അറബി സാഹിത്യത്തില്‍ ജെ.ആര്‍.എഫ്; അന്ധതയെ തോല്‍പ്പിച്ച് ജലാലുദ്ധീന്‍ അദനി

അറബി സാഹിത്യത്തില്‍  ജെ.ആര്‍.എഫ്; അന്ധതയെ തോല്‍പ്പിച്ച്  ജലാലുദ്ധീന്‍ അദനി

മലപ്പുറം: അന്ധതയെ തോല്‍പിച്ച് അറബി സാഹിത്യത്തില്‍ ജെ.ആര്‍.എഫ് നേട്ടവുമായി മഅദിന്‍ അക്കാദമി വിദ്യാര്‍ത്ഥി ജലാലുദ്ധീന്‍. കഴിഞ്ഞ തവണ നെറ്റ് ക്വാളിഫൈ ചെയ്തിരുന്നു. 2011 ല്‍ മത-ഭൗതിക സമന്വയ പഠനത്തിനായി മഅദിന്‍ അക്കാദമിയിലെത്തിയ ജലാലുദ്ധീന്‍ പതിനഞ്ചോളം ഗ്രന്ഥങ്ങള്‍ സ്വന്തം കൈകൊണ്ട് തന്നെ ബ്രെയില്‍ ലിപിയില്‍ എഴുതിയിട്ടുണ്ട്. മഅദിന്‍ ഏബിള്‍ വേള്‍ഡില്‍ നിന്നാണ് ബ്രെയിന്‍ ലിപി പഠിച്ചത്. കാഴ്ചയുള്ളവര്‍ എത്തിപ്പെടുന്ന മുഴുവന്‍ മേഖലകളിലും തന്റെ മുദ്ര പതിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
പ്രസംഗത്തിലും കരകൗശല നിര്‍മാണത്തിലും മികവ് തെളിയിച്ച ജലാലുദ്ധീന്‍ പി.എച്ച്.ഡി ചെയ്യാനുള്ള ഒരുക്കത്തിലാണ്. സൈക്കിള്‍ ചവിട്ടാനും നീന്താനും കഴിവ് സ്വായത്തമാക്കിയ ജലാല്‍ പാഠ്യേതര വിഷയങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. വഴിയാധാരമായിപ്പോകുമായിരുന്ന തന്റെ ജീവിതം വിദ്യയുടെ വെളിച്ചത്തിലേക്ക് വഴികാട്ടി മികച്ച പ്രചോദനമേകിയ മഅദിന്‍ ചെയര്‍മാനും ഗുരുവര്യരുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളാണ് തന്റെ ഈ അവിസ്മരണീയ നേട്ടത്തിന് പിന്നിലെന്ന് ജലാല്‍ പറയുന്നു. അഞ്ച് വിഷയങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി അധ്യാപന മേഖലയില്‍ സജീവമാകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
തിരൂരങ്ങാടി, കുണ്ടൂര്‍ അത്താണിക്കല്‍ സ്വദേശിയായ അദ്ദേഹം പനയത്തില്‍ മുഹമ്മദ് കുട്ടി-സുലൈഖ ദമ്പതികളുടെ മകനാണ്.

Sharing is caring!