മലപ്പുറം കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ക്വാറന്റൈനില്‍

മലപ്പുറം കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ക്വാറന്റൈനില്‍

മലപ്പുറം: കരിപ്പൂര്‍ വിമാന അപകടവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ പലരുമായും സമ്പര്‍ക്കമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്റ്റര്‍ കെ. ഗോപാലകൃഷ്ണനോട് ക്വാറന്റൈനില്‍ പോവണമെന്ന് നിര്‍ദേശിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. അതേ സമയം മലപ്പുറം കോഴിക്കോട് തൃശ്ശൂര്‍ ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പോലീസ് ഫയര്‍ഫോഴ്‌സ് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മറ്റുള്ളവരെല്ലാം നിലവില്‍ ക്വാറന്റൈനിലാണ്.
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചികില്‍സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. പെരിന്തല്‍മണ്ണ എം.ഇ.എസ്. ആര്‍ട്‌സ് കോളേജില്‍ 120 കിടക്കകളും 13 പേര്‍ക്കുള്ള തീവ്രരിചരണ വിഭാഗവും രണ്ട് ദിവസത്തിനകം പ്രവര്‍ത്തന സജ്ജമാകും. ഇ.എം.എസ് നഴ്‌സിങ്ങ് ഹോസ്റ്റല്‍ 100 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി മാറ്റിയിട്ടുണ്ട്.നിലമ്പൂര്‍ ഐ.ജി -എം.ആര്‍ ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി യാക്കി മാറ്റും. ആവശ്യമെങ്കില്‍ ശുകോവിഡ് ആശുപത്രിയാക്കി മാറ്റും. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒരു ബ്ലോക്ക് കോവിഡ് സ്‌ക്രീനിങ്ങിന് ഉപയോഗിക്കും. മറ്റൊരു ബ്ലോക്കില്‍ രോഗികളെ ചികില്‍സിക്കന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലയില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സൗകര്യമൊരുക്കുന്നത്. രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എല്ലാവരും സ്വീകരിക്കണം. മറ്റു രോഗങ്ങളുള്ളവരിലെ കോ വിഡ് ബാധ അപകടകരമാണ്. ഇത്തരം ആളുകള്‍ രോഗം വരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സ്വീകരിക്കണം.

Sharing is caring!