ക്വട്ടേഷൻ സംഘം വധിക്കാനെത്തിയെന്ന് പി വി അൻവറിന്റെ പരാതി; ആരോപണം നിലമ്പൂരിലെ കോൺ​ഗ്രസ് നേതാവിനെതിരെ

ക്വട്ടേഷൻ സംഘം വധിക്കാനെത്തിയെന്ന് പി വി അൻവറിന്റെ പരാതി; ആരോപണം നിലമ്പൂരിലെ കോൺ​ഗ്രസ് നേതാവിനെതിരെ

നിലമ്പൂർ: തന്നെ വധിക്കാൻ ക്വട്ടേഷൻ സംഘമെത്തിയെന്ന് കാണിച്ച് പി വി അൻവർ എം എൽ എ മുഖ്യമന്ത്രിക്ക് പരാതി നൽകി. കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടത്ത് പിടിയിലായ നാലം​ഗ സംഘം തന്നെ വധിക്കാനാണ് എത്തിയതെന്ന് കാണിച്ചാണ് എം എൽ എയുടെ പരാതി. നിലമ്പൂരിലെ പ്രമുഖ കോൺ​ഗ്രസ് നേതാവിന്റെ അറിവോടെയാണ് തന്നെ വധിക്കാൻ പദ്ധതിയിട്ടതെന്നും അദ്ദേഹം ആരോപിച്ചു.

ആർഎസ്‌എസ്‌ നേതാവായ മുരുകേഷ് നരേന്ദ്രനാണ്‌ സംഘത്തെ നിലമ്പൂരിൽ എത്തിച്ചതെന്ന്‌ പി വി അൻവർ എംഎൽഎ പറഞ്ഞു. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച്‌ വധിക്കാനായിരുന്നു പദ്ധതി. മാരകായുധങ്ങളും, ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകളും സംഘത്തിന്റെ കൈവശമുണ്ടായിരുന്നതായാണ് വിവരം. പൂക്കോട്ടുംപാടത്ത് നാട്ടുകാരുമായുള്ള സംഘർഷത്തിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്.

ഡിവൈഎഫ്‌ഐ നേതാവ്‌ ധനരാജ്‌ വധം ഉൾപ്പെടെ ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ പാലക്കോട്‌ രാമന്തളി കാക്കംപാറ മറ്റുകാരൻ വിപിൻ (28), പയ്യന്നൂർ മഴൂർ പെരുപുരയിൽ ലിനീഷ്‌ (30), പഴയങ്ങാടി സതീനിലയം ജിഷ്‌ണു (26) പഴയങ്ങാടി ചെങ്കൽത്തടം കല്ലൻ അഭിലാഷ്‌(28) എന്നിവരാണ്‌ കഴിഞ്ഞ 27ന്‌ പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിലായത്‌.

പൂക്കോട്ടുംപാടം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. പ്രദേശത്ത്‌ സംഘർഷാവസ്ഥ സൃഷ്ടിച്ചതിന്‌ ഇവർക്കെതിരെ കേസ്‌ രജിസ്‌റ്റർ ചെയ്‌തിരുന്നു. തുടർന്ന് യൂത്ത് കോൺ​ഗ്രസ് നിലമ്പൂർ മണ്ഡലം നേതാക്കളെത്തി ഇവരെ ജാമ്യത്തിലിറക്കിയതായാണ് അറിയുന്നത്.

Sharing is caring!