മലപ്പുറത്തെ 100ഓളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മലപ്പുറത്തെ 100ഓളം   പോപ്പുലര്‍ ഫ്രണ്ട്  പ്രവര്‍ത്തകര്‍ക്കെതിരെ  കേസ്

മലപ്പുറം: പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ ഇ.ഡി റെയ്ഡില്‍ പ്രതിഷേധിച്ച് അനുമതി കൂടാതെ പ്രകടനം നടത്തിയ മലപ്പുറം മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നഗരത്തില്‍ അനുമതി കൂടാതെ പ്രകടനം നടത്തിയ പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്സെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് മഞ്ചേരി പൊലീസ് കേസ്സെടുത്തത്. മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസ്സം സൃഷ്ടിക്കുക, ലഹളയുണ്ടാക്കുന്ന വിധം സംഘടിക്കുക, എപ്പിഡമിക് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചാര്‍ത്തിയാണ് കേസ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി നടത്തിയ പ്രകടനം നഗരത്തിലെ നാലു റോഡുകളിലും കടന്ന് സീതിഹാജി ബസ് ടെര്‍മിനല്‍ പരിസരത്ത് സമാപിച്ചു.
അതേ സമയം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം ഉള്‍പ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫീസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത നീക്കവും രാഷ്ട്രീയ പകപോക്കലുമാണ് റെയ്ഡിന് പിന്നിലെന്ന് വ്യക്തമാണ്.
ഭരണകൂടം പ്രതിസന്ധിയിലാവുമ്പോള്‍ മുസ്ലിംകളെയും സംഘടനകളെയും ഭീകര വല്‍ക്കരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഇതിനു മുമ്പും ഇത്തരം വാര്‍ത്തകള്‍ ആഘോഷിച്ചിട്ടുണ്ട്. ഓരോ ഘട്ടങ്ങളിലും പോപുലര്‍ ഫ്രണ്ടിന്റെ നിരപരാധിത്വം വ്യക്തമായതാണ്. തങ്ങള്‍ക്ക് വിധേയപ്പെടാത്തവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന നയമാണ് ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഹിന്ദുത്വ സര്‍ക്കാര്‍ പിന്തുടരുന്നത്തങ്ങളുടെ കൈയ്യിലെ പാവകളായ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള ഇത്തരം വേട്ടകള്‍ കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ നിശ്ശബ്ദമാക്കാന്‍ ഹിന്ദുത്വ ഭരണകൂടത്തിന് കഴിയില്ലെന്നും അതിനെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ നേരിടുമെന്നും സിപി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ചെയര്‍മാനായ ഒഎംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലാണ് ഇന്ന് രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെത്തി പരിശോധന ആരംഭിച്ചത്. ഇതിനുപുറമെ എസ്ഡിപിഐ ദേശിയ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.രണ്ടുപേരുടെയും വീടുകളിലും ഒരേ സമയം ആണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയത്.പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ നിന്ന് മൂന്നുമണിക്കൂര്‍ നടത്തിയ പരിശോധനയില്‍ ഇഡി ഒരു ലാപ്‌ടോപ്പും രണ്ട് പെന്‍ഡ്രൈവുകളും പുസ്തകങ്ങളും പിടിച്ചെടുത്തു. ഒഎംഎ സലാമിന്റെ വീട്ടില്‍ നിന്ന് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.
കേരളത്തിന് പുറത്തും വിവിധ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും ദേശീയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഇന്ന് പുലര്‍ച്ചെ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കേരളത്തില്‍ വിവിധ ഇടങ്ങളിലായി പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇഡി പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തതായാണ് സൂചന.
പോപ്പുലര്‍ ഫ്രണ്ട് പാര്‍ട്ടിക്ക് വിദേശത്ത് നിന്നും വലിയ സാമ്പത്തിക സഹായം ലഭിച്ച കേസിലും മറ്റ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുമാണ് ഈഡി ഇന്ന് സംസ്ഥാനത്തിന് അകത്തും പുറത്തുമായി പരിശോധന നടത്തിയതെന്നാണ് ലഭിക്കുന്ന സൂചന.

Sharing is caring!