അക്കൗണ്ട് ഹാക്ക്‌ചെയ്ത് പണംതട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

അക്കൗണ്ട് ഹാക്ക്‌ചെയ്ത് പണംതട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: ബാങ്ക് അക്കൗണ്ടുകളും, ഭീം, ആമസോണ്‍, ഫ്ലിപ്പ് കാര്‍ട്ട് ഉള്‍പ്പെടെയുള്ള വിവിധ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിവരികയായിരുന്ന ‘മിസ്റ്റേറിയസ് ഹാക്കേഴ്സ്’ ഗ്രൂപ്പിലെ രണ്ട് പ്രധാനികളെ മഞ്ചേരി പോലീസ് മഹാരാഷ്ട്രയില്‍ നിന്നും അറസ്റ്റ് ചെയ്തു.
മഞ്ചേരി സ്വദേശിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷത്തിലേറെ രൂപ ഹാക്ക് ചെയ്ത കേസില്‍ മഹാരാഷ്ട്ര താനെയില്‍ താമസിക്കുന്ന ഭരത് ഗുര്‍മുഖ് ജെതാനി (20), നവി മുംബൈയില്‍ താമസിക്കുന്ന ക്രിസ്റ്റഫര്‍ (20) എന്നിവരെയാണ് മഞ്ചേരി പോലീസ് മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം പന്ത്രണ്ടാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. രാവിലെ ഉറക്കമുണര്‍ന്ന പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ചെറിയ ചെറിയ സംഖ്യകളായി പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടത് സംബന്ധിച്ച മെസ്സേജുകള്‍ കണ്ടത്. ഇതോടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്ത് പരിശോധിച്ചപ്പോഴാണ് ഇത്തരത്തില്‍ ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്കിയതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികള്‍ പിടിയിലാകുന്നത്.
വിവിധ ഫിഷിംഗ് വെബ്സൈറ്റുകള്‍ ഉപയോഗിച്ച് വ്യക്തികളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് യൂസര്‍ ഐഡിയും പാസ് വേഡും ക്രാക്ക് ചെയ്യുന്ന പ്രതികള്‍ പിന്നീട് അതുവഴി അക്കൗണ്ടിലെ പണം ഹാക്ക് ചെയ്യുകയും ആ പണം ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചറുകളും വ്യാജ വിലാസങ്ങള്‍ നല്കി വസ്തുക്കള്‍ വാങ്ങുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ ഓണ്‍ലൈന്‍ വഴി വില്പന നടത്തിയാണ് പ്രതികള്‍ പണമാക്കി മാറ്റുന്നത്. നേരിട്ട് പണമാക്കി മാറ്റിയാല്‍ എളുപ്പത്തില്‍ പിടിക്കപ്പെടാം എന്നതിനാലാണ് ഇത്തരത്തില്‍ സമര്‍ത്ഥമായി കാര്യങ്ങള്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. ഇതുകൂടാതെ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് പോലോത്ത ഇ-വാലറ്റ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ഗിഫ്റ്റ് വൗച്ചറുകള്‍ നേരിട്ട് തട്ടിയെടുക്കുന്നുമുണ്ട്. ഇതര വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത സിം കാര്‍ഡുകളും വ്യാജ ഐപി വിലാസങ്ങളും ഉപയോഗിച്ചാണ് ഇവര്‍ ഹാക്കിംഗ് നടത്തിവന്നിരുന്നത്. ഏറെ നാളത്തെ ശ്രമകരമായ നീക്കത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനായി പോലീസ് സംഘം കഴിഞ്ഞ ഇരുപത് ദിവസത്തോളമായി മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് താമസിച്ചുവരികയായിരുന്നു. ഹാക്കിംഗിലൂടെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആഢംഭര ജീവിതമാണ് പ്രതികള്‍ നയിച്ചിരുന്നത്.
അര്‍ദ്ധരാത്രിക്ക് ശേഷം പുലര്‍ച്ചെ വരെയുള്ള സമയങ്ങളിലാണ് പ്രതികള്‍ അക്കൗണ്ടില്‍ നിന്നും പണം ഹാക്ക് ചെയ്യുന്നത്. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് സംബന്ധിച്ച മെസ്സേജുകള്‍ ലഭിക്കുകയാണെങ്കില്‍ ഇരകള്‍ അത് അറിയരുതെന്നതിനാലാണ് പുലര്‍ച്ചെ സമയങ്ങള്‍ ഇവര്‍ തെരെഞ്ഞെടുക്കുന്നത്.
പ്രതികളെ തെളിവ് സഹിതം കണ്ടെത്താനായി പുലര്‍ച്ചെ സമയമാണ് പോലീസ് ഓപ്പറേഷനായി തെരെഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ പ്രതികളെ അറസ്റ്റ് ചെയ്യുന്ന വേളയിലും ഇവര്‍ ഹാക്കിംഗില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.
ഹാക്കിംഗ് ടൂള്‍സ്, ഹാക്ക് ചെയ്ത വിവരങ്ങള്‍ മുതലായവ ഷെയര്‍ ചെയ്യാനായി ഇവര്‍ ക്രിയേറ്റ് ചെയ്ത ‘മിസ്റ്റേറിയസ് ഹാക്കേഴ്സ്’ ഗ്രൂപ്പില്‍ ഹാക്ക് ചെയ്ത നിരവധി വ്യക്തികളുടെ യൂസര്‍ ഐഡികളും പാസ് വേഡുകളും ഷെയര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.നിരവധി ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും, ഇ-വാലറ്റുകളില്‍ നിന്നും ഇവര്‍ പണം ഹാക്ക് ചെയ്തതായിസൂചനകള്‍ ലഭിച്ചിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ എം. ഷഹബിന്‍, കെ. സല്‍മാന്‍, എം.പി. ലിജിന്‍ എന്നിവരാണ് മഹാരാഷ്ട്രയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ മഞ്ചേരി സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

അക്കൗണ്ട് ഹാക്കിംഗില്‍ നിന്നും
രക്ഷപ്പെടാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

നെറ്റ് ബാങ്കിംഗ് / ഇ-വാലറ്റ് യൂസര്‍ ഐഡി, പാസ് വേഡ് എന്നിവ ബാങ്ക് / സേവന ദാതാവ് അംഗീകരിച്ച വെബ്സൈറ്റുകളില്‍ ഒഴികെ മറ്റ് ഒരിടത്തും നല്കാതിരിക്കുക
ലോഗിന്‍ പാസ് വേഡ്, പ്രൊഫൈല്‍ പാസ് വേഡ് എന്നിവ ഇടക്കിടെ മാറ്റുക
ടൂ ഫാക്ടര്‍ ഓതന്റിക്കേഷന്‍ എനാബ്ള്‍ ചെയ്യുക ആഥവാ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി ഒരു രൂപ ട്രാന്‍സാക്ഷന്‍ നടത്തുകയാണെങ്കിലും ഒ.ടി.പി. വരുന്ന രീതിയില്‍ സെറ്റ് ചെയ്യുക (ഡിഫാള്‍ട്ട് ആയി ഇത് അയ്യായിരത്തിനോ പതിനായിരത്തിനോ മുകളില്‍ ഇടപാട് നടത്തുമ്പോള്‍ മാത്രം വരുന്ന രീതിയില്‍ ആയിരിക്കാം)
പരിചയമില്ലാത്ത കമ്പ്യൂട്ടറില്‍ / മൊബൈല്‍ ഫോണില്‍ / ഇന്റര്‍നെറ്റ് ബ്രൗസറില്‍ / ആപ്ലിക്കേഷനുകളില്‍ ഒരു കാരണവശാലും നെറ്റ് ബാങ്കിംഗ് / ഇ-വാലറ്റ് യൂസര്‍ ഐഡി, പാസ് വേഡ് എന്നിവ ടൈപ്പ് ചെയ്യരുത്.
നെറ്റ് ബാങ്കിംഗ് / ഇ-വാലറ്റ് യൂസര്‍ ഐഡി, പാസ് വേഡ് എന്നിവ സിസ്റ്റത്തില്‍ സേവ് ചെയ്യരുത്

Sharing is caring!