കോവിഡ് മരണം, മതാചാര പ്രകാരം ജനാസ പരിപാലനത്തിന് അവസരമൊരുക്കണം: പോപുലര്‍ ഫ്രണ്ട്

കോവിഡ് മരണം, മതാചാര  പ്രകാരം ജനാസ പരിപാലനത്തിന്  അവസരമൊരുക്കണം: പോപുലര്‍ ഫ്രണ്ട്

മലപ്പുറം: കോവിഡ് ബാധിച്ച് മരിക്കുന്ന രോഗികളുടെ മൃതശരീരം അവരവരുടെ മതാചാര പ്രകാരം സംസ്‌കരിക്കാനുള്ള അവസരമൊരുക്കണമെന്ന് പോപുലര്‍ ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ല കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണപ്പെടുന്ന കൊവിഡ് രോഗികളുടെ മയ്യത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം കുളിപ്പിച്ച് കഫന്‍ ചെയ്ത് പ്രത്യേക ബാഗില്‍ പൊതിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറുന്നു എന്നാണ് ആരോഗ്യ വകുപ്പ് ഇത് വരെ പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. കോവിഡ് രോഗി മരണപ്പെട്ടു കഴിഞ്ഞാല്‍ മൃത ശരീരം കഴുകി വൃത്തിയാക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
മൃത ശരീരത്തില്‍ നിന്നും കൊവിഡ് പകരുകയില്ല എന്ന അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍, ജില്ലയില്‍ കോവിഡ് മൂലം മരണപ്പെടുന്ന രോഗികളുടെ ജനാസ പരിപാലനം മതം അനുശാസിക്കുന്ന രീതിയില്‍ നടത്താന്‍ ആരോഗ്യ വകുപ്പ് അവസരമൊരുക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു. ഇതിന് സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ ദൗത്യം ഏറ്റെടുക്കാന്‍ വനിതകളടങ്ങുന്ന പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ സജ്ജമാണെന്നും ജില്ലാ പ്രസിഡന്റ് പിഅബ്ദുല്‍ അസീസ്, ജില്ല സെക്രട്ടറി കെ. വി. അബ്ദുല്‍ കരീം എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു

Sharing is caring!