി.

 

Sharing is caring!