എംസി കമറുദ്ദീനെ അറസ്റ്റു ചെയ്തപ്പോള്‍ അന്‍വര്‍ എം.എല്‍.എയെ സംരക്ഷിക്കുന്നുവെന്ന്
മലപ്പുറം: കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പില്‍ ലീഗ് എംഎല്‍എ എംസി കമറുദ്ദീനെ അറസ്റ്റു ചെയ്തപ്പോള്‍ കര്‍ണാടകയില്‍ പാറമട ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് 50 ലക്ഷം തട്ടിയ കേസിലെ പ്രതിയായ സിപിഎം സ്വതന്ത്ര എംഎല്‍എ പിവി അന്‍വറിനെ മൂന്നു വര്‍ഷമായിട്ടും അറസ്റ്റു ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നതായി പരാതിക്കാരന്. പി വി അന്‍വര്‍ എംഎല്‍എ വിദേശത്തായതിനാല്‍ ചോദ്യം ചെയ്യാനായില്ലെന്ന വിചിത്ര റിപ്പോര്‍ട്ടാണ് കേസ് അന്വേഷിക്കുന്ന മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24ന് ക്രൈം ബ്രാഞ്ച് എഡിജിപിക്ക് സമര്‍പ്പിച്ചതെന്നും പരാതിക്കാരനായ മലപ്പുറം പട്ടര്‍കടവ് നടുത്തൊടി സലീം ആരോപിച്ചു.
50 ലക്ഷം തട്ടിയെന്ന് കേസ്
മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീരുപന്ത പഞ്ചായത്തില്‍ മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്കിയാല് 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ നടുത്തൊടി സലീമില്‍ നിന്നും 50 ലക്ഷം തട്ടിയെടുത്തത്. മറ്റൊരാള്‍ നടത്തിയിരുന്ന ക്രഷറും 26ഏക്കര്‍ സ്ഥലവും തന്റേതാണെന്ന് വിശ്വസിപ്പിച്ചാണ് അന്‍വര്‍ തട്ടിപ്പു നടത്തിയതെന്നുമാണ് കേസ്.
സിപിഎം അനുഭാവിയായി സലീം അന്‍വറിന്റെ സാമ്പത്തിക തട്ടിപ്പു സംബന്ധിച്ച് 2017 ഫെബ്രുവരി 17ന് എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ആദ്യം പരാതി നല്‍കിയത്.
സിപിഎം നേതൃത്വത്തിന് പരാതി
പ്രശ്നം പരിഹരിക്കാന്‍ കോടിയേരി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും നിലവിലെ എല്‍ഡിഎഫ് കണ്‍വീനറുമായ എ.വിജയരാഘവനേയും മലപ്പുറം ജില്ലാ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. പലതവണ ബന്ധപ്പെട്ടിട്ടും നേതാക്കളും കൈമലര്‍ത്തുകയായിരുന്നെന്ന് സലീം പറയുന്നു. പോലീസില്‍ രേഖാമൂലം പരാതി നല്‍കിയെങ്കിലും എംഎല്‍എക്കെതിരെ കേസെടുക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതിയെ സമീപിച്ചത്. കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ 21നാണ് മഞ്ചേരി പോലീസ് പി വി അന്‍വര്‍ എംഎല്‍എയെ പ്രതിയാക്കി വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാവകുപ്പു പ്രകാരം ക്രൈം നമ്പര്‍ 588/2017 ആയി കേസെടുത്തത്. ജാമ്യമില്ലാത്ത ഐപിസി 420 വകുപ്പില്‍ വഞ്ചനാക്കുറ്റമാണ് പിവി അന്‍വറിനുമേല്‍ പോലീസ് ചുമത്തിയത്.
ഹൈക്കോടതിയെ സമീപിച്ചു
കേസെടുത്തപ്പോള്‍ സലീമിനെ അറിയുകപോലുമില്ലെന്നായിരുന്നു പി വി അന്‍വര്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. 10 ലക്ഷം രൂപ സലീമിന്റെ ചെക്കുവഴി അന്‍വര്‍ ബാങ്കിലൂടെ മാറ്റിയെടുത്തതിന്റയും 2011 ഡിസംബര്‍ 30തിന് മഞ്ചേരി പീവീആര്‍ ഓഫീസില്‍വച്ച് 30 ലക്ഷവും കരാറൊപ്പിട്ടപ്പോള്‍ ബാക്കി 10 ലക്ഷവും കൈമാറിയതിന്റെ അടക്കം തെളിവുകളും സലീം പോലീസിനു കൈമാറിയിരുന്നു. എന്നാല്‍ തട്ടിപ്പുകേസ് സിവില്‍കേസാക്കി മാറ്റാനും പോലീസ് ശ്രമം നടത്തി. ഇതോടെ പോലീസ് കേസ് അട്ടിമറിക്കുകയാണെന്നു കാണിച്ച് സലീം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എംഎല്‍എ പ്രതിയായ കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഗൗരവത്തിലെടുത്ത ഹൈക്കോടതി 2018 നവംബര്‍ 13 -നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്
അന്വേഷണം ഇഴയുന്നു
സംസ്ഥാന പോലീസ് മേധാവി 2018 നവംബര്‍ 14 -നു അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് എഡിജിപിയെ ചുമതലപ്പെടുത്തുകയും മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും റിവ്യൂ ഹര്‍ജി തള്ളിക്കൊണ്ട് ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാന്‍ വീണ്ടും ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ഹൈക്കോടതി ഉത്തരവു വന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അന്‍വറിന്റെ മൊഴി രേഖപ്പെടുത്താനോ അറസ്റ്റു ചെയ്യാനോ ക്രൈം ബ്രാഞ്ച് തയ്യറായിട്ടില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം. പരാതിക്കാരനായ സലീമും കുടുംബവും ആറു തവണയാണ് പോലീസ് അന്വേഷണത്തിന്റെയും മൊഴി നല്‍കലിന്റെയും ഭാഗമായി വിദേശത്തുനിന്നും നാട്ടിലെത്തിയത്.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]