ഗള്‍ഫില്‍ വാക്‌സിന്‍ വളന്റിയറായി ആദ്യ കുത്തിവയ്പെടുത്ത് മലപ്പുറം പൊന്മുണ്ടം സ്വദേശി നവാസ്

ഗള്‍ഫില്‍ വാക്‌സിന്‍  വളന്റിയറായി ആദ്യ  കുത്തിവയ്പെടുത്ത്  മലപ്പുറം പൊന്മുണ്ടം  സ്വദേശി നവാസ്

താനൂര്‍: ഗള്‍ഫില്‍ വാക്‌സിന്‍ വളന്റിയറായി ആദ്യ കുത്തിവയ്പെടുത്ത് പൊന്മുണ്ടം സ്വദേശി കുണ്ടുവായില്‍ നവാസ്. അജ്മാന്‍ എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഡ്രൈവറായിരുന്നു. കോവിഡ് കാരണം ജോലിയില്‍ പ്രയാസം നേരിട്ട് സുഹൃത്തിനൊപ്പം കഴിയുമ്പോഴാണ് യുഎഇ സര്‍ക്കാരിന്റെ ആവശ്യം മുന്നിലെത്തുന്നത്. സന്നദ്ധ വളന്റിയറായി അങ്ങനെ വാക്‌സിന്‍ സ്വീകരിച്ചു. യുഎഇയുടെ കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് നവാസ് ഉള്‍പ്പെട്ടത്. 107 രാജ്യങ്ങളില്‍നിന്നുള്ള 15,000 വാക്സിന്‍ സന്നദ്ധ പ്രവര്‍ത്തകരില്‍ ഒരാളാണിപ്പോള്‍. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം, ആരോഗ്യ വകുപ്പ് – അബുദാബി, അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി എന്നിവയുമായി സഹകരിച്ച് ജി 42 ഹെല്‍ത്ത്കെയര്‍ ആണ് പരീക്ഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. സിനോഫാം സിഎന്‍ബിജിയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.
ആദ്യ ഡോസ് സ്വീകരിച്ചശേഷം തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് നവാസ് പറഞ്ഞു. ഓരോ ദിവസത്തെയും ആരോഗ്യ വിവരങ്ങള്‍ സ്വയം പരിശോധന നടത്തി രേഖപ്പെടുത്താനുള്ള ഡയറിയും നല്‍കിയിട്ടുണ്ട്. 21ാം ദിവസം അടുത്ത വാക്‌സിന്‍ സ്വീകരിക്കും. 35ാം ദിവസവും 49ാം ദിവസവും ഡോക്ടര്‍ പരിശോധിക്കും.
നവാസിന്റെ സന്നദ്ധ പ്രവര്‍ത്തനത്തിന് പിന്തുണയുമായി വീട്ടുകാരും നാട്ടുകാരും ഒപ്പമുണ്ട്. നേരത്തെ ഡിവൈഎഫ്‌ഐ പൊന്മുണ്ടം മേഖലാ ട്രഷററായിരുന്നു.

Sharing is caring!