ഗവണ്‍മെന്റിനെ വിമര്‍ശിച്ചതിന് ഏറ്റവും അധികം പീഡനം ഏറ്റുകൊണ്ടിരിക്കുന്നത് മുസ്ലിംലീഗ്: കുഞ്ഞാലിക്കുട്ടി

ഗവണ്‍മെന്റിനെ  വിമര്‍ശിച്ചതിന് ഏറ്റവും അധികം പീഡനം  ഏറ്റുകൊണ്ടിരിക്കുന്നത്  മുസ്ലിംലീഗ്:  കുഞ്ഞാലിക്കുട്ടി

മലപ്പുറം: സോളാര്‍ കേസ് ബൂമറാങ് പോലെ എല്‍.ഡി.എഫിനെ തിരിച്ചടിച്ച് കൊണ്ടിരിക്കുകയാണെന്നും കേസില്‍ ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്ന് ഇടത്പക്ഷത്തിന് തന്നെ ബോധ്യമുണ്ടായിരുന്നുവെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സോളാറില്‍ തൊട്ടപ്പോള്‍ എല്‍.ഡി.എഫിന് പൊള്ളി. അത്‌കൊണ്ടാണ് എല്‍.ഡി.എഫ് ഇപ്പോള്‍ ആരോപണം ഉയര്‍ത്താത്തത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മികച്ച ഭരണമാണ് കാഴ്ചവെച്ചിരുന്നത്. ഭരണത്തില്‍ ജനങ്ങളെല്ലാം സംതൃപ്തരായിരുന്നു. യു.ഡി.എഫ് തുടര്‍ ഭരണത്തിലേക്ക് എന്ന നിലയില്‍ പോയിക്കൊണ്ടിരിക്കുന്നതിനിടെയാണ് സോളാര്‍ ആരോപണങ്ങള്‍ വന്നത്. ഇല്ലാത്ത കാര്യങ്ങള്‍ ഉപയോഗിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രചാരണം യു.ഡി.എഫിന് തിരിച്ചടിയാവുകയായിരുന്നു. പുകമറ സൃഷ്ടിക്കാനായി എന്നല്ലാതെ യഥാര്‍ത്ഥത്തില്‍ ഒന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അക്കാര്യം മനസ്സിലായി.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നിരപരാധിയാണെന്നത് എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും ഇടത്പക്ഷത്തിനും അക്കാര്യം ബോധ്യമുണ്ടായിരുന്നുവെന്നാണ് വിശ്വാസം. സെക്രട്ടറിയേറ്റ് വളയല്‍ സമരത്തിനെ തുടര്‍ന്ന് ഇടത് പക്ഷത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചക്ക് വന്നവരോട് ഉമ്മന്‍ചാണ്ടിക്കെതിരെ എന്തിനാണ് വിമര്‍ശനമുന്നയിക്കുന്നതെന്ന് ചോദിച്ചിരുന്നു. ആരോപണം ഉന്നയിക്കാന്‍ ഒരു സാധ്യതയുമില്ലാത്തയാളായിരുന്നു ഉമ്മന്‍ചാണ്ടി. ആരോപണങ്ങളെല്ലാം നിരര്‍ത്ഥകമാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമാണ് ശരണ്യ മനോജ് പറഞ്ഞത്. എല്ലാം സൃഷ്ടിക്കപ്പെട്ടതാണെന്നും അത് കൊണ്ട് തന്നെയാണ് ഇനിയും ഒരുപാട് കാര്യങ്ങള്‍ വരാനുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്. കേസില്‍ യു.ഡി.എഫിലെ ആര്‍ക്കും ബന്ധമില്ലെന്നാണ് വിശ്വാസമെന്നും മറിച്ചായിരുന്നെങ്കില്‍ അഞ്ച് വര്‍ഷം ഭരിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന് അക്കാര്യം തെളിയിക്കാന്‍ ആകുമായിരുന്നുവെന്നും എം.പി കൂട്ടിച്ചേര്‍ത്തു.

കെ.എസ്.എഫ്.ഇയില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് വിജിലന്‍സിന് അറിയാമായിരുന്നു. അത്‌കൊണ്ടാണ് റെയ്ഡ് നടത്തിയത്. തങ്ങള്‍ക്കെതിരെ അന്വേഷണം പാടില്ല എന്നാണ് ഇടത്പക്ഷം ചിന്തിക്കുന്നത്. ഇടത് ഗവണ്‍മെന്റിന് മുഖം നഷ്ടപ്പെട്ടുവെന്നും എം.പി പറഞ്ഞു. ധനകാര്യവകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും രണ്ട് തട്ടിലാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. എല്‍.ഡി.എഫിനുള്ളില്‍ തന്നെ അസ്വാരസ്യം ഉണ്ട്. മന്ത്രിമാര്‍ ഇപ്പോള്‍ പരസ്പരം പോരാടിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിനെ മുസ്്‌ലിംലീഗ് ശക്തമായി വിമര്‍ശിക്കുന്നില്ലെന്ന ബി.ജെ.പിയുടെ ആരോപണം ശരിയല്ല. ബി.ജെ.പി പ്രാധാന്യം കിട്ടാന്‍ വേണ്ടി പറയുന്നതാണ്. ഗവണ്‍മെന്റിനെ വിമര്‍ശിച്ചതിന് ഏറ്റവും അധികം പീഡനം ഏറ്റുകൊണ്ടിരിക്കുന്നത് മുസ്്‌ലിം ലീഗ് ആണ്. ഹൃദ്രോഗിയായ എം.സി ഖമറുദ്ദീനും രോഗാവസ്ഥയിലുള്ള ഇബ്രാഹീം കുഞ്ഞും പീഡനം നേരിട്ട്‌കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിലെല്ലാം മുസ്്‌ലിം ലീഗിന് കടുത്ത അമര്‍ഷമുണ്ട്. എന്നാല്‍ ഞങ്ങള്‍ പ്രതികരിക്കുന്നത് മുസ്്‌ലിം ലീഗിന്റെ വിമര്‍ശന രീതിയിലാണ്. മാന്യമായി മാത്രമാണ് മുസ്്‌ലിം ലീഗ് പ്രതികരിക്കുകയുള്ളു. ഇരുട്ടിന്റെ മറവില്‍ ഒത്തുകളിക്കുന്നവരാണ് മുസ്്‌ലിം ലീഗിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലേക്ക് ഉവൈസിയുടെ പാര്‍ട്ടിയെ മുസ്്‌ലിം ലീഗ് സപ്പോര്‍ട്ട് ചെയ്യുന്നുവെന്നത് വാസ്തവ വിരുദ്ധമാണ്. യു.പി.എ മുന്നണിയുമായല്ലാതെ മുസ്്‌ലിം ലീഗിന് മറ്റാരുമായും ബന്ധമില്ല. ഉവൈസിയുടെ നയം പലയിടത്തും ബി.ജെ.പിക്ക് സഹായകരമായി വന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!