പെരിന്തല്‍മണ്ണയില്‍ ഭിക്ഷാടനം നടത്തിക്കിട്ടുന്ന പണം കൊണ്ട് കഞ്ചാവും മദ്യവും വാങ്ങും

പെരിന്തല്‍മണ്ണയില്‍ ഭിക്ഷാടനം നടത്തിക്കിട്ടുന്ന  പണം കൊണ്ട് കഞ്ചാവും  മദ്യവും വാങ്ങും

മലപ്പുറം: വൃദ്ധയായ സ്ത്രീ ഒറ്റക്കു താമസിക്കുന്ന വീട്ടിലേക്ക് വെള്ളം ചോദിച്ചെത്തി അതിക്രമിച്ചുകയറി മാരകമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. മലപ്പുറം കാളികാവ് അടക്കാകുണ്ട് സ്വദേശി ഞാറക്കല്‍ അമീന്‍ സാദിഖ് (33) ആണ് അറസറ്റിലായത്. കഴിഞ്ഞ എട്ടാം തിയ്യതി വൈകിട്ടായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി വെള്ളം ചോദിച്ചെത്തി വീട്ടിനകത്ത് അതിക്രമിച്ചു കയറുകയായിരുന്നു. തലയ്ക്കും കഴുത്തിനും മാരകമായി പരിക്കേറ്റ വൃദ്ധയ്ക്ക് ബോധം നഷ്ടമായി. അടുത്ത ദിവസം വീട്ടിലെ ജോലിക്കാരി പണിക്കുവന്നപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. അയല്‍വാസികളെയും ബന്ധുക്കളെയും അറിയിച്ച് പരാതിക്കാരിയെ ഹോസ്പിറ്റലില്‍ എത്തിച്ചു .
പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്യാനായത്. പ്രതിക്ക് ഒരു കാലിന് ചെറിയ മുടന്തുണ്ടെന്ന പരാതിക്കാരിയുടെ മൊഴിയാണ് നിര്‍ണ്ണായകമായത്. നാലുദിവസത്തോളം തുടര്‍ച്ചയായി പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം ഭാഗങ്ങളിലെ നൂറോളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും രാത്രിയില്‍ ടൗണില്‍ കിടക്കുന്നവരെയും മറ്റും പരിശോധിച്ചുമാണ് പ്രതിയെ പിടിച്ചത്. ഒരു കാല്‍ മുറിച്ചുമാറ്റപ്പെട്ട ശേഷം കൃത്രിമക്കാലുമായി ഭിക്ഷാടനവും മറ്റും നടത്തി അലഞ്ഞുതിരിയുന്നയാളാണ് പ്രതി. സ്ഥിരമായി താമസസ്ഥലമോ മൊബൈല്‍ നമ്പറോ ഇല്ല. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി. ഇയാളെ പരാതിക്കാരി തിരിച്ചറിഞ്ഞു. ഭിക്ഷാടനം നടത്തിക്കിട്ടുന്ന പണം കഞ്ചാവും മദ്യവും വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്.
ഇയാള്‍ക്കെതിരെ പെരിന്തല്‍മണ്ണ, കോഴിക്കോട് കസബ, തൃശ്ശൂര്‍ എക്സൈസ് , മഞ്ചേരി പൊലീസ് സ്റ്റേഷനുകളില്‍ അടിപിടിക്കേസുകളും കഞ്ചാവു കേസുകളും നിലവിലുണ്ട്. ജയില്‍ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയതാണ്. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തു.
മലപ്പുറം ജില്ലാപോലീസ് മേധാവി യു.അബ്ദുള്‍ കരീം ഐ.പി. എസിന്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ എ.എസ്.പി എം.ഹേമലതയുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ സി.കെ നാസര്‍, എസ്.ഐ രമാദേവി , ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിലെ ടി.ശ്രീകുമാര്‍, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, പെരിന്തല്‍മണ്ണ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ജിജോ, എ.എസ്.ഐ സുകുമാരന്‍, സി.പി.ഒമാരായ പ്രഫുല്‍, കബീര്‍, മിഥുന്‍, ഷാലു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Sharing is caring!