താനൂരിലെ മത്സ്യതൊഴിലാളികളുടെ ആശങ്കകള്‍ക്ക് വിരാമമായി

താനൂരിലെ  മത്സ്യതൊഴിലാളികളുടെ ആശങ്കകള്‍ക്ക് വിരാമമായി

താനൂര്‍: താനൂരിലെ മത്സ്യതൊഴിലാളികളുടെ ആശങ്കകള്‍ക്ക് വിരാമമായി. ഹാര്‍ബറിന്റെ പുലിമുട്ട് ദീര്‍ഘിപ്പിക്കല്‍ പ്രവൃത്തികള്‍ക്ക് തുടക്കമായി. പ്രവൃത്തി ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് വി അബ്ദുറഹ്മാന്‍ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ലാമിഹ് റഹ്മാന്‍ അധ്യക്ഷനായി.

ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എംടി രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍ പി ടി ഇല്യാസ്, എം പി അഷ്‌റഫ്, പി ഹംസക്കുട്ടി എന്നിവര്‍ സംസാരിച്ചു. ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി അംഗം എം അനില്‍കുമാര്‍ സ്വാഗതവും സൂപ്രണ്ടിംങ് എന്‍ജിനീയര്‍ കുഞ്ഞിമമ്മു പറവത്ത് നന്ദിയും പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ നിരന്തര അഭിപ്രായം പരിഗണിച്ചാണ് നബാര്‍ഡ് ആര്‍ഐഡിഎഫ്-15 പദ്ധതിയിലുള്‍പ്പെടുത്തി 15 കോടി രൂപ ചെലവിലാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മുഖേനെ ഹാര്‍ബറിലെ പുലിമുട്ടുകള്‍ ദീര്‍ഘിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചത്.
ഹാര്‍ബറിന് തെക്കുഭാഗത്തുള്ള പുലിമുട്ട് 250 മീറ്റര്‍ നീളം വര്‍ധിപ്പിക്കുകയാണ് പ്രധാന പ്രവൃത്തി. വടക്കുഭാഗത്തുള്ള പുലിമുട്ട് ഹെഡ് നവീകരണമാണ് മറ്റൊരുഭാഗം. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ഹാര്‍ബറിനകത്ത് ഓളങ്ങള്‍ കുറയുകയും ബോട്ട് അടുപ്പിക്കുന്നതിനു സൗകര്യം കൂടുകയും ചെയ്യും. ഡിസംബറോടെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍.

മത്സ്യത്തൊഴിലാളികള്‍ പദ്ധതി പ്രവൃത്തിയോട് പൂര്‍ണമായും സഹകരിക്കണമെന്നും, തടസ്സ വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഓര്‍ത്ത് അവസാനിപ്പിക്കണമെന്നും ആത്യന്തികമായ നേട്ടം മത്സ്യത്തൊഴിലാളികള്‍ക്കാണെന്നും വി അബ്ദുറഹ്മാന്‍ എംഎല്‍എ പറഞ്ഞു.

Sharing is caring!