മതേതര മൂല്യം സംരക്ഷിക്കുന്നവര്‍ തെരെഞ്ഞെടുക്കപ്പെടണം: കാന്തപുരം

മതേതര മൂല്യം സംരക്ഷിക്കുന്നവര്‍ തെരെഞ്ഞെടുക്കപ്പെടണം: കാന്തപുരം

മലപ്പുറം: മതേതര മൂല്യം സംരക്ഷിക്കുന്നവര്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടണമെന്നും വ്യക്തി ഹത്യകള്‍ ഒഴിവാക്കി നാടിന്റെ പുരോഗതിക്കാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മഅദിന്‍ അക്കാദമിയുടെ മൗലിദ് ജല്‍സയുടെ സമാപന സമ്മേളനം മലപ്പുറം സ്വലാത്ത്നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പുകള്‍ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താനുള്ളതാണ്. ആരോപണ പ്രത്യാരോപണങ്ങള്‍ ഒഴിവാക്കണം. പരസ്പരം പഴിചാരി ഛിദ്രത വളര്‍ത്തരുത്. ജയ-പരാജയങ്ങളുടെ പേരില്‍ പരസ്പരം കലഹങ്ങളിലേര്‍പ്പെടരുത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ രാജ്യത്തിന്റെ ഭരണഘടനയെ ശക്തിപ്പെടുത്താനും വികസനോന്മുഖ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് മഅ്ദിന്‍ അക്കാദമിയുടെ അഞ്ചാമത് സംരംഭമായ ‘ഹിയ’ ലോഞ്ചിംഗും കാന്തപുരം നിര്‍വ്വഹിച്ചു.
മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ലോക പ്രശസ്ത പണ്ഡിതന്‍ ശൈഖ് സയ്യിദ് അഫീഫുദ്ധീന്‍ ജീലാനി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യാതിഥിയായി. മന്‍ഖൂസ് മൗലിദ്, മുഹ്യിദ്ധീന്‍ മൗലിദ്, മുഹ്യിദ്ധീന്‍ മാല, അശ്‌റഖ പാരായണം, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
സമാപന സമ്മേളനത്തില്‍ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് സ്വാലിഹ് ഖാസിം അല്‍ ഹൈദ്രൂസി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് പ്രസംഗിച്ചു.

Sharing is caring!