ആര്‍ത്തിരമ്പുന്ന കടലിനെ പേടിക്കാതെ മലപ്പുറത്തെ തീരവാസികള്‍ക്ക് ഉറങ്ങാം

ആര്‍ത്തിരമ്പുന്ന കടലിനെ പേടിക്കാതെ  മലപ്പുറത്തെ  തീരവാസികള്‍ക്ക് ഉറങ്ങാം

മലപ്പുറം: ഇനി അധികം കാത്തിരിക്കേണ്ട. ആര്‍ത്തിരമ്പുന്ന കടലിനെ പേടിക്കാതെ തീരവാസികള്‍ക്ക് ഉറങ്ങാം. പൊന്നാനി ഹാര്‍ബറിനോട് ചേര്‍ന്നുള്ള രണ്ടേക്കറില്‍ മത്സ്യത്തൊഴിലാളി പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണം തുടങ്ങി. 640 ചതുരശ്ര അടിയില്‍ 16 ബ്ലോക്കുകളിലായി 128 വീടുകളാണ് ഒരുങ്ങുന്നത്. ഒരു ബ്ലോക്കില്‍ രണ്ട് നിലയിലായി എട്ട് ഭവനങ്ങളുണ്ടാകും. ആകെ 12.8 കോടിയാണ് (ഒരുവീടിന് 10 ലക്ഷം രൂപ) ചെലവ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. അവരുടെ ഡിസൈന്‍ സ്റ്റാറ്റര്‍ജി ലാബിന്റേതാണ് രൂപകല്‍പ്പന. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പ്രത്യേക നിര്‍ദേശംകൂടി പരിഗണിച്ചാണ് രൂപരേഖ തയ്യാറാക്കിയത്.
എട്ട് മാസത്തിനുള്ളില്‍ പണി തീര്‍ത്ത് ഗുണഭോക്താക്കള്‍ക്ക് കൈമാറും. സര്‍ക്കാരിന്റെ ആയിരം ദിന പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. മാര്‍ച്ചില്‍ തുടങ്ങേണ്ട നിര്‍മാണം കോവിഡ് സാഹചര്യത്തില്‍ നീണ്ടു. കരിങ്കല്‍ ക്വാറികള്‍ക്കുള്ള നിരോധവും വിനയായി. പാര്‍പ്പിട സമുച്ചയത്തിനോട് ചേര്‍ന്ന് സ്വയംതൊഴില്‍, തൊഴില്‍ നൈപുണ്യം, കോച്ചിങ് സെന്റര്‍, വായനശാല, കോ-ഓപറേറ്റീവ് ബാങ്ക് എന്നിവ രണ്ടാംഘട്ടം ഒരുക്കും. ഇതിനായി സ്ഥലം മാറ്റിവച്ചിട്ടുണ്ട്. വിപുല സൗകര്യം രണ്ട് ബെഡ് റൂം, ലിവിങ് റൂം, ഡൈനിങ് ഹാള്‍, ബാത്ത് റൂം എന്നിവയാണ് ഒരു വീട്ടിലുണ്ടാവുക. കുട്ടികള്‍ക്ക് പഠിക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങള്‍ വയ്ക്കാനും പ്രത്യേക സൗകര്യമുണ്ടാവും. ഭാരതപ്പുഴയും കടലും പടിഞ്ഞാറേക്കരയും ലൈറ്റ് ഹൗസും കാണാവുന്ന തരത്തില്‍ ബാല്‍ക്കണിയുമുണ്ടാകും. പുഴയോരപാതയായ കര്‍മ റോഡിനെ ഹാര്‍ബറിലേക്ക് ബന്ധിപ്പിക്കുന്ന കര്‍മ പാലം കടന്നുപോവുക പാര്‍പ്പിട സമുച്ചയത്തിലൂടെയാകും. ബുധനാഴ്ചയാണ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം.

Sharing is caring!