കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

മലപ്പുറം: ജില്ലയിൽ ഇന്ന് 167 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 139 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 21 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 118 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ എട്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 20 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. 77 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയിൽ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,621 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

നിരീക്ഷണത്തിലുള്ളത് 31,571 പേർ

31,571 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 961 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 486 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അഞ്ച് പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നാല് പേരും തിരൂർ ജില്ലാ ആശുപത്രിയിൽ ഒരാളും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 68 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 53 പേരും കരിപ്പൂർ ഹജ്ജ് ഹൗസിൽ 147 പേരും കാലിക്കറ്റ് സർവ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 197 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. 29,306 പേർ വീടുകളിലും 1,304 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

65,104 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയിൽ നിന്ന് ഇതുവരെ ആർ.ടി.പി.സി.ആർ, ആന്റിജൻ വിഭാഗങ്ങളിലുൾപ്പടെ 74,543 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 72,138 പേരുടെ ഫലം ലഭ്യമായതിൽ 65,104 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,098 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പർക്കമുണ്ടായവർ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!