രാഹുല്‍ ഗാന്ധി നിലമ്പൂരിലെത്തിച്ച ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാതെ പുഴുവരിച്ച നിലയില്‍

രാഹുല്‍ ഗാന്ധി  നിലമ്പൂരിലെത്തിച്ച ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാതെ പുഴുവരിച്ച നിലയില്‍

മലപ്പുറം: കഴിഞ്ഞ വര്‍ഷത്തെ പ്രളയ കാലത്ത് വിതരണം ചെയ്യുന്നതിനു വേണ്ടി വയനാട് എം.പി.കൂടിയായ രാഹുല്‍ ഗാന്ധി നിലമ്പൂരില്‍ ഏല്‍പിച്ച ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാതെ ഉപയോഗ ശൂന്യമായ രീതിയില്‍ കണ്ടത്തിയതിനെ തുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ.വി.വി പ്രകാശ് നിലമ്പൂര്‍ മുന്‍സിപ്പല്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയോട് റിപ്പോര്‍ട്ടും വിശദീകരണവും ചോദിച്ച് നോട്ടീസ് നല്‍കി
നിലമ്പൂരില്‍ വിതരണം ചെയ്യാന്‍ നല്‍കിയ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാതെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കെപിസിസി സമിതിയും അന്വേഷിക്കും. വിതരണം ചെയ്യാതെ കൂട്ടിയിട്ടത് നിലമ്പൂര്‍ മുനിസിപ്പില്‍ കോണ്‍ഗ്രസ് കമ്മറ്റിയെ ഏല്‍പിച്ച കിറ്റുകളാണെന്നും സംഭവം ഗൗരമായി കാണുന്നതായും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് കിറ്റുകള്‍ മുനിസിപ്പല്‍ കമ്മറ്റിക്കും മറ്റ് മണ്ഡലം കമ്മിറ്റികള്‍ക്കും നല്‍കിയത്. അതിനാല്‍ തന്നെ സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനുമായി ബന്ധപ്പെട്ടുവെന്നും
ബുധനാഴ്ച സമിതി അംഗങ്ങളെ തീരുമാനിക്കുമെന്നും മലപ്പുറം ഡി.സി.സി.പ്രസിഡന്റ് വി.വി. പ്രകാശ് പറഞ്ഞു. . സംഭവത്തില്‍ വീഴ്ച്ച കണ്ടെത്തിയാല്‍ ശക്തമായ നടപടി ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ദുരിതാശ്വാസ ഭക്ഷ്യവസ്തുക്കള്‍ നിലമ്പൂരില്‍ കടമുറിക്കുള്ളില്‍ കൂട്ടിയിട്ടതായാണ് കണ്ടെത്തിയത്. ഭക്ഷ്യ കിറ്റുകളും തുണികളും ഉള്‍പ്പടെയുള്ളവയാണ് വിതരണം ചെയ്യാതെ പൂഴ്ത്തിവെച്ചത്. വയനാട് എം.പി എന്ന് മുദ്ര ചെയ്ത കിറ്റുകളും കേരള തമിഴ്നാട് ഫ്ളഡ് റിലീഫ് എന്ന് എഴുതിയ കിറ്റുകളും ഇക്കൂട്ടത്തിലുണ്ട്.
പ്രളയ സമയത്ത് വിതരണം ചെയ്യാനെത്തിയ ഭക്ഷണസാധനങ്ങളില്‍ നിന്ന് കുറച്ച് മാത്രം വിതരണം ചെയ്ത് ബാക്കിയുള്ളവ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ സ്റ്റോക്ക് ചെയ്യുകയായിരുന്നുവെന്നും ഇതിവെച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാനാണ് ശ്രമമെന്നും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ പറഞ്ഞു.:
നിലമ്പൂരിന്റെ പലഭാഗത്തും ഇത്തരത്തില്‍ ഭക്ഷണസാധനങ്ങള്‍ കെട്ടിക്കിടക്കുന്നതായും എംഎല്‍എ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷ്യസാധനങ്ങള്‍ മാറ്റിയതായും വിമര്‍ശനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് അന്വേഷണം നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി എം.പി.യുടെ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാതെ പുഴുവരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി എല്‍ഡിഎഫും. രംഗത്തുവന്നു. പ്രളയകാലത്ത് ദുരിതത്തിലായ കുടുംബങ്ങളുടെ വിശപ്പ് അകറ്റാന്‍ നല്‍കിയ ഭക്ഷ്യ കിറ്റുകളും അവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയ വസ്ത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സംഭവം ഏറെ പ്രതിഷേധാര്‍ഹവും മനുഷത്വരഹിതവുമാണെന്ന് സിപിഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ.പദ്മാക്ഷന്‍ പറഞ്ഞു. നഗരസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിതരണം ചെയ്യാന്‍ മാറ്റിവെച്ചതാണിത്. നിലമ്പൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കിറ്റുകള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രളയകാലത്ത് വിതരണം ചെയ്യാന്‍ രാഹുല്‍ ഗാന്ധി എംപി നിലമ്പൂര്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയെ ഏല്‍പിച്ച ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാതെ പൂഴ്ത്തിവെച്ചത് ബോധപൂര്‍വ്വമാണെന്ന് സി.പി.ഐ. ജില്ലാ കമ്മറ്റി അംഗം പി.എം.ബഷീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പാവങ്ങള്‍ക്ക് അനുവദിച്ച ഈ ഭക്ഷ്യ കിറ്റുകള്‍ വോട്ട് പിടിക്കാന്‍ വേണ്ടി മാറ്റി വെച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭക്ഷ്യ കിറ്റുകള്‍ പുഴുവരിച്ച് നശിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ സേവ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഭക്ഷ്യ കിറ്റുകളുടെ ചുമതലയുള്ള നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ്, മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് കോണ്‍ഗ്രസ് ഓഫീസിലേക്ക് എത്തിയപ്പോള്‍ ഇവരുടെ പ്രതിഷേധം അറിയിച്ചത്. രാഹുല്‍ ഗാന്ധി എം.പി.ക്കും കെപിസിസി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കും ഇതു സംബന്ധിച്ച് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി പരുന്തന്‍ നൗഷാദ്, ഉലുവാന്‍ ബാബു, സക്കീര്‍, രജീന്ദ്രബാബു എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Sharing is caring!