സമസ്ത പ്രാര്‍ത്ഥന ദിനം 22ന് ഞായറാഴ്ച

സമസ്ത പ്രാര്‍ത്ഥന  ദിനം 22ന്  ഞായറാഴ്ച

ചേളാരി: നവംബര്‍ 22ന് (റബീഉല്‍ ആഖിര്‍ 6) ഞായറാഴ്ച സമസ്ത പ്രാര്‍ത്ഥന ദിനമായാചരിക്കുന്നു. 10-08-1996ന് ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗമാണ് എല്ലാ വര്‍ഷവും റബീഉല്‍ ആഖിറിലെ ആദ്യ ഞായറാഴ്ച പ്രാര്‍ത്ഥന ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. അത് പ്രകാരമാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥന ദിനം 22ന് ആചരിക്കുന്നത്. പള്ളികളും മദ്റസകളും മറ്റു സ്ഥാപനങ്ങളും സ്ഥാപിച്ചും മറ്റും പ്രയത്നിച്ച പണ്ഡിതന്മാര്‍, നേതാക്കള്‍, കമ്മിറ്റി ഭാരവാഹികള്‍, സംഘടന പ്രവര്‍ത്തകര്‍, ഉസ്താദുമാര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പരലോക ഗുണത്തിനു വേണ്ടിയും മറ്റുമായാണ് വര്‍ഷത്തില്‍ ഒരു ദിവസം പ്രത്യേക പ്രാര്‍ത്ഥന ദിനമായി സമസ്ത ആചരിക്കുന്നത്. കോവിഡ് 19 നിയന്ത്രണം മൂലം ഈ വര്‍ഷം മദ്റസകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സദസ്സുകള്‍ സംഘടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി സാധ്യമായ രീതികള്‍ അവലംബിച്ചാണ് പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കുന്നത്.
സമസ്ത ഓണ്‍ലൈന്‍ ചാനല്‍ മുഖേന 22ന് രാവിലെ 9 മണിക്ക് പ്രത്യേക പ്രാര്‍ത്ഥന സദസ്സ് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ അദ്ധ്യക്ഷനാകും. മറ്റു പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. പ്രാര്‍ത്ഥന ദിനം പ്രമാണിച്ച് 22ന് ഞായറാഴ്ച സമസ്ത ഓണ്‍ലൈന്‍ മദ്റസ ക്ലാസിന് അവധിയായിരിക്കും. അന്നേ ദിവസം രാവിലെ 9മണിക്ക് സമസ്ത പ്രാര്‍ത്ഥനാ ദിന പരിപാടികള്‍ സംപ്രേഷണം ചെയ്യും. പ്രാര്‍ത്ഥനാ ദിനം വിജയിപ്പിക്കാന്‍ സമസ്ത കേരള ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി. അബ്ദുസ്സലാം മുസ്്ലിയാരും ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്്ലിയാരും അഭ്യര്‍ത്ഥിച്ചു.

Sharing is caring!