കിലോമീറ്ററുകള്‍ താണ്ടി സ്ഥാനാര്‍ഥികള്‍ എത്തുന്നു സ്വാലിഹിന്റെ കേക്ക് വാങ്ങാന്‍

കിലോമീറ്ററുകള്‍ താണ്ടി സ്ഥാനാര്‍ഥികള്‍ എത്തുന്നു സ്വാലിഹിന്റെ കേക്ക് വാങ്ങാന്‍

മലപ്പുറം: തെരഞ്ഞെടുപ്പ് ആവേശത്തില്‍ കിലോമീറ്ററുകള്‍ താണ്ടി സ്ഥാനാര്‍ഥികള്‍ എത്തുകയാണ് സ്വാലിഹിന്റെ കേക്ക് വാങ്ങാന്‍. സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും ചിഹ്നവും വെച്ച് കേക്ക് നിര്‍മ്മിച്ച് വില്‍ക്കുകയാണ് അംഗ പരിമിതനായ സ്വാലിഹും ഭാര്യയും. മലപ്പുറം എടയൂര്‍ സി കെ പാറ സ്വദേശികളായ സ്വാലിഹ് ജസീല ദമ്പതികളുടെ കേക്ക് വാങ്ങാന്‍ വിവിധ ജില്ലകളില്‍നിന്നും സ്ഥാനാര്‍ത്ഥികള്‍ എത്തുന്നത് സഹജീവി സ്നേഹത്തിന്റെ മാതൃക തീര്‍ക്കുന്നതിനും കൂടിയാണ്. സ്വാലിഹിന്റെ സുഹൃത്ത് വലയങ്ങള്‍ വലുതാണ് മന്ത്രി കെ ടി ജലീലും ശൈലജ ടീച്ചറും രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളൊക്കെ സാലിഹിന്റെ സുഹൃത്തുക്കളാണ് ഇവരൊക്കെ ഇവനെ കാണാന്‍ വീട്ടില്‍ എത്താറുംമുണ്ട്. സ്വന്തമായി ഒരു വരുമാനം കണ്ടെത്തുക എന്നത് സാലിഹിന്റെ വലിയ ആഗ്രഹമായിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് യൂറ്റിയൂബിന്റെ സഹായത്തോടെ ഭാര്യ ജസീല കേക്ക് നിര്‍മ്മാണം പഠിച്ചെടുത്തു വീട്ടുക്കാരുടേയും പിന്തുണയും ലഭിച്ചു. ഇതിനോടകം തന്നെ നിരവധി കേക്കുകളാണ് സ്വാലിഹ് വില്‍പ്പന നടത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ രാഷ്ട്രിയ പാര്‍ട്ടികളുടെ കൊടിയടയാളവും സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും ചിഹ്നവും അലേഖനം ചെയ്ത കേക്കുകള്‍ക്കാണ് ഇപ്പോഴത്തെ ഡിമാന്റ് സ്ഥാനാര്‍ത്ഥികള്‍ നേരിട്ടെത്തിയാണ് കേക്കുകള്‍ സ്വീകരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ തിരക്കിനിടയിലാണ് കേക്ക് വാങ്ങാന്‍ എത്തുന്നത് വ്യത്യസ്ഥമായ പ്രചരണത്തിനോടൊപ്പം സാലിഹിനെ പ്രോല്‍സാപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്ഥാനാര്‍ത്ഥികള്‍ പറയുന്നു. 40 ഓളം സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് കേക്ക് നിര്‍മ്മിച്ച് നല്‍കിയെന്നും പ്രചാരണത്തിന് വ്യതസ്ത പുലര്‍ത്തുന്നതോടൊപ്പം ഇതിലൂള്ള വരുമാനമാര്‍ഗ്ഗമാണ് ലക്ഷ്യമിടുന്നതെന്നും സാലിഹ് ജസീല ദമ്പതികള്‍ പറയുന്നു. തെരെഞ്ഞടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നിരവധി പ്രചരണ പാരഡി ഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചിട്ടുണ്ട് ഈ കൂട്ടുക്കാരന്‍ സി കെ പാറ വടക്കേപീടിയേക്കല്‍ പരീക്കുട്ടി നഫീസ ദമ്പതികളുടെ 5 മത്തെ മകനായ സ്വാലിഹ് ശരീരം കൊണ്ട് ദുര്‍ബലനെങ്കിലും മനസ്സ് കൊണ്ട് കരുത്തനാണ്. ഇരിക്കാനും നില്‍ക്കാനും നടക്കാനുമൊന്നും സ്വാലിഹിനാവില്ല. എന്നാല്‍ പൂര്‍ണ്ണ ആരോഗ്യവാനായ ഒരാള്‍ ചെയ്യന്നതെല്ലാം സ്വാലിഹും ചെയ്യും. ഭിന്നശേഷിക്കാരനായിട്ടായിരുന്നു സ്വാലിഹിന്റെ പിറവി. അവനെപ്പോലെ ഒരു സഹോദരിയുമുണ്ടായിരുന്നു കൂട്ടിന്. ഉമ്മയായിരുന്നു സ്വാലിഹിന്റെയും സഹോദരിയുടെയും എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്തിരുന്നത്. പതിനൊന്ന് വര്‍ഷം മുമ്പ് മക്കളെ തനിച്ചാക്കി പോകാനുള്ള പ്രയാസം മനസ്സിലൊതുക്കി ഉമ്മയും ഉപ്പയും അവരുടെ ജീവിതാഭിലാഷമായ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനായി മക്കയിലേക്ക് യാത്ര തിരിച്ചു. ഒരുമാസം വീട്ടില്‍ ബന്ധുക്കളായിരുന്നു സഹായത്തിന്. നാണം കൊണ്ട് ഇരുവരും അവരെക്കൊണ്ട് ഒന്നും ചെയ്യിച്ചില്ല. ജിവിതത്തിലാദ്യമായി സ്വന്തം കാര്യങ്ങള്‍ അവര്‍ ചെയ്ത് തുടങ്ങിയത് ഉമ്മയുടെ സാന്നിദ്ധ്യം വീട്ടിലില്ലാത്ത ആ ഇടവേളയിലാണ്. സ്വന്തമായി ഭക്ഷണം കഴിക്കാനും പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുമെല്ലാം അവര്‍ ദിവസങ്ങള്‍ക്കുള്ളില്‍ പരിശീലിച്ചു. തീര്‍ത്ഥയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉമ്മ സ്വയംപര്യാപ്തരായ മക്കളെക്കണ്ട് സന്തോഷത്താല്‍ കണ്ണീര്‍ പൊഴിച്ചു. തന്റെ ഹജ്ജിന് ഇഹലോകത്ത് നിന്നുതന്നെ പ്രതിഫലം കിട്ടിയെന്ന് അവര്‍ വരുന്നവരോടൊക്കെ സന്തോഷത്തോടെ പറഞ്ഞു. ഹജ്ജ് കഴിഞ്ഞെത്തി മൂന്നുമാസം കഴിയുന്നതിന് മുമ്പ് ആകസ്മികമായി ഉമ്മ ഓര്‍മ്മയായി. കൃത്യം ഒരു വര്‍ഷത്തിന് ശേഷം തന്റെ കളിക്കൂട്ടുകാരിയായിരുന്ന പെങ്ങളും അവനെ തനിച്ചാക്കി മണ്‍മറഞ്ഞു. സ്വാലിഹിന്റെ വാക്ചാതുരിയും ബുദ്ധിശക്തിയും അതോടൊപ്പം സുഹൃത്തുക്കളും അയല്‍വാസികളും നല്‍കിയ സ്നേഹവും പിന്തുണയും വേദനകള്‍ക്കിടയിലും കരുത്തോടെ മുന്നേട്ട് പോകാന്‍ അവന് തുണയായി. ഈ അടുത്താണ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് സ്നേഹാന്വേഷണം നടത്തിയതും ആശിര്‍വാദം വാങ്ങിയതും. ഭിന്നശേഷിക്കാരുടെ സംഗമങ്ങള്‍ക്കൊക്കെ പോവുക പതിവുള്ള സ്വാലിഹ് അവിചാരിതമായാണ് ചാവക്കാട്ടുകാരി ജസീലയെ പരിചയപ്പെടുന്നത്. ആ അടുപ്പം പ്രണയമായി വളര്‍ന്നു. അധികം വൈകാതെ ആത്മാര്‍ത്ഥമായ സ്നേഹമായി അത് രൂപാന്തരപ്പെട്ടു. പിരിയാനാവാത്തവിധം ഇരുവരും അടുത്തു. സ്വാലിഹ് ജസീലയോട് തന്റെ ജീവിതാവസ്ഥകള്‍ എല്ലാം പറഞ്ഞ് അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ ജസീല സ്വാലിഹിനെ ജീവിത പങ്കാളിയാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. പലരും ജസീലയെ കാര്യങ്ങളുടെ വരുംവരായ്കകള്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ അവള്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ചുറ്റുമുള്ളവരുടെ വിഭിന്നാഭിപ്രായങ്ങള്‍ സൃഷ്ടിച്ച പിരിമുറുക്കങ്ങള്‍ക്കൊടുവില്‍ സ്വാലിഹും ജസീലയും ഒന്നായി.

 

 

Sharing is caring!