അപൂര്‍വ്വ മീനുകളെ സംരക്ഷിക്കാനൊരുങ്ങി വനംവകുപ്പ്

അപൂര്‍വ്വ മീനുകളെ  സംരക്ഷിക്കാനൊരുങ്ങി  വനംവകുപ്പ്

നിലമ്പൂര്‍: ജീവികളുടെ വംശനാശഭീഷണി സൂചിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) പട്ടികയില്‍ അപൂര്‍വ മീനുകളെ സംരക്ഷിക്കാനൊരുങ്ങി വനംവകുപ്പ്. കരിമ്പുഴ വന്യജീവി സങ്കേതത്തിലെ ശുദ്ധജല മത്സ്യങ്ങളിലെ രാജാവ് എന്നറിയപ്പെടുന്ന കുയില്‍ മീന്‍ (ടോര്‍ മലബാറിക്കസ്), സൗന്ദര്യറാണിയായ ചെങ്കണിയാന്‍ (സഹ്യാദ്രിയ ഡെനിസോണി), ഇരുളന്‍ പാറക്കൂരി (ഗ്ലിപ്‌തോതോറക്‌സ് ഡേവിസിംഗി) എന്നീ മീനുകളുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തുകയാണ് ലക്ഷ്യം. കരിമ്പുഴ വന്യജീവി സങ്കേതത്തിലെ വനത്തോട് ചേര്‍ന്നുള്ള അരുവികളില്‍ ഇവയ്ക്ക് പ്രത്യേക ആവാസവ്യവസ്ഥ ഒരുക്കും. ആവശ്യമായ തീറ്റയും നല്‍കും. പ്രജനനത്തിന് അനുസരിച്ച് കുഞ്ഞുങ്ങളെ ചാലിയാറിലും മറ്റു പോഷകനദികളിലും നിക്ഷേപിക്കും.
ഇതോടെ വംശനാശം നേരിടുന്ന ശുദ്ധജലമത്സ്യങ്ങളെ സംരക്ഷിക്കുന്ന ആദ്യ വന്യജീവി സങ്കേതമായി കരിമ്പുഴ മാറും. സംരക്ഷണ പദ്ധതികള്‍ ഉടന്‍ തുടങ്ങുമെന്ന് കരിമ്പുഴ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ സജികുമാര്‍ പറഞ്ഞു.
കുയില്‍ മീന്‍ (ടോര്‍ മലബാറിക്കസ്)
ശുദ്ധജല മത്സ്യങ്ങളിലെ രാജാവായി കണക്കാക്കുന്ന കുയില്‍ മീനിനെ വന്യജീവി സങ്കേതത്തിലെ പ്രധാനിയായി (ഫ്‌ലാഗ്ഷിപ് സ്പീഷീസ്) കണക്കായി സംരക്ഷിക്കും.
ചുവന്ന ചിറകോടൂകൂടിയ കുയില്‍ മീന്‍ വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളിലൊന്നാണ്. ഇവ 60 കിലോ വരെ തൂക്കം വയ്ക്കാം.
അടുത്തിടെ കരുളായി പാണപ്പുഴ കേന്ദ്രീകരിച്ച് ഇവയെ കണ്ടെത്തിയിരുന്നെന്ന് മത്സ്യ ?ഗവേഷകനായ ഡോ. സി പി ഷാജി പറഞ്ഞു.
ചെങ്കണിയാന്‍ (സഹ്യാദ്രിയ ഡെനിസോണി)
പശ്ചിമഘട്ടത്തി?ന്റെ സ്വന്തം അലങ്കാര മത്സ്യമായ ചെങ്കണിയാന്‍ അഥവാ മിസ് കേരളയുടെ പ്രധാന ആവാസകേന്ദ്രമായിരുന്നു കരിമ്പുഴ വന്യജീവി സങ്കേതം. കേരളത്തിന്റെ സൗന്ദര്യറാണിയായും ഇവ അറിയപ്പെടുന്നു. ഏറ്റവുമധികം ജൈവ കള്ളക്കടത്ത് ഭീഷണി നേരിടുന്ന മത്സ്യങ്ങളില്‍ ഒന്നാണിത്. മത്സ്യമൊന്നിന് 1500 രൂപ ആ?ഗോള വിപണിയില്‍ വിലയുണ്ട്. ഉടലിന്റെ പാര്‍ശ്വഭാഗത്തുള്ള ചുവന്ന രേഖയാണ് പ്രധാന ആകര്‍ഷണം.
ഇരുളന്‍ പാറക്കൂരി
(ഗ്ലിപ്‌തോതോറക്‌സ് ഡേവിസിംഗി)
ചാലിയാറില്‍നിന്നാണ് 1990ല്‍ കെഎഫ്ആര്‍ഐ നടത്തിയ ?ഗവേഷണത്തിലൂടെ ഇരുളന്‍ പാറക്കൂരിയെ ആദ്യമായി കണ്ടെത്തുന്നത്. നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍നിന്ന് കണ്ടെത്തിയതിനാല്‍ നിലമ്പൂര്‍ മൗണ്ട് ക്യാറ്റ് ഫിഷ് എന്നും ഇവ അറിയപ്പെടുന്നു.

Sharing is caring!