അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന് എടവണ്ണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
മലപ്പുറം: ഇടതുപക്ഷ എംഎല്‍എയായ പി വി അന്‍വറിന്റെ സഹോദരീ പുത്രനെ എടവണ്ണ പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതില്‍ ഒരു വിഭാഗത്തിന് വന്‍ എതിര്‍പ്പ്. സംഭവം പേയ്മെന്റ് സീറ്റാണെന്നാരോപിച്ച് കോണ്‍ഗ്രസില്‍ നിന്നു തന്നെ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. എടവണ്ണ പഞ്ചായത്തിലെ മുണ്ടേങ്ങര വാര്‍ഡിലാണ് എംഎല്‍എയുടെ സഹോദരീ പുത്രന് മാലങ്ങാടന് സിയാദ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് 190 വോട്ടിന് വിജയിച്ച സിറ്റിങ് വാര്‍ഡാണിത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഒതായി മനാഫ് വധക്കേസ് പ്രതിയായിരുന്ന സിയാദിനെ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലീം ലീഗിനും എതിര്‍പ്പുണ്ട്. സാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങും മുന്‍പ് തന്നെ സിയാദ് സ്വന്തം നിലക്ക് ഫ്ലക്സ് വെച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രംഗപ്രവേശനം ചെയ്തിരുന്നു. ഇതോടെ മനാഫ് വധക്കേസ് പ്രതിയായിരുന്ന സിയാദിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് കാണിച്ച് മനാഫിന്റെ കുടുംബവും പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് അടക്കമുള്ളവര്‍ക്ക് രേഖാമൂലം പരാതിയും നല്കി.
1995 ഏപ്രില്‍ 13 നാണ് പി വി അന്‍വര്‍ എംഎല്‍എയുടെ വീട്ടിനു മുന്നിലെ റോഡില്‍ വെച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മനാഫിനെ പട്ടാപ്പകല്‍ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതി സിയാദും നാലാം പ്രതി പി വി അന്‍വറുമായിരുന്നു. ഒന്നാം സാക്ഷി കൂറുമാറിയതോടെ പി വി അന്‍വറടക്കം 21 പ്രതികളെ വിചാരണക്കോടതി വെറുതെവിടുകയായിരുന്നു. ഇതിനെതിരെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്്രെ സഹോദരന് അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. എടവണ്ണ പഞ്ചായത്തില്‍ 22 അംഗ ബോര്‍ഡില്‍ മുസ്ലീം ലീഗിന് 9 സീറ്റും കോണ്‍ഗ്രസിനും സിപിഎമ്മിനും 6 വീതം സീറ്റുകളുമാണുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പേയ്മെന്റ് സീറ്റ് വിവാദവും സിയാദിന്റെ സ്ഥാനാര്‍ഥിത്വവും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിലും കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്.
RECENT NEWS
11കാരിക്ക് പീഡനം; മദ്രസ അധ്യാപകന് 81 വർഷം തടവ്
പെരിന്തൽമണ്ണ: പതിനൊന്ന്കാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 81 വർഷത്തേക്ക് ജയിൽവാസത്തിന് ശിക്ഷിച്ച് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി. മദ്രസ അധ്യാപകനായ താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടില്‍ മുഹമ്മദ് ആഷിക്കി(40)നെയാണ് പെരിന്തല്‍മണ്ണ [...]