അന്‍വര്‍ എം.എല്‍.എക്കെതിരെ പ്രകടനം നടത്തിയയാളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകനെയും കുടുംബത്തെയും ആക്രമിച്ചു; ഭാര്യയും കുട്ടികളുമടക്കം നാലു പേര്‍ക്ക് പരിക്ക്

അന്‍വര്‍ എം.എല്‍.എക്കെതിരെ  പ്രകടനം നടത്തിയയാളെ  തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട  പാര്‍ട്ടിപ്രവര്‍ത്തകനെയും  കുടുംബത്തെയും ആക്രമിച്ചു;  ഭാര്യയും കുട്ടികളുമടക്കം  നാലു പേര്‍ക്ക് പരിക്ക്

നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ പ്രകടനം നടത്തിയതിന്റെ പേരില്‍ പുറത്താക്കിയ സി.പി.എം പ്രവര്‍ത്തകനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു. കോടാലിപൊയില്‍ കോളനിയിലെ പുതിയറ മുജീബി (44)നും കുടുംബത്തിനും നേരെയാണ് ലോക്ഡൗണ്‍ ദിനമായ ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ആക്രമണമുണ്ടായത്. മുജീബിന്റെ ഭാര്യ ഹാജിറ (39) മക്കളായ ബാസില്‍ (16). നിഷ്മ (9) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിക്കാതെ അക്രമിസംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മുജീബിന്റെ ബന്ധുക്കളെത്തി വൈകുന്നേരം മൂന്നരയോടെയാണ് ഇവരെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വറിനെ നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പ്രകടനം നടത്തിയ മൂന്നു പാര്‍ട്ടിപ്രവര്‍ത്തകരെ കോടാലിപൊയിലില്‍ നിന്നും പുറത്താക്കിയിരുന്നു. ഇവരില്‍ രണ്ടു പേരെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ഒരേ കുറ്റം ചെയ്തവിരില്‍ ഒരാളെ മാത്രം പുറത്തുനിര്‍ത്തുന്നത് ശരിയല്ലെന്നു കാണിച്ച് മുജീബടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പോത്തുകല്‍ ലോക്കല്‍ കമ്മിറ്റിക്കും എടക്കര ഏരിയാ കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. പരാതി സംബന്ധിച്ച് കഴിഞ്ഞ ദിവസം ഏരിയാ കമ്മിറ്റി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. ഇതിനു പിന്നാലെയാണ് ഇന്നലെ മുജീബിന്റെ വീടുകയറി കുടുംബത്തിനു നേരെ ആക്രമണമുണ്ടായത്. എം.എല്‍.എയുടെ സഹായിയായ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് മുജീബ് പറഞ്ഞു. അതേസമയം മുജീബ് അക്രമിച്ചെന്നാരോപിച്ച് ആനപ്പട്ടത്ത് ഷാനവാസ് നിലമ്പൂര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി.

Sharing is caring!