പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും മാപ്പിള ലഹളക്കാരെ ഒഴിവാക്കണമെന്ന് ഹിന്ദു ഐക്യവേദി

പ്രധാനമന്ത്രി പുറത്തിറക്കിയ  സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും മാപ്പിള  ലഹളക്കാരെ ഒഴിവാക്കണമെന്ന്  ഹിന്ദു ഐക്യവേദി

മലപ്പുറം: പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും മാപ്പിള ലഹളക്കാരെ ഒഴിവാക്കണമെന്ന് ഹിന്ദു ഐക്യവേദി. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ പേരുകളാണ് ‘ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ പ്രധാനിയായിരുന്ന ആലിമുസ്‌ലിയാരുടെ സഹചാരിയും ബ്രിട്ടീഷ് വിരുദ്ധ പോരാളിയുമായിരുന്ന വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടേയും പേരുകള്‍ ഈ പുസ്തകത്തില്‍, ഉള്‍പ്പെടുത്തിയതിനെതിരെയാണ് ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരിക്കുന്നത്.

”കേന്ദ്ര സാംസ്‌കാരിക വകുപ്പും ഐ.സി.എച്ച്.ആറും ചേര്‍ന്ന് തമിള്‍നാട്, കേരള, ആന്ധ്ര, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ സമരവുമായി ബന്ധപ്പെട്ട രക്തസാക്ഷി പട്ടിക പുറത്തിറക്കിയതില്‍ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസലിയാര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ടത് ശരിക്കും ഞെട്ടലുളവാക്കുന്നു . തുര്‍ക്കിയിലെ ഖലീഫക്ക് വേണ്ടി അഫ്ഗാനിലെ അമീറിനെ കാത്ത് ഏതാനും മാസങ്ങള്‍ നടത്തിയ ഇസ്‌ലാമിക ആക്രമണമായിരുന്നു 1921 ലെ മാപ്പിള ലഹള.

വാസ്തവത്തില്‍ അത് ഇസ്‌ലാമിക ഭരണ സ്ഥാപനമാണ് ലക്ഷ്യമാക്കിയത്. അതിന് വേണ്ടി സ്വത്തും മാനവും മതവും ആരാധനാലയങ്ങളും നഷ്ടപ്പെട്ടത് അവിടുത്തെ ഹിന്ദുക്കള്‍ക്കാണ്. തികഞ്ഞ വംശഹത്യയാണ് മാപ്പിള ലഹളയില്‍ നടന്നത്. പിന്നീട് കേരളത്തിലെ ഭരണാധികാരികള്‍ വോട്ടുബാങ്കിനു വേണ്ടി ഈ ലഹളക്കാരെ വെള്ളപൂശുകയും മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമാക്കി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയതു. അതിനെ പിന്‍പറ്റിയാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും സ്വാതന്ത്ര്യ സമര പോരാളികളായി ചരിത്ര നിഘണ്ടുവില്‍ സ്ഥാനം പിടിച്ചത് .

അലി മുഹമ്മദ് നൗഷാദ് അലി, മുഹമ്മദ് ഷക്കീബ് അല്‍ത്താര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ റിസേര്‍ച്ച് ആന്റ് എഡിറ്റോറിയല്‍ ടീമാണ് ഇപ്പോഴത്തെ നിഘണ്ടുവില്‍ ചരിത്ര വിരുദ്ധമായ ഈ വളച്ചൊടിക്കല്‍ നടത്തിയത്. ഇരകളാക്കപ്പെട്ട ജനതയോടുള്ള കൊടും ക്രൂരതയാണിത് . നാടിന്റെ സംസ്‌കാരത്തിലും പുരോഗതിയിലും ശാക്തീകരണത്തിലും ബദ്ധശ്രദ്ധ പുലര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇടപെട്ട് സത്യത്തിനും ചരിത്ര വസ്തുതകള്‍ക്കും വിരുദ്ധമായ ഈ നിഘണ്ടു പിന്‍വലിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. സാംസ്‌കാരിക വകുപ്പും ഇന്ത്യന്‍ ചരിത്ര ഗവേഷക വകുപ്പും അവരുടെ തെറ്റ് തിരുത്തി

സ്വാതന്ത്യസമര രക്തസാക്ഷി പട്ടികയില്‍ നിന്നും വംശഹത്യ നടത്തിയ വാരിയന്‍ കുന്നത്ത് കഞ്ഞഹമ്മദ് ഹാജിയേയും ആലിമുസ്ലിയാരേയും ഒഴിവാക്കണം. ഈ പട്ടിക ഉള്‍പ്പെട്ട പുസ്തകം പിന്‍വലിക്കണം. അത് ഇരകളുടെ കുടുംബത്തോട് ചെയ്യുന്ന സാമാന്യ നീതിയാണ്. മാത്രമല്ല യഥാര്‍ത്ഥ രക്തസാക്ഷികളുടെ മഹിമ കുറയാനും വിശ്വാസ്യത സംശയിക്കാനും ഈ ചരിത്ര നിഘണ്ടു ഇടയാക്കും.”

Sharing is caring!